ചക്കരക്കുടം കൈയിൽ ഉള്ളപ്പോൾ വെറുതേയിരിക്കാൻ പറ്റുമോ! അടുത്ത റീച്ചാർജ് നിരക്ക് വർധന എപ്പോൾ
ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവ തങ്ങളുടെ റീച്ചാർജ് നിരക്കുകൾ ഏറ്റവും ഒടുവിലായി നേരിട്ട് ഉയർത്തിയത് കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു. അതായത് റീച്ചാർജ് നിരക്ക് വർധനവ് കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ഇനി ഒരു റീച്ചാർജ് നിരക്ക് വർധനവ് ഉണ്ടാകുമോ എന്ന് ഈ ഘട്ടത്തിൽ വരിക്കാർ സ്വാഭാവികമായും സംശയിച്ചേക്കാം. എന്നാൽ ചക്കരക്കുടം കൈയിൽ കിട്ടിയാൽ നക്കാതിരിക്കാൻ പറ്റുമോ എന്ന് ചോദിക്കും പോലെയാണ് അത്. അവസരം കിട്ടിയാൽ കമ്പനികൾ റീച്ചാർജ് നിരക്ക് വർധിപ്പിക്കുക തന്നെ ചെയ്യും.
കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന റീച്ചാർജ് നിരക്ക് വർധനയ്ക്ക് ശേഷം വീണ്ടുമൊരു റീച്ചാർജ് നിരക്ക് വർധന അനിവാര്യമാണ് എന്ന് എയർടെലും വിഐയും ഇതിനകം പല തവണ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകഴിഞ്ഞു. എന്നാൽ ജിയോ മാത്രം ഇക്കാര്യത്തിൽ മനസ് തുറന്നിട്ടില്ല. ജിയോകൂടി മനസ് വച്ചാൽ മൂന്ന് കമ്പനികൾക്കും ഒരിക്കൽ കൂടി നിരക്കുകൾ പരിഷ്കരിക്കാൻ കഴിയും.

കഴിഞ്ഞ തവണ നിരക്ക് വർധിപ്പിച്ചതിന്റെ ഗുണം ടെലിക്കോം കമ്പനികൾക്ക് ഉണ്ടായി, അവരുടെ വരുമാനം വർധിക്കുന്നതിൽ അത് വലിയ പങ്ക് വഹിച്ചു. കഴിഞ്ഞ തവണ റീച്ചാർജ് നിരരക്കുകൾ 11- 23% വരെ ആണ് വർദ്ധിപ്പിച്ചത്. ഇനി ഒരു താരിഫ് വർധന ഉണ്ടാകുമോ എന്ന് ചോദിച്ചാൽ പ്രതീക്ഷിക്കാം എന്നുതന്നെയാണ് ടെലിക്കോം മേഖലയിലുള്ള ഒരു എക്സിക്യൂട്ടീവ് പേര് വെളിപ്പെടുത്താതെ ഇടി-യോട് പ്രതികരിച്ചിരിക്കുന്നത്.
അടിസ്ഥാന പ്ലാനുകളുടെ താരിഫ് വർധിപ്പിക്കാത്ത തരത്തിലുള്ള ഒരു നിരക്ക് പരിഷ്കരണത്തിനാകും ഇത്തവണ ടെലിക്കോം കമ്പനികൾ തയാറെടുക്കുക എന്നാണ് ഈ എക്സിക്യൂട്ടീവ് പറയുന്നത്. അടുത്ത തവണ താരിഫ് വർദ്ധന 10- 12% ആകാൻ സാധ്യതയുണ്ട്. ഈ വർഷം അവസാനത്തോടെ ഈ താരിഫ് വർദ്ധന വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞതായി ഇടി റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത റീച്ചാർജ് നിരക്ക് വർധന പല തലങ്ങളിലായിട്ടാകും നടപ്പാകുക. പ്രധാനമായും കൂടുതൽ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുക എന്ന നിലയിലാകും ഇനി വരുന്ന നിരക്ക് വർധന ഉണ്ടാകുക എന്നാണ് പറയപ്പെടുന്നത്. അതീവ ശ്രദ്ധയോടെ മാത്രമേ ഇത്തവണ നിരക്ക് വർധന ഉണ്ടാകൂയെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.
നിരക്ക് വർധന നടപ്പിലായാൽ സ്വാഭാവികമായും വരിക്കാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയരുകയും അത് കമ്പനികളുടെ വരുമാനത്തെ ബാധിക്കുകയും ചെയ്യും. കഴിഞ്ഞ വർഷത്തെ നിരക്ക് വർധനയിൽ പ്രതിഷേധിച്ച് വരിക്കാർ ബിഎസ്എൻഎല്ലിലേക്കു പോകുകയും കണക്ഷൻ ഉപേക്ഷിക്കുകയുമൊക്കെ ചെയ്തത് വൻ വാർത്തയായിരുന്നു. കഴിഞ്ഞ വർഷത്തെ നിരക്ക് വർധനവിന്റെ ജനരോഷം ഇപ്പോൾ തണുത്തിട്ടുണ്ട്.
ഏറ്റവുമൊടുവിൽ വന്ന മേയിലെ ട്രായിയുടെ പ്രതിമാസ റിപ്പോർട്ട് നോക്കിയാൽ റെക്കോഡ് ഉപയോക്താക്കളാണ് പുതിയതായി ജിയോ, എയർടെൽ എന്നീ കമ്പനികളിലേക്ക് എത്തിയത്. നിരക്ക് വർധനവിനോടുള്ള ആളുകളുടെ പ്രതിഷേധം തണുത്തെന്നും നിലവിലുള്ള നിരക്കുകൾ ജനം അംഗീകരിച്ച് തുടങ്ങിയെന്നുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. അതിനാൽത്തന്നെ അടുത്ത റൗണ്ട് നിരക്ക് വർധനവിന് തയാറെടുക്കാൻ ടെലിക്കോം കമ്പനികൾക്ക് പ്രലോഭനം കൂടിയേക്കും.

ഓരോ രണ്ട് വർഷം കൂടുമ്പോഴും ഒരു നിരക്ക് വർധന പ്രതീക്ഷിക്കാം എന്നതാണ് ഇതുവരെയുള്ള ട്രെൻഡുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. അതിനാൽ ഈ വർഷത്തിന്റെ അവസാനത്തോടെയോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ പുതിയ ടെലിക്കോം നിരക്ക് പരിഷ്കരണം സംഭവക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതൊക്കെ ടെലിക്കോം വിപണിയിലെ വിവിധ ട്രെൻഡും മറ്റും അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ മാത്രമാണ് എന്ന് ശ്രദ്ധിക്കുക. ടെലിക്കോം കമ്പനികൾ നിരക്ക് വർധന സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല.


Click it and Unblock the Notifications








