ഇന്ത്യയുടെ ചന്ദ്രയാൻ, ആദിത്യ എൽ-1 വിജയങ്ങളിൽ അമ്പരന്ന് യുഎസ്; ഇസ്രോയുടെ അടുത്ത ദൗത്യത്തിൽ പങ്കാളിയാകാൻ നാസ
ഇസ്രോയുടെ ചന്ദ്രയാൻ-3 ദൗത്യവും ആദ്യ സൂര്യ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണവും വിജയമായതിന് പിന്നാലെ ഇന്ത്യയേയും ഇസ്രോയെയും അഭിനന്ദിച്ച് യുഎസ് രംഗത്ത്. ഇസ്രോയുടെ അടുത്ത ബഹിരാകാശ ദൗത്യത്തിൽ യുഎസും പങ്കാളികളായേക്കുമെന്ന് സൂചന. 2024ലെ ദൗത്യം ഇന്ത്യയും യുഎസും ഒരുമിച്ച് നടത്തും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജി 20 ഉച്ചകോടിയോട് അനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടത്തിയ ചർച്ചക്ക് പിന്നാലെയാണ് പുതിയ വാർത്ത പുറത്ത് വരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിക്കാൻ ആയിരിക്കും ഇന്ത്യയുടെ ഇസ്രോയും യുഎസിന്റെ നാസയും തമ്മിൽ ചേർന്ന് പ്രവർത്തിക്കുക. അടുത്ത വർഷം തന്നെ ഈ ദൗത്യം ഉണ്ടാകുമെന്നും ഇവർ പറയുന്നു. 2023 അവസാനത്തോടെ ഈ പദ്ധതിയുടെ അവസാനം രൂപം തയ്യാറാക്കും.

ഗ്രഹങ്ങളേയും ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഉപഗ്രഹങ്ങളെയും സംരക്ഷിക്കാൻ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നത് തന്നെയാണ് ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഭൂമിയോട് അടുത്ത് വരുന്ന ഛിന്നഗ്രഹങ്ങളെയും വസ്തുക്കളെയും നിരീക്ഷിക്കുക ഇവയുടെ പ്രവർത്തനങ്ങളെ പരിശോധിക്കുക എന്നിവയായിരിക്കും ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. മൈനർ പ്ലാനറ്റ് സെന്റർ വഴി ഛിന്നഗ്രഹങ്ങളെ ട്രാക്കുചെയ്യുന്നതിൽ ഇന്ത്യയെ സഹായിക്കുക ആയിരിക്കും ദൗത്യത്തിൽ യുഎസിന്റെ കർമ്മം.
അതേ സമയം ഇസ്രോയുടെ ചന്ദ്രയാൻ-3 ദൗത്യത്തെ അഭിനന്ദിക്കാനും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മറന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-3 വിജയകരമായി ഇറക്കിയതിന് പ്രധാനമന്ത്രി മോദിയെയും ഐഎസ്ആർഒയിലെ എല്ലാ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയ്ക്കും ഇസ്രോയ്ക്കും ഇതൊരു മികച്ച നേട്ടമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ആദ്യ സൗര്യ ദൗത്യമായ ആദിത്യ എൽ-1ന് എല്ലാ വിജയാശംസകളും ബൈഡൻ നേർന്നു.

ദൗത്യത്തിനായി നിരവധി കൂടിക്കാഴ്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ നടത്തും 2023 അവസാനത്തോടെ ദൗത്യവുമായി ബന്ധപ്പെട്ട നാസയും ഐഎസ്ആർഒയും ചർച്ചകൾ നടത്തുമെന്നും പദ്ധതിയ്ക്ക് അന്തിമ രൂപം തയ്യാറാക്കുമെന്നും ഇരു നേതാക്കളും അറിയിച്ചു. പുതിയ ദൗത്യത്തിൽ ഇസ്രോയും നാസയും അവേശഭരിതരാണെന്നും ഗ്രഹങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന നിസാർ എന്ന ഉപഗ്രഹം തയ്യാറാക്കുന്നതിൽ അവർ സന്തുഷ്ടരാണെന്നും ഇരു നേതാക്കളും കൂട്ടിച്ചേർത്തു.
പുതിയ ദൗത്യത്തിന്റെ ഭാഗമായി പുതിയ ഉടമ്പടിയിലും ഇന്ത്യ ഒപ്പുവെച്ചു. ആർട്ടെമിസ് ഉടമ്പടി എന്നറിയപ്പെടുന്ന ഈ ഉടമ്പടിയിലെ കരാർ പ്രകാരം ഭൂമിയിലെ എല്ലാവരുടെയും പ്രയോജനത്തിനായി ബഹിരാകാശ പര്യവേക്ഷണം നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും ഇതിനായി മികച്ച രീതിയിൽ പ്രവർത്തിക്കണം എന്നും ബൈഡൻ പറഞ്ഞു. ഏറെ പ്രതിക്ഷയോടെയാണ് ഇസ്രോയും നാസയും പുതിയ ദൗത്യത്തിനെ നോക്കി കാണുന്നത്.
അതേ സമയം ഇന്ത്യയുടെ ആദ്യ സൗര്യ ദൗത്യമായ ആദിത്യ എൽ-1 പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആദിത്യ എൽ-1ലെ ക്യാമറ ഉപയോഗിച്ച് പകർത്തിയ ഭൂമിയുടെ ദൃശ്യങ്ങൾ ഇസ്രോ പുറത്ത് വിട്ടിരുന്നു. വിക്ഷേപണം നടത്തി ഒരാഴ്ച തികയ്ക്കും മുമ്പാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ ഇസ്രോ പുറത്ത് വിട്ടത്. സെപ്തംബർ 2 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്.
ചൊവ്വാഴ്ച രാവിലെ ഭ്രമണപഥം ഉയർത്തുന്നതിനുള്ള തന്ത്രത്തിന് ശേഷം ആദിത്യ എൽ-1 ഭൂമിക്ക് ചുറ്റുമുള്ള പുതിയതും ഉയർന്നതുമായ ഭ്രമണപഥത്തിൽ എത്തിയതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ-3 ദൗത്യം പോലെ തന്നെ ആദിത്യ എൽ1 ഏതാനും ദിവസങ്ങൾ കൂടി ഭൗമ ഭ്രമണപഥത്തിൽ തുടരും. അതിനുശേഷം, ഭൂമിയുടെ സ്വാധീനമേഖലയിൽ നിന്ന് പുറത്തുകടക്കാൻ പ്രത്യേകം ഒരു എക്സിറ്റ് തന്ത്രം നടത്തും.
ഇതിന് ശേഷമായിരിക്കും സാറ്റലേറ്റ് L1 ലാഗ്രേഞ്ച് പോയിന്റിലേക്ക് ആദിത്യ എൽ-1 സഞ്ചരിക്കുക. നാല് മാസത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കും എന്നാണ് ഇസ്രോ കണക്ക് കൂട്ടുന്നത്. നിലവിൽ ആദിത്യ എൽ-1ന്റെ ഭ്രമണപഥവും വേഗതയും ഉയർത്തുന്ന നടപടികൾക്ക് വിധേയമാക്കിയിരിക്കുകയാണ്. ഇതിന്റെ ആദ്യപടി സെപ്തംബർ 5ന് നടന്നിരുന്നു അടുത്ത ഘട്ടം സെപ്തംബർ 10 ന് പുലർച്ചെ 02.30 ന് നടക്കും


Click it and Unblock the Notifications