ഈ ഒരൊറ്റ പ്ലാനിൽ മാത്രം 314 രൂപ ലാഭം; പിന്നെയെങ്ങനെ ജനം ബിഎസ്എൻഎല്ലിലേക്ക് ഒഴുകാതെയിരിക്കും
ഇന്ത്യയിലെ ടെലിക്കോം വിപണിയെ ഞെട്ടിച്ചുകൊണ്ട് ജൂലൈ മാസത്തെ ട്രായിയുടെ പ്രതിമാസ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. അതിൽ പറയുന്നത് പ്രകാരം ജൂലൈയിൽ ജിയോ അടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് വരിക്കാർ കുറയുകയും ബിഎസ്എൻഎൽ (BSNL) നേട്ടമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്ക് വർധന നടപ്പിലാക്കിയത് ജൂലൈയിൽ ആയിരുന്നു. അതിനാൽത്തന്നെ ജനം എങ്ങനെയാണ് നിരക്ക് വർധനയോട് പ്രതികരിക്കുക എന്നറിയാൻ ഏവരിലും ആകാംക്ഷയുണ്ടായിരുന്നു. നിരക്ക് വർധനയിൽ പ്രതീക്ഷിച്ച് കുറച്ചുപേർ നിലവിലുള്ള സിം കാർഡ് ഉപേക്ഷിച്ച് മറ്റേതെങ്കിലും കമ്പനിയുടെ വരിക്കാരായി മാറും എന്നത് പ്രതീക്ഷിക്കപ്പെട്ടതു തന്നെയാണ്.
എന്നാൽ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രതീക്ഷിച്ചതിലും കൂടുതലാളുകൾ ബിഎസ്എൻഎല്ലിലേക്ക് പോയി എന്നതാണ് ട്രായിയുടെ കണക്കുകൾ കാണുമ്പോൾ വ്യക്തമാകുന്നത്. സാധാരണയായി എല്ലാ മാസവും ട്രായിയുടെ കണക്ക് വരുമ്പോൾ ബിഎസ്എൻഎല്ലിന് എത്ര വരിക്കാരെ നഷ്ടമായി എന്നാണ് ഏവരും നോക്കിയിരുന്നത്. കാരണം, ഓരോ മാസവും കൂടുതൽ കൂടുതൽ വരിക്കാരെ നഷ്ടമാകുന്നതിന്റെ കണക്കാണ് ബിഎസ്എൻഎല്ലിന് പറയാനുണ്ടായിരുന്നത്.

എന്നാൽ ഏറെ വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി ബിഎസ്എൻഎൽ വരിക്കാരെ നേടുകയും സ്വകാര്യ കമ്പനികൾക്ക് വരിക്കാരെ നഷ്ടമാകുകയും ചെയ്തു. ഇതിന് കാരണം സ്വകാര്യ കമ്പനികൾ നടപ്പാക്കിയ നിരക്ക് വർധനയാണ്. അതോടൊപ്പം ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകിയിരുന്നു എന്നതും പ്രധാനമാണ്. സ്വകാര്യ കമ്പനികളുടെ പ്ലാനുകളെ അപേക്ഷിച്ച് വൻ ലാഭത്തിൽ ബിഎസ്എൻഎൽ പ്ലാനുകളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎല്ലിന്റെ എല്ലാ പ്ലാനുകളും മികച്ചു നിൽക്കുന്നു. സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകൾക്ക് പലപ്പോഴും ഇതിന്റെ ഏഴയലത്തേക്ക് അടുക്കാൻ സാധിക്കാറില്ല. ഇപ്പോൾ പുറത്തുവന്ന കണക്കുകൾ പരിശോധിച്ചാൽ സ്വകാര്യ കമ്പനികളിൽ ഏറ്റവും നഷ്ടം കുറവ് സംഭവിച്ചത് ജിയോയ്ക്കും നഷ്ടം കൂടുതൽ സംഭവിച്ചത് എയർടെലിനുമാണ്.

ജിയോയ്ക്ക് 0.75 ദശലക്ഷം വയർലെസ് ഉപയോക്താക്കളെയും വൊഡാഫോൺ ഐഡിയയ്ക്ക് 1.4 ദശലക്ഷം ഉപയോക്താക്കളെയും നഷ്ടപ്പെട്ടപ്പോൾ എയർടെല്ലിന് ജൂലൈയിൽ നഷ്ടമായത് 1.6 ദശലക്ഷം ഉപയോക്താക്കളെ ആണ്. ജിയോയുടെ റീച്ചാർജ് പ്ലാനുകൾ പരിശോധിച്ചാൽ അവ മറ്റ് സ്വകാര്യ കമ്പനികളെക്കാൾ ലാഭവും മൂല്യവും ഉള്ളതാണ് എന്നുകാണാം. അതിനാലാകാം ഇത്തരമൊരു സാഹചര്യം നേരിട്ടപ്പോൾ ജിയോയെ ഉപേക്ഷിച്ച ആളുകളുടെ എണ്ണം കുറഞ്ഞത്.
എങ്കിലും ജിയോ പോലും ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പിന്നിലാണ്. ഉദാഹരണത്തിന് ജിയോയുടെ 799 രൂപയുടെ പ്ലാനും ബിഎസ്എൻഎല്ലിന്റെ 485 രൂപയുടെ പ്ലാനുമെടുക്കാം. തുക കണ്ടാൽ ഇതിൽ ജിയോ പ്ലാൻ ആണ് കൂടുതൽ വാഗ്ദാനം ചെയ്യുന്നത് എന്ന് തോന്നിപ്പോകും. എന്നാൽ ജിയോ ഈ പ്ലാനിൽ അതേ ആനുകൂല്യങ്ങളല്ല, മറിച്ച് അതിനെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ഈ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നുണ്ട്.
799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ്, പ്രതിദിനം 1.5ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ ജിയോ പ്ലാൻ എത്തുന്നത്. അധിക ആനുകൂല്യമായി ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ തുടങ്ങിയവയുടെ സബ്സ്ക്രിപ്ഷനും ലഭ്യമാകും.

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് കോളിങ് സൗകര്യം, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 80 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 2ശതമാനം ഡിസ്കൗണ്ടും ലഭ്യമാകും. അതുവഴി ഏകദേശം 10 രൂപയ്ക്കടുത്ത് ലാഭിക്കാം.
ഈ രണ്ട് പ്ലാനുകളും പരിശോധിച്ചാൽ പ്രതിദിന ഡാറ്റയുടെ അളവിന്റെ ബലത്തിൽ ബിഎസ്എൻഎൽ ആണ് മുന്നിൽ നിൽക്കുന്നത് എന്ന് കാണാം. തുകയുടെ കാര്യമെടുത്താൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനിന് വെറും 485 രൂപ മാത്രം വിലയുള്ളപ്പോൾ അതിനെക്കാൾ ആനുകൂല്യങ്ങൾ കുറഞ്ഞ ജിയോ പ്ലാനിന് 799 രൂപ നൽകേണ്ടിവരുന്നു.
അതായത് ഒരു വരിക്കാരനെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎൽ പ്ലാനിനൊപ്പം പോയാൽ അയാൾക്ക് കുറഞ്ഞത് 314 രൂപ ലാഭിക്കാൻ കഴിയുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കേ ആളുകൾ ബിഎസ്എൻഎല്ലിനൊപ്പം പോയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഡാറ്റ വേഗത സംബന്ധിച്ച ആശങ്കയാണ് ബിഎസ്എൻഎല്ലിലേക്ക് പോകുന്നതിൽ നിന്ന് പലരെയും തടയുന്നത്. എന്നാൽ നിലവിലെ അനുകൂല സാഹചര്യം മുതലെടുക്കാൻ ബിഎസ്എൻഎൽ അതിവേഗം 4ജി വ്യാപനം നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications