ചന്ദ്രനെ കീഴടക്കി ഇനി ലക്ഷ്യം സൂര്യൻ; ആദിത്യ മിഷനുമായി ഇസ്രോ
ചന്ദ്രയാൻ 3ന്റെ ചരിത്ര വിജയത്തിന് ശേഷം സൂര്യനെ ലക്ഷ്യമിട്ട് ഇസ്രോ. പുതിയ ദൗത്യമായ ആദിത്യ എൽ-1 വഴി സൂര്യനെക്കുറിച്ച് കൂടുതൽ പഠിക്കാനാകും എന്നാണ് ഇസ്രോയുടെ പ്രതീക്ഷ. ഇതിനായി ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന ആദ്യ നിരീക്ഷണ കേന്ദ്രമായിരിക്കും ആദിത്യ എൽ-1. ചന്ദ്രയാൻ-3ന്റെ വിജയം വലിയ രീതിയിലുള്ള ആത്മവിശ്വാസമാണ് ഇസ്രോയ്ക്ക് നൽകിയിരിക്കുന്നത്.
ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരത്തുള്ള ലാഗ്രാന്‍ജ് പോയിന്റ്-1 അഥവാ എല്‍-1 എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇത് സ്ഥാപിക്കാനായി ഇസ്രോ പദ്ധതിയിട്ടിരിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് ഈ ദൗത്യത്തിന് ആദിത്യ എൽ-1 എന്ന് ഇസ്രോ പേര് നൽകിയിരിക്കുന്നത്. പരമാവധി തടസം ഇല്ലാതെ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കാം എന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. സൂര്യനിൽ സംഭവിക്കുന്ന മാറ്റങ്ങളും ഈ മാറ്റങ്ങൾ അന്തരീക്ഷത്തെ എങ്ങനെ സ്വാധീനിക്കും എന്നുമെല്ലാം ഈ ദൗത്യത്തിലൂടെ മനസിലാക്കാം.

നിലവിൽ ഈ ദൗത്യത്തിനുള്ള ജോലികൾ ശ്രീഹരിക്കോട്ടയിലെ ഇസ്രോ ഓഫീസിൽ പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് 14ന് ഇതിന്റെ ഈ സാറ്റ്ലൈറ്റിന്റെ ചിത്രങ്ങൾ ഇസ്രോ വഴി പുറത്തു വിട്ടിരുന്നു. ഇസ്രോയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകൾ വഴിയായിരുന്നു ചിത്രങ്ങൾ പുറത്തു വിട്ടത്. യുആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിർമ്മിച്ച സാറ്റ്ലൈറ്റാണ് ആദിത്യ എൽ-1. ശ്രീഹരിക്കോട്ടയി നിന്ന് തന്നെയായിരിക്കും ഇത് വിക്ഷേപിക്കുക.
പിഎസ്എൽവി റോക്കറ്റിലായിരിക്കും ഈ സാറ്റ്ലൈറ്റ് ബഹിരാകാശത്ത് എത്തിക്കുക. താഴ്ന്ന ഭ്രമണപഥത്തിൽ ആദ്യം എത്തിച്ച് ഇവിടെ നിന്ന് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് പടിപടി ആയിട്ടായിരിക്കും ആദിത്യ എൽ-1നെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക. ഇതിനായി ഏകദേശം നാല് മാസത്തോളം സമയം എടുക്കും എന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. സൂര്യന്റെ കൊറോണയും ക്രോമോസ്ഫിയറും അടക്കമുള്ള പുറത്തെ ഭാഗങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ ദൗത്യത്തിലൂടെ ശേഖരിക്കലാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ഇതിന് പുറമെ കൊറോണല്‍ ഹീറ്റിങ്, സൂര്യനില്‍ ഭാഗീകമായി അയണീകരിച്ച പ്ലാസ്മ നിര്‍മിക്കപ്പെടുന്നത്, സൗര കാറ്റ് എന്നിവയേക്കുറിച്ചും ആദിത്യ എൽ-1 വിവരങ്ങൾ ശേഖരിക്കും. ദൗത്യം വിജയകരമാകുകയാണെങ്കിൽ സൂര്യനിൽ ചൂട് ഉത്പാദിപ്പിക്കുന്നതിൽ അടക്കം നിരവധി വിവിരങ്ങൾ നമ്മുക്ക് അറിയാൻ സാധിക്കുന്നതാണ്. സൂര്യന്റെ കാന്തികമണ്ഡലത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്താൻ ഈ ദൗത്യത്തിലൂടെ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രധാനമായും ഏഴ് ഭാഗങ്ങൾ ആയിരിക്കും ഈ ദൗത്യത്തിനായുള്ള പേടകത്തിൽ ഉണ്ടായിരിക്കുക.
കൊറോണയെക്കുറിച്ചു പഠിക്കാനും വിവരങ്ങൾ ശേഖരിക്കാനും വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ് എന്ന ഭാഗമായിരിക്കും ഉപയോഗിക്കുക. സൂര്യനിലെ ഫോട്ടോസ്ഫിയറിനേയും ക്രോമോസ്ഫിയറിനേയും നിരീക്ഷിക്കാനായി സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ് ആയിരിക്കും ഉപയോഗിക്കുക. ഇതിന് പുറമെ സൂര്യനിൽ നിന്ന് പല തരത്തിലുള്ള രശ്മികൾ പുറത്തു വരാറുണ്ട് ഇവയുടെ പഠനം കൈകാര്യം ചെയ്യുന്നത് സോളാര്‍ ലോ എനര്‍ജി എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍ ആയിരിക്കും.
ഇതിന് പുറമെ പേടകത്തിലെ ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടികിള്‍ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ എന്നീ ഭാഗങ്ങൾ സൗര കാറ്റിലേയും മറ്റും ഇലക്ട്രോണുകളേയും പ്രോട്ടോണുകളേയും ഊര്‍ജകണങ്ങളേയും കുറിച്ച് പഠനം നടത്തും. കാന്തിക മണ്ഡലത്തെക്കുറിച്ച് പഠിക്കുന്നത് അഡ്വാന്‍സ്ഡ് ട്രി ആക്‌സിയല്‍ ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്നെറ്റോമീറ്ററായിരിക്കും. പുതിയ മിഷൻ പ്രഖ്യാപിച്ചെങ്കിലും ഇത് എന്ന് വിക്ഷേപിക്കും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അതേ സമയം ഇസ്രോയുടെ ചന്ദ്രയാൻ മൂന്ന് വിജയം ആയത് വലിയ ആത്മവിശ്വാസമാണ് രാജ്യത്തിനും ഇസ്രോയ്ക്കും നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള വലിയ വെല്ലുവിളികൾ നേരിടാൻ ഇന്ന് ഇസ്രോയ്ക്ക് സാധിക്കുന്നുണ്ട്. ബുധനാഴ്ച വൈകിട്ട് 6.04ന് ആണ് ചന്ദ്രയാൻ 3ന്റെ പേടകം ചന്ദ്രനിൽ ഇറക്കിയത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ പേടകം സോഫ്റ്റ് ലാന്റ് ചെയ്യാൻ സാധിച്ചു എന്നതാണ് ഈ ദൗത്യത്തിലെ ഏറ്റവും വലിയ നേട്ടം.
ഇത് ആദ്യമായാണ് ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ഒരു രാജ്യം പേടകം ഇറക്കുന്നത്. ധാരാളം ഗർത്തങ്ങൾ ഉള്ള പ്രദേശമാണ് ദക്ഷിണ ദ്രുവം. ഏറെ ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ഇസ്രോയ്ക്ക് സാധിച്ചു. നേരത്തെ ചന്ദ്രയാൻ 2ന് സംഭവിച്ച പിഴവുകൾ എല്ലാം പരിഹരിച്ചുകൊണ്ട് ആയിരുന്നു ഇന്ത്യയുടെ പുതിയ നേട്ടം.


Click it and Unblock the Notifications








