അസ്ഥിവരെ ഉരുകും, 800 ഡിഗ്രിക്ക് മുകളിൽ ചൂട് ഉണ്ടാക്കുന്ന വൈറ്റ് ഫോസ്ഫറസ് ഇസ്രയേൽ ഉപയോഗിച്ചതായി ആരോപണം
അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിക്കുന്ന വാർത്തകളാണ് ഇസ്രയേലിൽ നിന്നും പാലസ്തീനിൽ നിന്നും പുറത്ത് വരുന്നത്. യുദ്ധത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലുമായി നിരവധി പേരാണ് ഇതിനോടകം തന്നെ മരിച്ചു വീണത്. നിലവിൽ യുദ്ധം ആരംഭിച്ചിട്ട് ഏഴ് ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു. ഇതുവരെ ഇസ്രയേലിൽ നിന്ന് 1200ഓളം മൃതദേഹങ്ങളും ഗാസയിൽ നിന്ന് 1400ഓളം മൃതദേഹങ്ങളും കണ്ടെടുത്തു.
ഇതിന് പുറമെ 1,500 ഹമാസുകാരുടെ മൃതദേഹങ്ങളും ഇസ്രയേൽ കണ്ടെടുത്തിട്ടുണ്ട്. ഇരു കൂട്ടരും പരസ്പരം ആരോപണം ഉന്നയിക്കുന്നത് തുടർന്നുകൊണ്ടേ ഇരിക്കുകയാണ്. വരുന്ന ദിവസങ്ങളിലും യുദ്ധം തുടരാൻ തന്നെയാണ് സാധ്യത. ഇതിനിടെ ഇസ്രയേൽ ഗാസയിൽ വൈറ്റ് ഫോസ്ഫറസ് എന്ന മാരക ആയുധം പ്രയോഗിച്ചതായും ചില റിപ്പോർട്ടുകൾ പുറത്തു വന്നു. വലിയ രീതിയിൽ ആഘാതം സൃഷ്ടിക്കാൻ കഴിവുള്ള ആയുധമാണ് വില്ലിപീറ്റർ എന്ന് വിളിക്കപ്പെടുന്ന ഈ വൈറ്റ് ഫോസ്ഫറസ് ആയുധം.

കത്തി തുടങ്ങിയാൽ 800 ഡിഗ്രിയിലേറെ ചൂട് പുറത്ത് വിടാൻ ഇവയ്ക്ക് സാധിക്കുന്നതാണ്. അതി കഠിനമായ ചൂടിനാൽ തന്നെ നിരവധി പേര് വേദന തിന്ന് മരിക്കും. മാരകമായ പരിക്കുകകളും ഏൽക്കാനും സാധ്യത ഉണ്ട്. അസ്ഥികൾ വരെ ഉരുകി പോകുന്ന ചൂടായിരിക്കും ഈ ആയുധം പുറത്ത് വിടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ ദൂരത്തേയ്ക്ക് വരെ ചൂട് എത്തിക്കാനും ഇവയ്ക്ക് സാധിക്കുന്നതാണ്.
ഓക്സിജനുമായി നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായി ആണ് ഫോസ്ഫറസ് ആളി കത്തുന്നത്. ഉയർന്ന താപത്തിനൊപ്പം വലിയ തോതിൽ പുകപടലങ്ങളും ഇവ നിർമ്മിക്കുന്നു. 800 ഡിഗ്രി മുതൽ 1200 ഡിഗ്രി വരെ താപനില ഉയർത്താൻ ഇവയ്ക്ക് സാധിക്കുന്നതാണ്. ഈ ഉയർന്ന ചൂട് തന്നെയാണ് ഈ അയുധത്തിനെ അപകടകാരികളാക്കി മാറ്റുന്നത്. ഇതിന് പുറമെ വൈറ്റ് ഫോസ്ഫറസിന്റെ വിഷാംശം ശ്വസിച്ചും നിരവധി ആളുകൾ മരിക്കാൻ ഇടയുണ്ട്.

വില്ലിപീറ്റർ എന്ന പേരിലും ഇത്തരം വൈറ്റ് ഫോസ്ഫറസ് ആയുധങ്ങൾ അറിയപ്പെടും. ഇത് ആദ്യമായല്ല ഇസ്രയേൽ ഈ ആയുധം പ്രയോഗിക്കുന്നത്. നേരത്തെ 2008- 2009 കാലയളവിലും ഇസ്രയേൽ ഇത് ഗാസയിൽ പ്രയോഗിച്ചിരുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല ഈ വർഷം ആദ്യം നടന്നിരുന്ന റഷ്യ യുക്രൈൻ യുദ്ധത്തിൽ റഷ്യ യുക്രൈന് നേരെയും വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ബ്രിട്ടീഷ് ആർമിയാണ് ഈ ആയുധം ആദ്യമായി ഉപയോഗിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിനിടെ ആയിരുന്നു ബ്രിട്ടീഷ് ആർമി വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചത്. പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്തും ഇത് വ്യാപകമായി ചില രാജ്യങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് നടന്ന ചെറുതും വലുതുമായ യുദ്ധങ്ങളിൽ പല രാജ്യങ്ങളും ഇവ ഉപയോഗിച്ചതായി സൂചനകൾ ഉണ്ട്. ഈ അയുധങ്ങൾ നിലത്ത് പതിച്ച് വർഷങ്ങളോളും ഇതിന്റെ പ്രത്യാഘാതം ആ മണ്ണിൽ തുടരും എന്നതും ആഘാതം വർധിപ്പിക്കും.
അതേ സമയം യുദ്ധം നടക്കുന്ന ഗാസയിൽ ഇതിനോടകം തന്നെ 430,000ത്തിലേറെ പേര്‍ പാലായനം ചെയ്തതായി യു.എന്‍ അറിയിച്ചു. നിരവധി കെട്ടിടങ്ങളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടത്. 11 ലക്ഷം പേരോടാണ് ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ ഇസ്രയേല്‍ ആവിശ്യപ്പെട്ടത്. ഹമാസ് സംഘടനയിലെ മുഴുവൻ പ്രവർത്തകരേയും വധിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. ഐ.എസ്.ഐ.എസ് പോലൊരു ഭീകര സംഘടനയാണ് ഹമാസെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഗാസ സുരക്ഷാ അതിർത്തിക്കു സമീപം ഹമാസ് പ്രവർത്തകർ ബന്ദികൾ ആക്കി വെച്ചിരുന്ന 250 ഓളം ആളുകളെ ഇസ്രയേൽ സൈനം രക്ഷപെടുത്തി. ഹമാസ് പ്രവർത്തകരുമായി ഏറ്റുമുട്ടൽ നടത്തിയാണ് ഇവരെ മോചിപ്പിച്ചത്. സംഘർഷത്തിൽ 60 ഹമാസുകാർ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ഇസ്രയേൽ സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. എക്സ് (ട്വിറ്റർ) വഴിയാണ് സൈന്യം ഈ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.


Click it and Unblock the Notifications








