'ആദിത്യ ഹൃദയം ഞാൻ അറിവേൻ'! സൂര്യനെ ലക്ഷ്യമിട്ട് ഇന്ത്യ; ആദിത്യ എൽ1വിക്ഷേപണം വിജയം
വിജയകരമായ ചന്ദ്രദൗത്യത്തിന് ശേഷം സൂര്യനെ തൊടാൻ ഇന്ത്യ. ഇസ്രോയുടെ ആദ്യ സൂര്യദൗത്യത്തിനായുള്ള ആദിത്യ മിഷൻ വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. പിഎസ്എല്‍വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതിനായുള്ള കൗണ്ട്ഡൗണ്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരത്തുള്ള ലാഗ്രാന്‍ജ് പോയിന്റ്-1 അഥവാ എല്‍-1 എന്നറിയപ്പെടുന്ന പ്രദേശത്തെ ലക്ഷ്യമായാക്കിയാണ് ആദിത്യ എൽ-1 പായുന്നത്. ഏകദേശം നാല് മാസത്തോളം സമയമെടുത്ത് ഇത് ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി തടസം ഇല്ലാതെ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കാം എന്നാണ് ഇസ്രോ കരുതുന്നത്. പുതിയ ദൗത്യത്തിലൂടെ സൂര്യനിൽ സംഭവിക്കുന്ന മാറ്റങ്ങളും ഈ മാറ്റങ്ങൾ അന്തരീക്ഷത്തെ എങ്ങനെ സ്വാധീനിക്കും എന്നുമെല്ലാം മനസിലാക്കാം.

താഴ്ന്ന ഭ്രമണപഥത്തിൽ ആദിത്യ എൽ-1നെ എത്തിച്ച് ശേഷം ഇവിടെ നിന്ന് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് പടിപടി ആയിട്ടായിരിക്കും ലക്ഷ്യസ്ഥാനത്ത് എത്തിക്കുക. സൂര്യന്റെ കൊറോണയും ക്രോമോസ്ഫിയറും അടക്കമുള്ള പുറത്തെ ഭാഗങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ ദൗത്യത്തിലൂടെ ശേഖരിക്കലാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ദൗത്യം വിജയകരമാകുകയാണെങ്കിൽ സൂര്യനിൽ ചൂട് ഉത്പാദിപ്പിക്കുന്നതിൽ അടക്കം നിരവധി വിവിരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.
ബെംഗലൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ ആണ് ആദിത്യ എൽ-1 നിർമ്മിച്ചത്. സൂര്യന്റെ കാന്തികമണ്ഡലത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്താൻ ഈ ദൗത്യത്തിലൂടെ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രധാനമായും ഏഴ് ഭാഗങ്ങളാണ് ആദിത്യ എൽ-1ൽ ഉണ്ടായിരിക്കുക. ഇതിലെ വിവിധ ഭാഗങ്ങൾ വിവിധ പഠനത്തിനായി ഉപയോഗിക്കും. വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ് എന്ന ഉപകരണമായിരിക്കും കൊറോണയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ഫോട്ടോസ്ഫിയറിനേയും ക്രോമോസ്ഫിയറിനേയും നിരീക്ഷിക്കാനായി സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ് ഉപയോഗിക്കും.

നിരവധി രശ്മികളാണ് ഒരേ സമയം സൂര്യനിൽ നിന്ന് പുറപ്പെടുന്നത്. ഇത്തരം രശ്മികളെക്കുറിച്ചുള്ള പഠനം നടത്തുന്നത് സോളാര്‍ ലോ എനര്‍ജി എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍ എന്ന ഉപകരണമായിരിക്കും. ഇതിന് പുറമെ ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടികിള്‍ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ എന്നീ ഭാഗങ്ങൾ സൗര കാറ്റിലേയും മറ്റും ഇലക്ട്രോണുകളേയും പ്രോട്ടോണുകളേയും ഊര്‍ജകണങ്ങളേയും കുറിച്ച് വിവരങ്ങൾ ശേഖരിക്കും.
അഡ്വാന്‍സ്ഡ് ട്രി ആക്‌സിയല്‍ ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്നെറ്റോമീറ്റർ ആയിരിക്കും കാന്തിക മണ്ഡലത്തെക്കുറിച്ചുള്ള പഠനം നടത്തുക. എന്തുകൊണ്ടും പുതിയ ദൗത്യത്തെക്കുറിച്ച് വളരെ ശുഭപ്രതീക്ഷയിലാണ് ഇസ്രോ. വിക്ഷേപണത്തിന്റെ റിഹേഴ്‌സൽ പൂർത്തിയാക്കിയതായും റോക്കറ്റും ഉപഗ്രഹവും തയ്യാറാണെന്നും വിക്ഷേപണത്തിന് മുമ്പായി ഐഎസ്ആർഒ മേധാവി സോമനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അതേ സമയം ചന്ദ്രയാൻ 3ന്റെ വിജയവും ഇസ്രോയ്ക്കും രാജ്യത്തിനും വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. നിവലി്‍ ഇസ്രോയുടെ കണക്കൂകൂട്ടൽ പ്രകാരം ദൗത്യം മുന്നോട്ട് പോകുന്നുണ്ട്.
നിലവിൽ ചന്ദ്രനിലുള്ള പ്രഗ്യാൻ റോവർ മികച്ച പ്രടനം തന്നെയാണ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചന്ദ്രോപരിതലത്തിലെ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ റോവറിന് സാധിച്ചിരുന്നു. റോവറിലെ എൽഐബിഎസ് എന്ന ഉപകരണമാണ് ഇത് കണ്ടെത്തിയത്. ഇതിന് പുറമെ അലുമിനിയും, കാൽഷ്യം, ക്രോമിയം, അയൺ, ടൈറ്റാറനിയം, മെഗ്നിഷ്യം, ഓക്സിജൻ എന്നിവയുടെ സാന്നിധ്യവും റോവർ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗസ്ത് 23ന് വൈകിട്ട് 6.04ന് ആണ് ചന്ദ്രയാന്റെ ഭാഗമായ വിക്രം പേടകം ചന്ദനിൽ വിജയകരമായി ഇറക്കാൻ സാധിച്ചത്.
41 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഈ ചന്ദ്രയാൻ ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. പേടകം നിലത്തിറങ്ങി ഏകദേശം നാല് മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്ത് എത്തിയത്. നിലവിൽ ചന്ദ്രനിലെ ഹൈഡ്രിജന്റ് സാന്നിധ്യം കണ്ടെത്താനുള്ള പഠനത്തിലാണ് റോവർ. ഈ റോവർ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രോ പുറത്ത് വിട്ടിരുന്നു. ഈ സാഹചര്യത്തിൽ വൻ പ്രതീക്ഷയോടെയാണ് ഇസ്രോയുടെ സൂര്യ ദൗത്യത്തെ എല്ലാവരും നോക്കി കാണുന്നത്.


Click it and Unblock the Notifications








