ശത്രുക്കൾ വളഞ്ഞിട്ട് ആക്രമിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രോ ചെയർമാൻ
ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം) ഓരോ ദിവസവും നേരിടുന്നത് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണെന്ന് വെളിപ്പെടുത്തി ഇസ്രോ ചെർമാൻ എസ് സോമനാഥ്. ശനിയാഴ്ച കൊച്ചിയിൽ നടന്ന ദ്വിദിന രാജ്യാന്തര സൈബർ കോൺഫറൻസ് 16-ാം പതിപ്പിന്റെ സമാപന സമ്മേളനത്തിൽ ആണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കേരള പോലീസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. നൂറിലധികം സൈബർ ആക്രമണങ്ങളാണ് ഇസ്രോ ഒരു ദിവസം നേരിടുന്നത് എന്നാണ് സോമനാഥ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനെയെല്ലാം നേരിടാൻ സാധിക്കുന്ന തരത്തിൽ ശക്തമാണ് ഇസ്രോയുടെ സൈബർ സുരക്ഷാ ശൃംഖല എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സോഫ്റ്റുവെയറുകൾക്ക് പുറമെ റോക്കറ്റിനുള്ളിലെ ഹാർഡ്‌വെയർ ചിപ്പുകൾക്കെതിരെയും ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെ് എന്നാൽ ഇതിന്റെ സുരക്ഷകൾക്കായി ഇസ്രോ വിവിധ പരിശോധനകൾ നടത്താറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

വിവിധ സോഫ്റ്റുവെയറുകളാലാണ് ഇത്തരം ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇവയെല്ലാം സംരക്ഷിക്കണമെങ്കിൽ സൈബർ സുരക്ഷകൾ വർധിപ്പിക്കണം. നൂതന സാങ്കേതികവിദ്യ ഒരേ സമയം അനുഗ്രഹവും ഭീഷണിയുമാണെന്ന് സോമനാഥ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരവധി സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ഇതിനെ പ്രതിരോധിക്കാമെന്നും ഇതിനായി നല്ല പഠനങ്ങളുടെ കഠിനാധ്വാനവും ഉണ്ടാകണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

റവന്യൂ മന്ത്രി പി രാജീവ് ആണ് ചടങ്ങ് ഉത്ഘാടനം ചെയ്തത്. സൈബർ മേഖലയ്ക്ക് മതിയായ സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്നും ഇക്കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക ആണെന്നും മന്ത്രി പറഞ്ഞു. സൈബർ രംഗത്തിന് മതിയായ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിന് കഴിയും. സംസ്ഥാനത്ത് ഡിജിറ്റൽ സർവകലാശാല സ്ഥാപിച്ച് ഈ മേഖലയ്ക്ക് ആവശ്യമായ പിന്തുണയും സർക്കാർ നൽകുന്നുണ്ട്. എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
സംസ്ഥാന സർക്കാർ നൽകുന്ന കെ ഫോണിന്റെ സേവനവും മന്ത്രി ഈ ചടങ്ങിൽ പറഞ്ഞു. മന്ത്രി പി രാജീവിന് പുറമെ ഹൈബി ഈഡൻ എംപി, മേയർ എം അനിൽകുമാർ നടി മംമ്ത മോഹൻദാസ്, ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം, ഐഎസ്ആർഎ പ്രസിഡന്റ് മനു സക്കറിയ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. അതേ സമയം നിരവധി സൈബർ അറ്റാക്കുകൾ നേരിടുന്നുണ്ടെങ്കിലും മികച്ച രീതിയിൽ തന്നെയാണ് ഇസ്രോയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
ചന്ദ്രയാൻ 3ന്റെ വിജയവും, ആദ്യ സൂര്യ ദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണ വിജയവും എല്ലാ ഇസ്രോയ്ക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഇതിന് പിന്നാലെയാണ് ശുക്ര ദൗത്യവും ഇസ്രോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദൗത്യത്തിന് ശുക്രയാന്‍-1 എന്നാണ് ഇസ്രോ പേര് നൽകിയിരിക്കുന്നത്. നിലവിൽ ഈ ദൗത്യത്തിനായി ഇസ്രോ പെലോഡുകൾ വികസിപ്പിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. 2012 മുതൽ ശുക്ര ദൗത്യത്തിനുള്ള ആലോചനകൾ ഇസ്രോയിൽ ആരംഭിച്ചിരുന്നു.
2017ഓടെ ഇതിനെക്കുറിച്ചുള്ള പ്രധമീക പഠനങ്ങൾ നടത്തി. ഇപ്പോഴും ഈ ഗ്രഹത്തെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ വളരെ കുറവാണ്. ശുക്രന്റെ ഉപരിതലം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചും വലിയ വ്യക്തത ഇല്ലെന്ന് ഇസ്രോ ചെയർമാൻ സോമനാഥ് പറഞ്ഞു. ലഭ്യമായ വളരെ കുറച്ച അറിവുകളുടെ സഹായത്തോടെയാണ് പെലോഡുകൾ നിർമ്മിച്ചുകൊണ്ട് ഇരിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. നിലവിൽ പുതിയ ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇസ്രോ പുറത്ത് വിട്ടിട്ടില്ല. വൈകാതെതന്നെ ദൗത്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








