ഇനി ഇന്ത്യയെ തടുക്കാൻ ആരുണ്ട്...! സൂര്യനിലേക്ക് സാറ്റലൈറ്റ് അയയ്ക്കാൻ ഇസ്രോ; സെപ്തംബർ ആദ്യം വിക്ഷേപണം
ഇസ്രോയുടെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ മിഷൻ ഈ വർഷം സെപ്തംബറിൽ തന്നെ വിക്ഷേപിക്കുമെന്ന് ഇസ്രോ മേധാവി എസ് സോമനാഥ് വെളിപ്പെടുത്തി. സെപ്തംബർ ആദ്യ വാരം തന്നെ ആദിത്യ-എൽ1 വിക്ഷേപിക്കാനായി ഇസ്രോ തയ്യാറെടുപ്പുകൾ സ്വീകരിക്കുകയാണ് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ചന്ദ്രയാൻ 3 വിജയകരമായി ഇറക്കാൻ ഇസ്രോയ്ക്ക് സാധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സൂര്യനെ ലക്ഷ്യം വെച്ച് ഇസ്രോ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയൂടെ ആദ്യ സൂര്യ ദൗത്യമാമാണ് ആദിത്യ എൽ-1. "ആദിത്യ എൽ1 ഉപഗ്രഹം തയ്യാറാണ്. ഇത് ഇപ്പോൾ ശ്രീഹരിക്കോട്ടയിൽ എത്തുകയും പിഎസ്എൽവിയുമായി ബന്ധിപ്പിച്ചിരിക്കുകയും ചെയ്തു. ഐഎസ്ആർഒയുടെ രാജ്യത്തിന്റെയും അടുത്ത ലക്ഷ്യം അത് വിക്ഷേപിക്കലാണ്. സെപ്റ്റംബർ ആദ്യവാരം നടക്കും. തീയതി രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും," എന്നായിരുന്നു എസ് സോമനാഥ് വെളിപ്പെടുത്തിയത്.

120 ദിവസത്തോളം കാത്തിരുന്നാൽ മാത്രമാണ് ആദിത്യ എൽ1 ലക്ഷ്യ സ്ഥാനത്ത് എത്തു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാന്‍ജ് പോയിന്റ്-1 അഥവാ എല്‍-1 എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇത് സ്ഥാപിക്കാനായി ഇസ്രോ പദ്ധതിയിട്ടിരിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് ഈ ദൗത്യത്തിന് ആദിത്യ എൽ-1 എന്ന് നൽകിയിരിക്കുന്നത്. ഇവിടെ നിന്ന് സൂര്യനെക്കുറിച്ച് നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്.
സൗര പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അവയുടെ സ്വാധീനവും പഠിക്കലാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. പരമാവധി തടസം ഇല്ലാതെ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കാം എന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. സൂര്യന്റെ കൊറോണയും ക്രോമോസ്ഫിയറും അടക്കമുള്ള പുറത്തെ ഭാഗങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും കൊറോണല്‍ ഹീറ്റിങ്, സൂര്യനില്‍ ഭാഗീകമായി അയണീകരിച്ച പ്ലാസ്മ നിര്‍മിക്കപ്പെടുന്നത്, സൗര കാറ്റ് എന്നിവയേക്കുറിച്ചും ആദിത്യ എൽ-1 വിവരങ്ങൾ ശേഖരിക്കും. ഇതിനായി ഏഴ് നൂതന പേലോഡുകൾ പേടകത്തിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

ഇതിൽ നാല് പേലോഡുകളെ സൂര്യന്റെ വ്യക്തമായ നിരീക്ഷണങ്ങൾ പകർത്താൻ പ്രാപ്തമാക്കും, ബാക്കിയുള്ള മൂന്ന് പേലോഡുകൾ ഈ ലഗ്രാഞ്ച് പോയിന്റിലെ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് ഇൻ- സിറ്റുവിലുള്ള പഠനങ്ങൾ നടത്തും. ഈ പഠനങ്ങളെല്ലാം സൂര്യന്റെ പ്രവർത്തനങ്ങളെക്കൂറിച്ച് കൂടുതൾ ശാസ്ത്രീയമായ വിശദീകരണം ലഭിക്കാൻ സഹായിയിക്കും എന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. സൗരസ്ഫോടന സംഭവങ്ങളിലേക്ക് നയിക്കുന്ന പ്രക്രിയകളുടെ ക്രമം തിരിച്ചറിയാനും ബഹിരാകാശ കാലവസ്ഥയെ കൂടുതൽ അടുത്തറിയാനും ഈ ദൗത്യം കൂടുതൽ സഹായിക്കും.
ആഗസ്റ്റ് അവസാനത്തോടെ ആദിത്യ- എൽ1 വിക്ഷേപിക്കുമെന്നായിരുന്നു ഐഎസ്ആർഒ ആദ്യം അറിയിച്ചിരുന്നു. അതേ സമയം ആദിത്യ- എൽ1ന്റെ ചിത്രങ്ങൾ ഇസ്രോ പുറത്ത് വിട്ടിരുന്നു. ആഗസ്റ്റ് 14ന് ഇസ്രോയുടെ ഔദ്യോഗിക ട്വിറ്റർ, ഇൻസ്റ്റഗ്രാം പേജുകൾ വഴിയാണ് ചിത്രം പുറത്ത് വിട്ടത്. പിഎസ്എൽവി റോക്കറ്റിലായിരിക്കും ആദിത്യ- എൽ1 വിക്ഷേപിക്കുക. താഴ്ന്ന ഭ്രമണപഥത്തിൽ ആദ്യം എത്തിച്ച് ഇവിടെ നിന്ന് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് പടിപടി ആയിട്ടായിരിക്കും ഇതിനെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക.
അതേ സമയം ഇസ്രോയുടെ ചന്ദ്രയാൻ മൂന്ന് വിജയം ആയത് വലിയ ആത്മവിശ്വാസമാണ് രാജ്യത്തിനും ഇസ്രോയ്ക്കും നൽകിയിരിക്കുന്നത്. ദൗത്യം വിജയകരമായതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാന്റെ ചെയ്യുന്ന നാലാമത്തെ രാജ്യമായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചു. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് ഇന്ത്യക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ രാജ്യങ്ങൾ. എന്നാൽ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി.
ധാരാളം ഗർത്തങ്ങൾ നിറഞ്ഞ പ്രദേശമാണ് ചന്ദ്രന്റെ ദക്ഷിണ ദ്രുവം. ഏറെ ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ഇസ്രോയ്ക്ക് സാധിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.04ന് ആണ് ഇന്ത്യയുടെ പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറക്കിയത്. നേരത്തെ ചന്ദ്രയാൻ 2ന് സംഭവിച്ച പിഴവുകൾ എല്ലാം പരിഹരിച്ചുകൊണ്ട് ആയിരുന്നു ഇന്ത്യയും ഇസ്രോയും ചരിത്ര നേട്ടം സ്വന്തമാക്കിയത്. ആയതിനാൽ തന്നെ ഇസ്രോയുടെ സൂര്യ ദൗത്യത്തിനും പ്രതീക്ഷകൾ ഏറെയാണ്.


Click it and Unblock the Notifications








