'സ്മൈൽ പ്ലീസ്...'; സൂര്യന്റെ ആദ്യ ഫുൾ-ഡിസ്‌ക് ചിത്രങ്ങൾ പകർത്തി ആദിത്യ എൽ-1, ദൗത്യം വിജയത്തിലേക്ക്
ഇസ്രോയുടെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ എൽ-1ന്റെ പ്രവർത്തനങ്ങൾ വീണ്ടും വിജയം കണ്ടിരിക്കുന്നു. അടുത്തിടെ സൗരക്കാറ്റിൽ നിന്നുള്ള സിഗ്നനലുകൾ പേടകം തിരിച്ചറിഞ്ഞതായി റിപ്പോർട്ട് ഉണ്ടായിരുന്നു ഇപ്പോൾ ഇതാ വീണ്ടും ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ദൗത്യം. ആദിത്യ എൽ-1 സൂര്യന്റെ ഫുൾ ഡിസ്‌ക് ചിത്രങ്ങൾ പകർത്തിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഈ ചിത്രങ്ങൾ എക്സ് വഴി ഇസ്രോ പുറത്ത് വിട്ടിട്ടുമുണ്ട്. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപായ SUIT എന്ന പേലോഡ് ഉപയോഗിച്ചാണ് പേടകം ഈ ചിത്രം പകർത്തിയിരിക്കുന്നത്. 200- 400 നാനോമീറ്റർ തരംഗ ദൈർഘ്യത്തിലാണ് SUIT എന്ന പേലോഡ് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കൂടൂതൽ വിശദാംശങ്ങളിലേക്ക് ഉൾക്കാഴ്ച നൽകുന്നു എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം ഇസ്രോ പങ്കുവെച്ചിരിക്കുന്നത്.

MOST READ: പുതിയ സിം എടുക്കാൻ ഇനി പേപ്പർ രേഖകൾ ഒന്നും വേണ്ട; പക്ഷെ പോലീസ് വേരിഫിക്കേഷൻ ഉണ്ടാകും
ഏഴോളം പേലോഡുകളാണ് സൂര്യ ദൗത്യത്തിനുള്ള ആദിത്യ എൽ-1ൽ ഇസ്രോ ഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് ചിത്രങ്ങൾ എടുക്കാൻ വേണ്ടി മാത്രമായി രൂപകൽപന ചെയ്തിരിക്കുന്നതാണ്. ചിത്രങ്ങൾ പകർത്തിയതിന് ശേഷം ഊർജത്തിന്റെ വ്യതിയാനം പരിശോധിക്കാനും ഈ പേലോഡ് ഉപയോഗിക്കുന്നു. നേരത്തെ ഡിസംബർ 2ന് സോളാർ വിൻഡ് കണികാ പരീക്ഷണത്തിന്റെ (ASPEX) പേലോഡിലെ മറ്റൊരു ഉപകരണവും പ്രവർത്തനം ആരംഭിച്ചിരുന്നു.
സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്റർ (SWIS) ആയിരുന്നു ഇത്തരത്തിൽ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ സാറ്റ്ലൈറ്റിലെ ഈ രണ്ട് ഭാഗവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രോ ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റ് പേലോഡുകളും അധികം വൈകാതെ തന്നെ പ്രവർത്തനം ആരംഭിക്കുന്നതായിരിക്കും. ഈ വർഷം സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ആദിത്യ എൽ-1 വിക്ഷേപിച്ചത്.

ഇന്ത്യയുടെ ആദ്യത്തെ സൂര്യ ദൗത്യമാണ് ആദിത്യ എൽ-1. സൂര്യനെക്കുറിച്ചും സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും വിശദമായി പഠിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇസ്രോ ഈ ദൗത്യം നടത്തുന്നത്. സൂര്യന്റെ വികിരണം, കണികകളുടെ ഒഴുക്ക്, കാന്തിക ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ ദൗത്യത്തിലൂടെ അറിയാൻ സാധിക്കുമെന്നാണ് രാജ്യത്തിന്റെ കണക്കുകൂട്ടൽ. ഇസ്രോയുടെ തന്നെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) എന്ന റോക്കറ്റാണ് ഈ പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്.
ഭൂമിയുടെ താഴത്തെ ഭ്രമണപഥത്തിൽ ആയിരിക്കും പിഎസ്എൽവി ഈ സാറ്റ്ലൈറ്റിനെ എത്തിക്കുക. തുടർന്ന് L1 ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലേക്ക് ഈ സാറ്റ്ലൈറ്റ് എത്തുന്നതായിരിക്കും. ഇവിടെ നിന്ന് വിവിധ ഘട്ടങ്ങളായി ഉയർത്തിയാണ് ലക്ഷ്യസ്ഥാനത്ത് ആദിത്യ എൽ-1നെ എത്തിക്കുക. ഈ സാറ്റ്ലൈറ്റിന്റെ ആകെ ഭാരം 1,750 കിലോഗ്രാം ആണ്. ചന്ദ്രയാൻ 3 വിജയമായത് വലിയ ആത്മവിശ്വാസമാണ് ഇസ്രോയ്ക്കും ഇന്ത്യയ്ക്കും നൽകുന്നത്.
ചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നാലെ നിരവധി ദൗത്യങ്ങളാണ് ഇസ്രോ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ സൂര്യ ദൗത്യവും ആദ്യ ശുക്ര ദൗത്യവും ആണ് ഇതിൽ പ്രധാനം. ഇതിന് പുറമെ ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കുന്ന ഗഗൻയാൻ പദ്ധതിയ്ക്കും ഇസ്രോ തുടക്കം ഇട്ടിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ വയോമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്ത് എത്തിച്ച് പരീക്ഷണം നടത്തിയത് ശേഷം മാത്രം ആയിരിക്കും ഇത്തരത്തിൽ ബഹിരാകാശ യാത്രക്കാരെ ഇന്ത്യ ഈ ദൗത്യത്തിൽ പങ്കെടുപ്പിക്കു.
കൂടാതെ അടുത്ത 25 വർഷത്തിനുള്ളിൽ തന്നെ ഇസ്രോ സ്വന്തമായി ബഹിരാകാശത്ത് സ്പേസ് സ്റ്റേഷൻ ആരംഭിക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രോയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകി നാസയും രംഗത്ത് വന്നിട്ടുണ്ട്. അടുത്ത വർഷം തന്നെ ഇസ്രോയും നാസയും പങ്കാളികളായി ഒരു ദൗത്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രയാൻ 3ന്റെ വിജയത്തെ അഭിനന്ദിച്ച് മുതിർന്ന നാസ ഉദ്യോഗസ്ഥരും യുഎസ് പ്രസിഡന്റ് ജോബൈഡനും രംഗത്ത് വന്നിരുന്നു. വലിയ പ്രതീക്ഷയോടെയാണ് അടുത്ത വർഷങ്ങളെ ഇസ്രോ നോക്കി കാണുന്നത്.


Click it and Unblock the Notifications








