നാലാം പടിയും വിജയകരമായി പിന്നിട്ട് ആദിത്യ എൽ1; ഇസ്രോയുടേയും രാജ്യത്തിന്റെയും പ്രതീക്ഷ സൂര്യനോട് അടുക്കുന്നു
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇസ്രോയുടെ ആദ്യ സൗര്യ ദൗത്യം വിജയകരമായി അടുത്ത പടിയും പൂർത്തിയാക്കിയിരിക്കുകയാണ്. കൃത്രിമ ഉപഗ്രഹത്തിന്റെ നാലാമത് ഭമണപഥം വിജയകരമായി ഉയർത്താൻ സാധിച്ചതായി ഇസ്രോ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഈ ദൗത്യം ഇസ്രോ പിന്നിട്ടത്. ട്വിറ്റർ (എക്സ്) വഴിയാണ് ഇക്കാര്യം ഇസ്രോ അറിയിച്ചത്.
നാലാമത്തെ എർത്ത് ബൗണ്ട് മാനുവർ എന്നറിയപ്പെടുന്ന ഈ പ്രവർത്തനം ഒരു തടസ്സവുമില്ലാതെ പൂർത്തിയാക്കാൻ ഇസ്രോയ്ക്ക് സാധിച്ചു. മൗറീഷ്യസിലെ ഐഎസ്ആർഒ ഗ്രൗണ്ട് സ്റ്റേഷനുകൾ, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്റർ, പോര്‍ട്ട്ബ്ലെയര്‍, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ആദിത്യ എൽ1നെ നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. 256 കിലോമീറ്റര്‍ x 121973 കിലോമീറ്ററാണ് ആദിത്യ എല്‍ വണ്ണിന്റെ പുതിയ ഭ്രമണപഥം. അടുത്ത ഘട്ടം എന്നത് ട്രാൻസ്-ലഗ്രാൻജിയൻ പോയിന്റ് 1 ഇൻസെർഷൻ ആണ്.

സെപ്റ്റംബര്‍ 19-ാം തിയതി ആയിരിക്കും കൃത്രിമ ഉപഗ്രഹം ഇവിടെ എത്തുക. ഇവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ ആദിത്യ എല്‍ വണ്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്ന് പൂര്‍ണമായി മാറും. ഇന്ന് ഇസ്രോ ആദിത്യ എൽ1ന് മേലെ നടത്തിയത് നാലാമാത്തെ ഭ്രമണപഥം ഉയര്‍ത്തൽ ആയിരുന്നു. സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും അഞ്ചാം തീയ്യതിയും പത്താം തീയ്യതിയും ഘട്ടം ഘട്ടമായി ഒന്ന്, രണ്ട്, മൂന്ന് ഭ്രമണപഥങ്ങൾ ഉയർത്തിയിരുന്നു.
സെപ്റ്റംബര്‍ രണ്ടിന് ആയിരുന്നു പുതിയ ദൗത്യത്തിന്റെ വിക്ഷേപണം നടന്നത്. സെപ്റ്റംബർ 19ന് നടക്കുന്ന ദൗത്യം കഴിഞ്ഞാൽ പിന്നെ ആദിത്യയുടെ വേഗത വർധിക്കും. ഇവിടെ നിന്ന് 110 ദിവസത്തെ യാത്രകൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കും എന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാന്‍ജ് പോയിന്റ്-1 അഥവാ എല്‍-1 എന്നറിയപ്പെടുന്ന പ്രദേശം ലക്ഷ്യമാക്കിയാണ് ആദ്യത്യ എൽ1 പായുന്നത്.

ഇവിടെ നിന്ന് തടസമില്ലാതെ സൂര്യനെക്കുറിച്ച് നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. ഇത് ആദ്യമായാണ് സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ ശ്രമിക്കുന്നത്. സൗര പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അവയുടെ സ്വാധീനവും പഠിക്കലാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന്റെ കൊറോണയും ക്രോമോസ്ഫിയറും അടക്കമുള്ള പുറത്തെ ഭാഗങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും കൊറോണല്‍ ഹീറ്റിങ്, സൂര്യനില്‍ ഭാഗീകമായി അയണീകരിച്ച പ്ലാസ്മ നിര്‍മിക്കപ്പെടുന്നത്, സൗര കാറ്റ് എന്നിവയേക്കുറിച്ചും ആദിത്യ എൽ-1 വിവരങ്ങൾ ശേഖരിക്കും.
പ്രധാനമായും ഏഴ് പെലോഡുകൾ അടങ്ങിയതാണ് ആദിത്യ എൽ1ന്റെ ഉൾഭാഗം. വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ്, സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ്, സോളാര്‍ ലോ എനര്‍ജി എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടികിള്‍ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, അഡ്വാന്‍സ്ഡ് ട്രി ആക്‌സിയല്‍ ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്നെറ്റോമീറ്റർ എന്നിവയാണ് ഇതിലെ പ്രധാന പെലോഡുകൾ.
ഇതിൽ സൂര്യന്റെ വ്യക്തമായ നിരീക്ഷണങ്ങൾ പകർത്താനായി ഇതിലെ നാല് പെലോഡുകൾ പ്രവർത്തിക്കും. ബാക്കിയുള്ള മൂന്ന് പേലോഡുകൾ ഈ ലഗ്രാഞ്ച് പോയിന്റിലെ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് ഇൻ- സിറ്റുവിലുള്ള പഠനങ്ങൾ നടത്തും എന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്. സൂര്യന്റെ പ്രവർത്തനം, രൂപകരണം എന്നീവയെക്കുറിച്ച എല്ലാം ശാസ്ത്രീയമായ നിരവധി വിവരങ്ങൾ ഈ പഠനം വഴിലഭിക്കും എന്നാണ് പ്രതീക്ഷക്കുന്നത്.
ഇതിന് പറമെ സൗരസ്ഫോടന സംഭവങ്ങളിലേക്ക് നയിക്കുന്ന പ്രക്രിയകളുടെ ക്രമം തിരിച്ചറിയാനും ബഹിരാകാശ കാലവസ്ഥയെ കൂടുതൽ അടുത്തറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും എന്നും ഇസ്രോ പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം വിജയകരമായി ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കാൻ സാധിച്ചത് മികച്ച ആത്മവിശ്വാസം ആണ് ഇന്ത്യയ്ക്കും ഇസ്രോയ്ക്കും നൽകുന്നത് ആഗസ്ത് 23ന് വൈകിട്ട് 6.04ന് ആണ് ചന്ദ്രയാന്റെ ഭാഗമായ വിക്രം പേടകം ചന്ദനിൽ വിജയകരമായി ഇറക്കാൻ സാധിച്ചത്.


Click it and Unblock the Notifications








