5551 കോടിരൂപ ഇന്ത്യ കണ്ടുകെട്ടി: ചൈനീസ് ഭീമൻ ഷവോമി പാകിസ്താനിലേക്കോ? വിശദീകരിച്ച് കമ്പനി
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി(xiaomi) ഇന്ത്യയിലെ ഓഫീസ് പാകിസ്താനിലേക്ക് മാറ്റാൻ തയാറെടുക്കുന്നതായി ട്വിറ്ററിൽ പ്രചാരണം. ഷവോമിക്കെതിരേ ഇന്ത്യയിൽ ഇഡി കൈക്കൊണ്ട നടപടികളിൽ പ്രതിഷേധിച്ചാണ് കമ്പനി ഇന്ത്യ വിടുന്നത് എന്നാണ് പ്രചരിക്കുന്നത്. അടുത്തിടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇഡി) ഷവോമിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 5,551.27 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷവോമി ഇന്ത്യ വിടുന്നതായും ഓഫീസ് പാകിസ്താനിലേക്ക് മാറ്റുന്നതായും വാർത്ത അതിവേഗം പ്രചരിച്ചത്.

സൗത്ത് ഏഷ്യ ഇൻഡക്സ് എന്ന ട്വിറ്റർ അക്കൗണ്ടിൽ ആണ് ഷവോമി തങ്ങളുടെ 676 മില്യൺ ഡോളറിന്റെ ആസ്തി പാകിസ്താനിലേക്ക് മാറ്റുന്നു എന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് ട്വിറ്ററിൽ വ്യാപക ചർച്ചയ്ക്ക് ഇടയാക്കുകയും അതിവേഗം പടരുകയും ചെയ്തു. ഇതോടെ ഷവോമി കമ്പനി തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ തന്നെ വാർത്തയ്ക്കെതിരേ രംഗത്തെത്തുകയായിരുന്നു. വാർത്ത പൂർണമായും അസംബന്ധവും അടിസ്ഥാനമില്ലാത്തതുമാണെന്ന് കമ്പനി പ്രതികരിച്ചു.

2014 ൽ ആണ് തങ്ങൾ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ഒരു വർഷത്തിനുള്ളൽത്തന്നെ തങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചു. ഇപ്പോൾ തങ്ങളുടെ 99 ശതമാസം സ്മാർട്ട്ഫോണുകളും 100 ശതമാനം ടിവികളും ഇന്ത്യയിൽ ആണ് നിർമിക്കുന്നത് എന്നും കമ്പനി വെളിപ്പെടുത്തി. വ്യാജവും അടിസ്ഥാനമില്ലാത്തതുമായ പ്രചാരണങ്ങൾ തടയാനും കമ്പനിയുടെ സൽപ്പേര് നിലനിർത്താനും സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും വ്യാജ ട്വീറ്റിന് മറുപടിയായി ഷവോമി ട്വിറ്ററിൽ കുറിച്ചു.

അതേസമയം ട്വിറ്ററിൽ പ്രചരിച്ചത് വ്യാജ വാർത്ത ആണെങ്കിലും ഷവോമിയുടെ 5,551.27 കോടിയുടെ ഫണ്ട് ഇഡി മരവിപ്പിച്ചെന്ന വാർത്ത സത്യമാണ്. വിദേശത്തേക്ക് വൻ തുകകൾ നിയമവിരുദ്ധമായി കടത്തിയെന്നും അതുവഴി വിദേശ വിനിമയ ചട്ടം (Foreign Exchange Management Act (FEMA) അഥവാ ഫെമ ലംഘിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി ഷവോമിക്കെതിരേ നടപടി സ്വീകരിച്ചത്. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നാണ് ഷവോമി വാദിക്കുന്നത്.

സ്മാർട്ട്ഫോൺ നിർമാണത്തിനായി ഹാർഡ്വെയർ ഘടകങ്ങൾ വാങ്ങിയതിന്റെ വകയിൽ പ്രമുഖ ചിപ്സെറ്റ് നിർമാതാക്കളായ ക്വാൽക്കോം ഉൾപ്പെടെ ഉള്ള കമ്പനികൾക്ക് നൽകാനുള്ള റോയൽറ്റി തുകയാണ് ഇഡി പിടിച്ചെടുത്തത് എന്നാണ് കമ്പനി വിശദീകരിക്കുന്നത്. എന്നാൽ ഇത് ഇഡി അംഗീകരിക്കുന്നില്ല. ഷവോമി പണം അയച്ച് നൽകിയ കമ്പനികൾക്ക് ഷവോമിയുമായി യാതൊരു ഇടപാടും ഇല്ല എന്നും പണം നൽകേണ്ട സാഹചര്യം കാണുന്നില്ല എന്നുമാണ് ഇക്കാര്യത്തിൽ ഇഡി നൽകുന്ന വിശദീകരണം. കൂടാതെ ബാങ്കുകളെ കബളിപ്പിക്കുന്ന രേഖകൾ നൽകിയാണ് ഷവോമി ഇടപാടുകൾ നടത്തുന്നത് എന്നും ഇഡി പറയുന്നു.

ഏപ്രിലിൽ ഇഡി സ്വീകരിച്ച നടപടികൾ ഫെമ കോടതി സെപ്റ്റംബർ 29 ന് ശരിവച്ചിരുന്നു. ഇതിനെതിരേയും ആസ്തികൾ മരവിപ്പിച്ച ഇഡി നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടും ഷവോമി കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി ആവശ്യം നിരസിക്കുകയായിരുന്നു. കോടതി വിധി പരിശോധിച്ചുവെന്നും തങ്ങളുടെ വാദങ്ങൾ പരിഗണിക്കപ്പെടാതെ പോയതിൽ നിരാശയുണ്ടെന്നും ഷവോമി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

തങ്ങളുടെ റോയൽറ്റി പേമെന്റുകളും കണക്കുകളും സത്യമാണെന്നും കമ്പനി ആവർത്തിച്ചു. കേസ് കർണാടക ഹൈക്കോടതി ഒക്ടോബർ 14 ന് വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. ഇതാദ്യമായല്ല ഒരു ചൈനീസ് സ്മാർട്ട്ഫോൺ കമ്പനി ഇന്ത്യയിൽ നിയമ നടപടികൾ നേരിടുന്നത്. മറ്റ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി, ഓപ്പോ, വിവോ എന്നിവയും അടുത്തിടെ വിവിധ നിയമനടപടികൾ ഇന്ത്യയിൽ നേരിട്ടിരുന്നു.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് ഷവോമി. നിയമനടപടികൾ അതിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ ബാധിക്കുന്ന നിലയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 5,551.27 കോടിയുടെ ആസ്തി മരവിപ്പിച്ചത് ഷവോമിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് റോയൽറ്റി തുക നൽകുന്നതിൽനിന്ന് ഷവോമിയെ വിലക്കിയ കോടതി പ്രവർത്തനം തടസപ്പെടാതിരിക്കാനുള്ള ഫണ്ട് അനുവദിക്കുകയായിരുന്നു.


Click it and Unblock the Notifications








