ആളുകളെ ബഹിരാകാശത്ത് എത്തിക്കാൻ ഇസ്രോ, പദ്ധതിയുടെ ആദ്യപടി ഒക്ടോബർ 21ന്; കൂടെ ഈ സുന്ദരി ഉണ്ടാകും
ബഹിരാകാശത്തേക്ക് ആളുകളെ എത്തിക്കുന്ന പുതിയ ദൗത്യം ആസൂത്രണം ചെയ്ത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്രോ). ഗഗൻയാൻ എന്നാണ് ഈ ദൗത്യത്തിനായി ഇസ്രോ പേര് നൽകിയിരിക്കുന്നത്. ഈ ദൗത്യത്തിന്റെ പ്രാഥമിക പരീക്ഷണ പറക്കലിന്റെ ആദ്യ ഭാഗം ഒക്ടോബർ 21ന് ആരംഭിക്കും. ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതിന്റെ ഉത്ഘാടനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ആയിരിക്കും നടക്കുക. ടെസ്റ്റ് വെഹിക്കിൾ ഡെവലപ്‌മെന്റ് ഫ്ലൈറ്റ് (ടിവി-ഡി1) എന്നായിരിക്കും ഈ ഉത്ഘാടനം പരീക്ഷണം അറിയപ്പെടുക. ഈ പദ്ധതിയെക്കുറിച്ചുള്ള മുഴുവൻ ആസുത്രണങ്ങളും ഈ ചടങ്ങിൽ ഇസ്രോ വിവരിക്കും. അതേ സമയം ആദ്യ പരീക്ഷണത്തിൽ ആളില്ലാത്ത പേടകം വെച്ചാണ് ഇസ്രോ ദൗത്യം നിർവ്വഹിക്കുക. ഇത് വിജയകരമായാൽ അടുത്ത ദൗത്യത്തിൽ വ്യോമമിത്ര എന്ന റോബോട്ടിനെ വെച്ചും ഇത് ആവർത്തിക്കും.

ഐഎസ്ആർഒ നിർമ്മിച്ചെടുത്ത പെൺ റോബോട്ടാണ് വ്യോമമിത്ര. നിലവിൽ ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചതിലും ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണം വിജയമായതിലും ഇസ്രോ പൂർണ്ണ ആത്മവിശ്വാസത്തിലാണ്. വ്യോമമിത്ര എന്ന റോബോട്ടിന്റെ കൂടുതൽ സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ദൗത്യത്തിൽ ഏർപ്പെടുന്നവരെ സഹായിക്കാനും മാനസീക പിന്തുണ നൽകാനും ആയിട്ടാണ് ഇസ്രോ ഈ റോബോട്ടിന് രൂപം നൽകിയിരിക്കുന്നത്.
മനുഷ്യരെ തിരിച്ചറിയാനുള്ള കഴിവ് വ്യോമമിത്രയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. മനുഷ്യർ വിഷമിച്ചിരുന്നാൽ ഇത് തിരിച്ചറിഞ്ഞ് സന്താഷിപ്പിക്കാനും ഇവർക്ക് സാധിക്കുന്നതാണ്. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഈ റോബോട്ട് സംസാരിക്കും. മനുഷ്യരെ അനുകരിക്കാനും ഒന്നിലധികം ജോലികൾ ചെയ്യാനുമൊക്കെ വ്യോമമിത്രക്ക് സാധിക്കും എന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്ന വിവരം. ഹാഫ് ഹ്യുമനോയിഡ് വിഭാഗത്തിൽ പെടുന്ന റോബോട്ടാണ് വ്യോമമിത്ര. പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെയും മറ്റും കാര്യക്ഷമതയും വ്യോമമിത്ര പരിശോധിക്കുന്നതായിരിക്കും.

ആളില്ലാത്ത പേടകം വെച്ച് പരീക്ഷണം നടത്തിയതിന് ശേഷം വ്യോമമിത്രയെ കയറ്റ് മറ്റൊരു ദൗത്യവും ഇസ്രോ നടത്തും. ഇതിന് ശേഷമാണ് ആളുകളെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യം ഇസ്രോ ആരംഭിക്കു. ഈ ദൗത്യത്തിലും വ്യോമമിത്ര ഇവർക്കൊപ്പം ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്. ഈ ദൗത്യങ്ങൾ എല്ലാം തന്നെ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുകഴിഞ്ഞാൽ ഇന്ത്യയ്ക്കും ഇസ്രോയ്ക്കും വലിയ നേട്ടമായി ഇവ മാറുന്നതാണ്. വലിയ പ്രതീക്ഷയോടെയാണ് ഇസ്രോ ഈ ദൗത്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പദ്ധതിയാണിത്. ഇവയ്ക്ക് പുറമെ ഒരു ശുക്ര ദൗത്യവും ഇസ്രോ പ്രഖ്യാപിച്ചിട്ടുണ്ട്. ശുക്രയാന്‍-1 എന്നാണ് ഈ ദൗത്യത്തിന് ഇസ്രോ നൽകിയിരിക്കുന്ന പേര്. ഉടൻ തന്നെ ഈ ദൗത്യം ഔദ്യോഗികകമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇതിനായുള്ള പെലോഡുകൾ ഇസ്രോ തയ്യാറാക്കിക്കൊണ്ട് ഇരിക്കുകയാണ്.
നാഷണല്‍ സയന്‍സ് അക്കാഡമിയില്‍ സംസാരിക്കവെ ഇസ്രോ ചെയർമാൻ എസ് സോമനാഥ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശുക്രനെ ചുറ്റിപ്പറ്റിയുള്ള ബഹിരാകാശകാലാവസ്ഥയെക്കുറിച്ചും അത് ഭൂമിയില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും പഠിക്കുന്ന എന്ന ലക്ഷ്യം വെച്ചാണ് ഈ ദൗത്യം തയ്യാറാക്കുന്നത്. രാജ്യത്ത് ശുക്ര ദൗത്യത്തെക്കുറിച്ചുള്ള ആലോചനകൾ 2012 മുതലെ ആരംഭിച്ചിരുന്നു എന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2017ഓടെ ഇതിനെക്കുറിച്ചുള്ള പ്രധമീക പഠനങ്ങൾ നടത്തി.
നിലവിൽ ശുക്രനെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ഈ ദൗത്യത്തോടെ നിരവധി വിവരങ്ങൾ ശേഖരിക്കാം എന്ന പ്രതീക്ഷയിലാണ് ഇസ്രോ. ശുക്രന്റെ പ്രതലവും, അന്തരീക്ഷവും എങ്ങനെയിരിക്കും എന്നറിയാനായിരിക്കും ദൗത്യം പ്രധാനമായും ശ്രമിക്കുക. നാസയുടെ റിപ്പോർട്ട് പ്രകാരം വിഷലിപ്തമായ മേഘങ്ങളാല്‍ പൊതിഞ്ഞതാണ്ശുക്രന്റെ അന്തരീക്ഷം. ശുക്രനിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യത ഉണ്ടോ എന്ന കാര്യവും ഇസ്രോ ഈ ദൗത്യത്തിലൂടെ പഠിക്കും.


Click it and Unblock the Notifications








