പെണ്ണുങ്ങൾക്കെന്താ ഫോൺ ഉപയോഗിച്ചാല്..? Digital India എന്ന് പോസ്റ്റർ ഒട്ടിച്ചാൽ പോര, പ്രാവർത്തികമാക്കണം
രാജ്യം അതിവേഗം മുന്നോട്ട് പോകുകയാണെന്നും ഡിജിറ്റൽ ഡിവൈഡ് അഥവാ സാങ്കേതിക മേഖലയിലെ അസമത്വങ്ങൾ ഇല്ലാതാകുകയാണെന്നും നമ്മുടെ ഭരണാധികാരികൾ കൊട്ടിഘോഷിക്കാറുണ്ട്. " Digital India " പോലെയുള്ള പ്രചാരണങ്ങൾ ഒരു പരിധിയിൽ കൂടുതൽ നമ്മുടെ രാജ്യത്ത് ഇംപാക്റ്റ് ചെയ്തില്ലെന്ന് പറയേണ്ടി വരുന്ന സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്. രാജ്യത്തെ ഡിജിറ്റൽ ഡിവൈഡിന്റെ ഉദാഹരണമാകുകയാണ് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്ന ഓക്സ്ഫാം റിപ്പോർട്ട്.

ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോഗവും ഡിജിറ്റൽ ഡിവൈഡുമൊക്കെ വിലയിരുത്തിയാണ് ഓക്സ്ഫാം പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്. രാജ്യത്ത് 32 ശതമാനത്തിൽ താഴെ സ്ത്രീകൾക്ക് മാത്രമാണ് മൊബൈൽ ഫോണുകൾ ഉള്ളതെന്നാണ് ഓക്സ്ഫാം തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം 60 ശതമാനത്തിൽ അധികം പുരുഷന്മാരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാകുന്നു.

തിങ്കളാഴ്ചയാണ് ഓക്സ്ഫാം തങ്ങളുടെ 'India Inequality Report 2022: Digital Divide'എന്ന പേരിൽ പഠനം പ്രസിദ്ധീകരിച്ചത്. 2021 അവസാനം വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. സത്രീകൾക്കും പുരുഷന്മാർക്കും ഇടയിലുള്ള ഡിജിറ്റൽ ഡിവൈഡ് വർധിപ്പിക്കുന്നതിൽ ലിംഗ സമത്വമില്ലായ്മയുടെ പങ്ക് അടിവരയിടുന്നതാണ് ഓക്സ്ഫാമിന്റെ റിപ്പോർട്ട്.

ഉപയോഗിക്കുന്ന ഫോണുകളുടെ കാര്യത്തിലും സ്ത്രീകൾ വിവേചനം നേരിടുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് പൊതുവേ വില കുറഞ്ഞ ഹാൻഡ്സെറ്റുകളാണ് സ്ത്രീകൾ ഉപയോഗിക്കുന്നത്. പുരുഷന്മാർ സ്ത്രീകളെ അപേക്ഷിച്ച് ശേഷി കൂടിയതും അത്യാധുനികമായതുമായ ഫോണുകളാണ് ഉപയോഗപ്പെടുത്തുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ആക്സസ് ലഭിക്കുന്ന ഡിജിറ്റൽ സേവനങ്ങളുടെ വ്യത്യാസവും റിപ്പോർട്ട് എടുത്ത് കാട്ടുന്നുണ്ട്.

ഡിജിറ്റൽ സേവനങ്ങളിൽ വളരെ കുറച്ച് സമയം മാത്രമാണ് സ്ത്രീകൾ ചിലവഴിക്കുന്നത്. പരിമിതമായ ഫോൺ കോളുകളും ടെക്‌സ്‌റ്റ് മെസേജുകളും മാത്രമാണ് സ്ത്രീകൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. ഇന്റർനെറ്റ് യൂസേജിലും സ്ത്രീകൾ വളരെ പിന്നോട്ടാണ്. സ്ത്രീകൾക്കിടയിൽ ആകെയുള്ള ഇന്റർനെറ്റ് ഉപയോഗം കുറവാണെന്ന് മാത്രമല്ല, സ്ത്രീകൾക്ക് ഇന്റർനെറ്റ് ആക്സസ് ചെയ്യാനുള്ള കാരണങ്ങൾ കുറവാണെന്നും ഓക്സ്ഫാം റിപ്പോർട്ടിൽ പറയുന്നു.

ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷന്റെ ഡാറ്റയും ഈ റിപ്പോർട്ടിനായി ഓക്‌സ്ഫാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ലിംഗപരമായ ഡിജിറ്റൽ ഡിവൈഡിന്റെ പകുതിയും ഇന്ത്യയിലാണെന്നാണ് പഠനങ്ങൾ പറയുന്നത്. മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളിൽ മൂന്നിലൊന്ന് മാത്രമാണ് സ്ത്രീകൾ. സ്ത്രീകൾക്കെതിരായ എല്ലാത്തരം അടിച്ചമർത്തലുകളിലുമെന്നത് പോലെ സാമൂഹികവും മതപരവുമായ കാരണങ്ങൾ തന്നെയാണ് ഡിജിറ്റൽ ഡിവൈഡിനും വഴി വയ്ക്കുന്നതിൽ മുൻപന്തിയിൽ.

ലിംഗപരമായ സാമൂഹ്യ മാനദണ്ഡങ്ങൾ
ലിംഗപരമായ സാമൂഹ്യ മാനദണ്ഡങ്ങൾ ആണിനും പെണ്ണിനും " നല്ലത് " എന്താണെന്ന് തീരുമാനിക്കുകയും നിർദേശിക്കുകയും ചെയ്യുന്നിടത്താണ് എല്ലാത്തിന്റെയും തുടക്കം. ഫോൺ ഉപയോഗം പലപ്പോഴും പെണ്ണിന് വിലക്കപ്പെടുകയും ആണിന് സമ്മാനം പോലെ ലഭിക്കുകയും ചെയ്യും. ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ സ്ത്രീകൾ പിന്നോട്ട് പോകുന്നതിന് നമ്മുടെ പാട്രിയാർക്കൽ സോഷ്യൽ സെറ്റപ്പ് വലിയ പങ്ക് വഹിക്കുന്നുവെന്ന് മനസിലാക്കുക.

ഏറ്റവും സിംപിളായി പറഞ്ഞാൽ വീട്ടിൽ ആരൊക്കെ എന്തൊക്കെ ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കണമെന്നത് നമ്മുടെ രാജ്യത്ത് ഒരു തരം കുടുംബ തീരുമാനമാണ്. എന്നാൽ കുടുംബത്തിന് വേണ്ടി ഈ തീരുമാനം എടുക്കുന്നത് പുരുഷൻ ആയിരിക്കും. അല്ലെങ്കിൽ നേരത്തെ പറഞ്ഞ ലിംഗപരമായ സാമൂഹ്യ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്ന സ്ത്രീകളും. ഇത് ആണുങ്ങൾക്ക് ഗുണകരമാകുമ്പോൾ സ്ത്രീകളുടെ കാര്യത്തിൽ അടിച്ചമർത്തലായി മാറുന്നു.

സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി അഥവാ സിഎംഐഇ, നാഷണൽ സാമ്പിൾ സർവേ എൻഎസ്എസ് എന്നീ എജൻസികളിൽ നിന്നുള്ള ഡാറ്റകളുടെ അടിസ്ഥാനത്തിൽ മതം, ജാതി, വരുമാനം, പ്രദേശം എന്നിവ മൂലമുണ്ടാകുന്ന ഡിജിറ്റൽ അസമത്വവും ഓക്സ്ഫാം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഡാറ്റ അനുസരിച്ച് രാജ്യത്തെ 100 പേരിൽ 57.29 പേർക്ക് മാത്രമാണ് ഇന്റർനെറ്റ് ആക്സസ് ഉള്ളത്. നഗര കേന്ദ്രങ്ങളിൽ ഇത് 101 കടക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ 34ലും താഴേക്ക് പോകുന്നു.


Click it and Unblock the Notifications








