രാമസേതു മനുഷ്യനിർമിതമാണോ? സത്യം കണ്ടെത്താൻ 'റിസ്ക്കെടുത്ത്' ഐഎസ്ആർഒ
ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിച്ചുകൊണ്ട് കടലിൽ 48 കിലോമീറ്റർ ദൂരത്തിൽ കാണപ്പെടുന്ന മണൽത്തിട്ടയെ നമ്മൾ ഇന്ത്യക്കാർ രാമസേതുവെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്തുള്ളവർ ആദംസ് ബ്രിഡ്ജ് (ആദാമിന്റെ പാലം) എന്നും വിളിച്ചുവരുന്നു. പ്രകൃതിയുടെ അദ്ഭുതം എന്ന് തോന്നിപ്പിക്കുന്ന ഈ മണൽത്തിട്ടയെ സംബന്ധിച്ച് നിരവധി കഥകൾ നിലവിലുണ്ട്.
തമിഴ്‌നാടിന്റെ തെക്കുകിഴക്കൻ തീരത്തുള്ള പാമ്പൻ ദ്വീപിനും ശ്രീലങ്കയിലെ മന്നാർ ദ്വീപിനും ഇടയിലാണ് ഈ മണൽച്ചിറ സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ പുരാണങ്ങളുമായും സംസ്കാരവുമായൊക്കെ ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന ഈ തിട്ടയുടെ ഉദ്ഭവത്തെ സംബന്ധിച്ച തർക്കങ്ങളും കാലങ്ങളായി നടക്കുന്നുണ്ട്. ശാസ്ത്രീയ നിഗമനങ്ങൾ പ്രകാരം കടലിലെ അമിത ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളാൽ മണൽ നിക്ഷേപിക്കപ്പെട്ടാണ് ഈ തിട്ട രൂപംകൊണ്ടത്.

എന്നാൽ ഭാരതത്തിന്റെ ഇതിഹാസ പുരാണഗ്രന്ഥങ്ങളിലൊന്നായ രാമായണത്തിൽ പറയുന്നത് രാമസേതു ശ്രീരാമനും വാനരപ്പടയും ചേർന്ന് നിർമിച്ചതാണ് എന്നാണ്. ലങ്കാധിപതിയായ രാവണൻ സീതയെ തട്ടിയെടുത്ത് ലങ്കയിലേക്ക് കടന്നു. തുടർന്ന് സീതയെ വീണ്ടെടുക്കാൻ പുറപ്പെട്ട ശ്രീരാമൻ വാനരപ്പടയുടെ സഹായത്തോടെ കടലിൽ നിർമിച്ച പാലമാണ് രാമസേതു. സേതുബന്ധനം എന്ന അധ്യായത്തിലാണ് രാമസേതു നിർമാണം വിവരിച്ചിരിക്കുന്നത്.
ഭാരതത്തെയും ശ്രീലങ്കയെയും വേർതിരിക്കുന്ന സമുദ്രഭാഗം സേതുസമുദ്രം എന്നറിയപ്പെടുന്നു. മുസ്ലിം വിശ്വാസമനുസരിച്ച്, ആദം ഈ പാലത്തിലൂടെയാണ് സിലോണിലെ ആദാമിന്റെ കൊടുമുടിയിലേക്ക് പോയത്. ഈ വിശ്വാസപ്രകാരമാണ് ആദംസ് ബ്രിഡ്ജ് എന്ന പേര് വന്നത് എന്ന് കരുതപ്പെടുന്നു. പുരാണങ്ങളിൽ ഇങ്ങനെ പല കഥകൾ ഉണ്ടെങ്കിലും രാമസേതു മനുഷ്യ നിർമിതമാണോ എന്നതിൽ ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.
എന്നാൽ ഈ സംശയത്തിന് ഭാവിയിൽ ഉത്തരം കണ്ടെത്താനായേക്കുമെന്ന ചില സൂചനകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. രാമസേതു അടക്കമുള്ള ഇന്ത്യയിലെ പുരാണ-ചരിത്ര പ്രാധാന്യങ്ങളുള്ള സ്ഥലങ്ങൾ കണ്ടെത്താനും പഠിക്കാനും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ ഐഎസ്ആർഒ തയാറെടുക്കുന്നു എന്നാണ് വിവരം.

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി നടത്തിയ അഭിമുഖത്തിന് പിന്നാലെ ഇന്ത്യാടുഡേ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുരാണങ്ങളിൽ പരാമർശിക്കുന്ന സ്ഥലങ്ങൾ കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് ഊർജം പകരുന്ന ചില കണ്ടെത്തലുകൾ അടുത്തിടെ ഉണ്ടായി. സരസ്വതി നദി വെറും സങ്കൽപ്പമല്ല, യഥാർത്ഥത്തിലുള്ള ഒരു നദിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതാണ് അതിലൊന്ന്.
ഹൈ ഡെഫനിഷൻ ഇമേജിംഗും സാറ്റലൈറ്റ് ഫോട്ടോഗ്രാഫുകളും ഉപയോഗിച്ച് സരസ്വതി നദിയുടെ വറ്റിപ്പോയ റൂട്ട് കണ്ടെത്താൻ കഴിഞ്ഞതായും അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. രാമസേതു ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് കാണാൻ കഴിയും, പക്ഷേ ഇത് മനുഷ്യനിർമിതമാണോ പ്രകൃതിദത്തമാണോ എന്ന് നിർണ്ണയിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങളിൽനിന്നുള്ള വിദഗ്ധർ ആവശ്യമാണെന്നും സോമനാഥ് വിശദീകരിച്ചു.

ഇന്ത്യൻ സംസ്‌കൃത ഇതിഹാസമായ രാമായണമനുസരിച്ച് ശ്രീരാമനും സൈന്യവും ചേർന്നാണ് രാമസേതു നിർമ്മിച്ചത്. അതിനാൽത്തന്നെ രാമസേതു ചരിത്രപരമായും സാംസ്കാരികമായും പ്രാധാന്യമർഹിക്കുന്നു. ''സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും എല്ലാ ഗ്രഹങ്ങളും അതിന് ചുറ്റും കറങ്ങുന്നുവെന്നും ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിലെ ആളുകൾക്ക് അറിയാം. പിന്നീട്, അറബ് സഞ്ചാരികൾ ഈ വിവരങ്ങൾ യൂറോപ്പിലേക്ക് എത്തിച്ചു.''
ഐൻസ്റ്റൈനെയും ന്യൂട്ടണെയും പോലുള്ളവർ ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ പഠിച്ച് അറിവ് വികസിപ്പിക്കുകയായിരുന്നു. ഭാരതീയർക്ക് അന്ന് തങ്ങളുടെ അറിവ് കൂടുതൽ വികസിപ്പിക്കാനോ അതിനെ കുറിച്ച് കൂടുതൽ പഠിക്കാനോ സാധിച്ചില്ല എന്നും ഐഎസ്ആർഒ ചെയർമാൻ പറയുന്നു. രാമസേതു സംബന്ധിച്ച പഠനങ്ങൾ രാജ്യാന്തര തലത്തിൽ ഉൾപ്പെടെ നടന്നിട്ടുണ്ടെങ്കിലും ഇത് മനുഷ്യസൃഷ്ടിയാണോ എന്ന് ആധികാരികമായി പറയാൻ സാധിച്ചിട്ടില്ല.


Click it and Unblock the Notifications