ചന്ദ്രനിലെ സൂര്യോദയം നാളെ, പ്രഗ്യാനും വിക്രമും ഉണരുമോ? ഇസ്രോയുടെ നീക്കങ്ങൾ ചടുലം, പ്രതീക്ഷയോടെ രാജ്യം
പതിനാല് ദിവസത്തെ വിശ്രമത്തിന് ശേഷം ചന്ദ്രയാൻ-3ന്റെ ഭാഗമായ പ്രഗ്യാൻ റോവർ നാളെ മുതൽ വീണ്ടും പ്രവർത്തനക്ഷമം ആകും. ഇതിനായുള്ള ജോലികൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) പൂർത്തിയാക്കിക്കൊണ്ട് ഇരിക്കുകയാണ്. ചന്ദ്രനിലെ രാത്രിയിലെ കൊടും തണുപ്പിനെ തുടർന്നാണ് റോവറിനും ലാൻഡറിനും ഇസ്രോ ചെറിയ വിശ്രമം നൽകിയത്.
നാളെ മുതൽ (സെപ്റ്റംബർ 22) റോവറും ലാൻഡറും വീണ്ടും പ്രവർത്തനം ആരംഭിക്കും എന്ന് ഇസ്രോ അറിയിച്ചു. ഒപ്റ്റിമൽ സൂര്യപ്രകാശം ലഭ്യമാകുന്ന മുറയ്ക്ക് പുനരുജ്ജീവന ശ്രമങ്ങളുടെ തയ്യാറെടുപ്പ് വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നതായിരിക്കും. കഴിഞ്ഞ പതിനാല് ദിവസത്തോളം ചന്ദ്രനിൽ രാത്രി കാലം ആയിരുന്നു മാത്രമല്ല ഇവിടെ ഭീകരമായ തണുപ്പും ഈ കാലയളവിൽ അനുഭവപ്പെട്ടിരുന്നു. ആയതിനാലാണ് താൽക്കാലികമായി റോവർ പ്രവർത്തനങ്ങൾ നിർത്തി വെച്ചത്.

അതേ സമയം പഴയ രീതിയിൽ റോവറിനെ വീണ്ടും പ്രവർത്തിപ്പിക്കാൻ സാധ്യമാകുമോ എന്ന ആശങ്കയും രാജ്യത്തിന് ഉണ്ട്. ഇനിയുള്ള ദൗത്യത്തിന് ഉണ്ടാകാൻ സാധ്യമായ വെല്ലിവിളികൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ റോവർ സൗരോർജ്ജത്തിൽ ആയിരുന്നു പൂർണമായും പ്രവർത്തിച്ചിരുന്നത്. ചന്ദ്രനിൽ പകൽ ആരംഭിക്കുന്ന സമയത്ത് ആയിരുന്നു ലാൻഡർ ചന്ദ്രനിൽ ഇറക്കിയത്. പിന്നീട് പതിനാല് ദിവസത്തോളം ഇവിടെ പര്യവേഷണം നടത്തി. ഇതിന് ശേഷമാണ് ഇവിടെ രാത്രി ആരംഭിച്ചത്.
കൊടും തണുപ്പും ഇവിടെ അനുഭവപ്പെട്ടിരുന്നു -200 ഡിഗ്രി സെൽഷ്യസിനു താഴെയാണ് ഇവിടത്തെ തണുപ്പ് എന്നാണ് പറയപ്പെടുന്നത്. പതിനാല് ദിവസത്തോളം ഇത്തരം ഒരു സാഹചര്യത്തിലാണ് റോവറും ലാൻഡറും അതിജീവിച്ചത്. ആയതിനാൽ തന്നെ ഈ അതിശൈത്യം ഉപകരണങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടാകും എന്നാണ് പല വിദഗ്ദരും വിലയിരുത്തുന്നത്. ബാറ്ററികൾ പൂർണ്ണമായി ചാർജ്ജ് ചെയ്തതിന് ശേഷമാണ് ഉപകരണങ്ങളുടെ സ്ലീപ് മോഡ് ആക്ടീവ് ആക്കിയത്. എന്നാലും ഇവയ്ക്ക് കേടുപാട് സംഭവിക്കുമോ എന്ന ഭീതിയുണ്ട്.

എന്നാൽ റോവറിനേയും ലാൻഡറിനേയും വീണ്ടും വിജയകരമായി പ്രവർത്തിപ്പിക്കാൻ സാധിച്ചാൽ ഇത് രാജ്യത്തിനും ഇസ്രോയ്ക്കും വലിയ നേട്ടമായിരിക്കും. വീണ്ടും പതിനാല് ദിവസം പ്രവർത്തിക്കാൻ ഇവയ്ക്ക് സാധിക്കുന്നതായിരിക്കും. ഈ കാലയളവിൽ വിലപ്പെട്ട പല വിവരങ്ങളും ഇവിടെ നിന്ന് ശേഖരിക്കാൻ സാധിക്കുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. അതേ സമയം പുതിയ ഒരു സ്ഥലത്ത് എത്തിച്ചതിന് ശേഷമാണ് ലാൻഡറിന്റെ സ്ലീപ് മോഡ് ആക്ടിവേറ്റ് ആക്കിയത്.
അതേ സമയം ചന്ദ്രയാൻ-3ന്റെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് ഇസ്രോയ്ക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഇതിനോടൊപ്പം തന്നെ ഇസ്രോയുടെ ആദ്യ സൗര്യ ദൗത്യവും പുരോഗമിക്കുന്നുണ്ട്. സെപ്റ്റംബർ 19ന് ആദിത്യ എൽ-1 വിജയകരമായി ഭൂമിയുടെ ഭ്രമണതലം ഭേദിച്ചിരുന്നു. പേടകം ഉയർത്തുന്നതിന്റെ അഞ്ചാം ഘട്ടം ആണ് ഇതിലൂടെ വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ടേ കാലോടെയാണ് പേടകത്തിന്റെ യാത്രാപഥം മാറ്റിയത്.
ജനുവരി ആദ്യവാരത്തോടെ ആദിത്യ എൽ-1 അതിന്റെ ലക്ഷ്യസ്ഥാനമായ ലാഗ്രാൻ-1ൽ എത്തിച്ചേരുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. ഭൂമിയിൽ നിന്നും പതിനഞ്ച് ലക്ഷം കിലോമീറ്റർ അകലെയാണ് ഇത്. ഇവിടെ നിന്ന് സൂര്യനെ തടസമില്ലാതെ നിരീക്ഷിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 15ന് ആയിരുന്നു ആദിത്യ എൽ-1ന്റെ നാലാമത് ഭമണപഥം വിജയകരമായി ഉയർത്തിയത്. സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും അഞ്ചാം തീയ്യതിയും പത്താം തീയ്യതിയും ഘട്ടം ഘട്ടമായി ഒന്ന്, രണ്ട്, മൂന്ന് ഭ്രമണപഥങ്ങൾ ഉയർത്തിയിരുന്നു.
സെപ്റ്റംബർ 2ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു ആദിത്യ എൽ-1 വിക്ഷേപിച്ചത്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ (പിഎസ്എൽവി-സി 57) ആണ് ആദിത്യ എൽ-1നെ ബഹിരാകാശത്ത് എത്തിച്ചത്. നിലവിൽ മൗറീഷ്യസിലെ ഐഎസ്ആർഒ ഗ്രൗണ്ട് സ്റ്റേഷനുകൾ, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്റർ, പോര്‍ട്ട്ബ്ലെയര്‍, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഈ ദൗത്യത്തെ നിരൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഈ ദൗത്യത്തെ കാണുന്നത്.


Click it and Unblock the Notifications