5G സിഗ്നൽ മനുഷ്യ ശരീരത്തിനെ തകർക്കുമോ? ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണത്തിന്റെ ഫലം പറയുന്നത് ഇതാണ്
5ജി ഫോൺ വേണമെന്നും 5ജി സേവനങ്ങൾ വേണമെന്നും ഭൂരിഭാഗം മനുഷ്യരും ആഗ്രഹിക്കുമ്പോൾത്തന്നെ 5ജി സിഗ്നലുകളെ സംബന്ധിച്ച പലവിധ ആശങ്കകളും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. 5ജി സിഗ്നലുകൾ പക്ഷികളുടെ ജീവനുകൾക്ക് ഭീഷണിയാകുന്നുണ്ട്. 5ജി സിഗ്നലിൽ നിന്നുള്ള പാർശ്വഫലമായി പക്ഷികൾ ചത്തൊടുങ്ങുന്നുവെന്നും പക്ഷികളെ ബാധിക്കുന്നതുപോലെ ഈ സിഗ്നലുകൾ മനുഷ്യ തലച്ചോറിനെയും ബാധിക്കുന്നു എന്നൊക്കെയുള്ള വാദങ്ങളും ആക്ഷേപങ്ങളും സജീവമാണ്. ഇങ്ങനെയുള്ള ആക്ഷേപങ്ങളെപ്പറ്റി ശാസ്ത്രീയമായ ചില പഠനങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ നടന്ന ഒരു പഠനത്തിന്റെ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഇത് പറയുന്നത് 5ജി സിഗ്നലുകൾക്ക് മനുഷ്യന്റെ ശരീരത്തെ അപകടകരമായി മാറ്റം വരുത്താൻ കഴിയുന്നില്ല എന്നാണ്.
5ജി സിഗ്നൽ മനുഷ്യ ശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതം സംബന്ധിച്ച ഈ പഠന ഫലം PNAS Nexus-ൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജർമ്മനിയിലെ കൺസ്ട്രക്ടർ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ആണ് ഈ പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഈ ഗവേഷണത്തിനിടെ ശാസ്ത്രജ്ഞർ മനുഷ്യ ചർമ്മകോശങ്ങളെ ഉയർന്ന തീവ്രതയുള്ള 5G വൈദ്യുതകാന്തിക തരംഗങ്ങൾക്ക് നേരിട്ട് വിധേയമാക്കി. ഫലങ്ങൾ ആശ്വാസകരമായിരുന്നു.

അതായത്, 5G തരംഗങ്ങൾ മനുഷ്യനിൽ സൃഷ്ടിക്കുന്ന ആഘാതം കണ്ടെത്താൻ, ഗവേഷകർ രണ്ട് തരം മനുഷ്യ ചർമ്മകോശങ്ങൾ - ഫൈബ്രോബ്ലാസ്റ്റുകളും കെരാറ്റിനോസൈറ്റുകളും - ഉപയോഗിച്ചു. 5G സിഗ്നലുകളുടെ ഉയർന്ന ശ്രേണിയിൽ വരുന്ന 27 GHz, 40.5 GHz ഫ്രീക്വൻസികൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സമീപഭാവിയിൽ വ്യാപകമായി വിന്യസിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മില്ലിമീറ്റർ-വേവ് ബാൻഡുകളുടെ ഭാഗമാണ് ഈ ഫ്രീക്വൻസികൾ എന്നത് ശ്രദ്ധേയമാണ്.
പരീക്ഷണങ്ങളെ തുടർന്ന് ലഭിച്ച റിസൾട്ട് പറയുന്നത് "ഏറ്റവും മോശം സാഹചര്യങ്ങളിൽ പോലും, എക്സ്പോഷറിന് ശേഷം ജീൻ എക്സ്പ്രഷനിലോ മെത്തിലേഷൻ പാറ്റേണുകളിലോ കാര്യമായ മാറ്റങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല." എന്നാണ്. ഏറ്റവും രൂക്ഷമായ അവസ്ഥയിൽ എന്ത് സംഭവിക്കും എന്നത് ഉൾപ്പെടെ പരീക്ഷിച്ചു എന്ന് ഗവേഷകർ പറയുന്നു.
അതായത് അന്താരാഷ്ട്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അനുവദനീയമായതിനേക്കാൾ വളരെ ശക്തമായ വൈദ്യുതകാന്തിക മണ്ഡലങ്ങളും ഗവേഷകർ മനഃപൂർവ്വം പ്രയോഗിച്ചു. പഠനമനുസരിച്ച്, എക്സ്പോഷർ സമയം രണ്ട് മുതൽ 48 മണിക്കൂർ വരെയാണ്, ഇത് 5G സിഗ്നലുകളുമായുള്ള ഹ്രസ്വകാല, ദീർഘകാല സമ്പർക്കങ്ങളെ അനുകരിക്കുന്നു. ജീൻ എക്സ്പ്രഷനിലോ ഡിഎൻഎ മെത്തിലേഷനിലോ കാണത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.
പഠനമനുസരിച്ച്, 3 GHz വരെയുള്ള ഫ്രീക്വൻസികൾക്ക് ഏകദേശം 10 മില്ലിമീറ്റർ വരെ ചർമ്മത്തിലേക്ക് തുളച്ചുകയറാൻ കഴിയും, അതേസമയം 10 GHz അല്ലെങ്കിൽ അതിൽ കൂടുതലുള്ളവ കഷ്ടിച്ച് 1 മില്ലിമീറ്ററിനപ്പുറം എത്തുന്നു. ഇത് ഗവേഷകരുടെ അഭിപ്രായത്തിൽ ഏതെങ്കിലും ആഴത്തിലുള്ള ജൈവ ഇടപെടൽ സാധ്യതയില്ലാത്തതാക്കുന്നു. ഉയർന്ന തീവ്രതയുള്ള റേഡിയോ ഫ്രീക്വൻസികൾ ടിഷ്യു ചൂടാകാൻ കാരണമാകുമെന്ന് ഗവേഷകർ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
5G എക്സ്പോഷർ താപ പരമല്ലാത്ത ജൈവശാസ്ത്രപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന വാദത്തെ വെല്ലുവിളിക്കുന്നതാണ് 5ജി സിഗ്നലും മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട ഈ പഠന റിപ്പോർട്ട്. സുരക്ഷിതമായ പാരാമീറ്ററുകൾക്കുള്ളിൽ വൈദ്യുതകാന്തിക വികിരണം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ പൊതുജനങ്ങളെ സഹായിക്കാൻ ഈ പഠന റിസൾട്ടിന് കഴിയുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
എങ്കിലും സ്ക്രീനുകളും സ്മാർട്ട്ഫോണുകൾ ഉയർത്തുന്ന മാനസികമായ ഭീഷണികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നത് വേറെ കാര്യം. അധികനേരം സ്മാർട്ട്ഫോണിൽ മുഴുകുന്നതും സ്ക്രീനിൽ നോക്കിയിരിക്കുന്നതും ആളുകളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്. അതിനാൽ സ്ക്രീൻ ടൈം പരമാവധി കുറയ്ക്കണം എന്നാണ് പൊതുവിൽ പറയപ്പെടുന്നത്.


Click it and Unblock the Notifications







