കേന്ദ്രം തീർത്തും കൈയൊഴിഞ്ഞു; നിരക്ക് കൂട്ടിയ ജിയോ, എയർടെൽ, വിഐ നടപടിയിൽ ഇടപെടില്ല
ഇന്ത്യൻ ടെലിക്കോം വിപണിയിൽ അടുത്തിടെയുണ്ടായ വൻ സംഭവമായിരുന്നു സ്വകാര്യ ടെലിക്കോം കമ്പനികൾ നടപ്പാക്കിയ നിരക്ക് വർധന. 2024 ജൂലൈയിലാണ് സ്വകാര്യ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നിവ തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ ഉയർത്തിയത്. 11 ശതമാനം മുതൽ 25 ശതമാനം വരെ നിരക്ക് വർധന ഉണ്ടായി. ഇതോടെ അടിസ്ഥാന റീച്ചാർജ് പ്ലാനുകൾ ഉൾപ്പെടെ സാധാരണക്കാർക്ക് താങ്ങാനാകാത്ത നിരക്കിലുള്ളവയായി. (സിം വാലിഡിറ്റി നിലനിർത്താൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനിനെയാണ് അടിസ്ഥാന പ്ലാൻ എന്ന് ഇവിടെ പറയുന്നത്).
അടിസ്ഥാന പ്ലാനുകൾക്ക് ഉൾപ്പെടെ നിരക്കുകൾ ഉയർന്നതോടെ പ്രതിഷേധം ഏറെ ശക്തമാകുകയും പ്രതിപക്ഷം ഉൾപ്പെടെ വിഷയം ചർച്ചയാക്കുകയും ചെയ്തു. ടെലിക്കോം കമ്പനികൾ ഏകപക്ഷീയമായി നടപ്പാക്കിയ ടെലിക്കോം നിരക്ക് വർധനയിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്ന് അന്നുതന്നെ ആവശ്യം ഉയർന്നിരുന്നു. അംബാനി അടക്കമുള്ള വമ്പന്മാർക്ക് സർക്കാർ പിന്തുണ നൽകുകയാണ് എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.

എന്നാൽ അന്ന് വിഷയത്തിൽ ഇടപെടാൻ കഴിയില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. താരിഫുകൾ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) പരിധിയിൽ വരുന്നതാണ് എന്നും അതിനാൽ ടെലിക്കോം കമ്പനികളുടെ താരിഫ് തീരുമാനങ്ങളിൽ സർക്കാർ ഇടപെടില്ല എന്നുമായിരുന്നു സർക്കാർ വ്യക്തമാക്കിയത്.
ഇപ്പോൾ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, കമ്മ്യൂണിക്കേഷൻസ് ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്ര ശേഖർ നിരക്ക് വർധനയിൽ ഇടപെടാൻ സർക്കാരിന് കഴിയില്ല എന്ന് വീണ്ടും വ്യക്തമാക്കി. "2004-ൽ, ടെലിക്കോം മേഖലയിൽ നിലനിന്ന മത്സരം വിലയിരുത്തിയ ശേഷം, ലോകത്തിലെ പല രാജ്യങ്ങളിലേതിനും അനുസൃതമായി, ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മൊബൈൽ ടെലിക്കോം സേവനങ്ങൾക്കായി സഹിഷ്ണുത നയം സ്വീകരിച്ചു''.

''ടെലികോം സേവന ദാതാക്കൾക്ക് (ടിഎസ്പി) ഡിമാൻഡിൻ്റെയും വിതരണത്തിൻ്റെയും വിപണി മത്സരത്തെ അടിസ്ഥാനമാക്കി ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾക്ക് താരിഫ് നിശ്ചയിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നാണ് ട്രായിയുടെ നയം എന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്' എന്ന് പെമ്മസാനി ചന്ദ്ര ശേഖർ പറഞ്ഞു. മാത്രമല്ല, ഇന്ത്യയിലെ ടെലിക്കോം നിരക്കുകൾ ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളാണെന്നും ഇന്ത്യയുടെ അയൽപക്കങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തു.
താരതമ്യത്തിനായി, ഇന്ത്യയിൽ 1GB ഡാറ്റയുടെ ശരാശരി വില 0.20 ഡോളറിൽ താഴെയാണ്, അതേസമയം യുഎസിൽ (യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക) ശരാശരി $6 ആണ്. എന്നാൽ ഇന്ത്യയിലെ വില മറ്റ് രാജ്യങ്ങളിലെ വിലയെക്കാൾ കുറവാണ് എന്ന മന്ത്രിയുടെ ന്യായീകരണം സാധാരണക്കാരായ ടെലിക്കോം വരിക്കാർ അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയതിൽ ഇടപെടാൻ കഴിയില്ല എന്ന് കേന്ദ്ര മന്ത്രിതന്നെ വീണ്ടും ആവർത്തിക്കുന്നത് നിരക്ക് വർധനയിൽ ഇതിനകം തന്നെ പ്രതിഷേധമുള്ള ടെലിക്കോം വരിക്കാരെ കൂടുതൽ പ്രകോപിതരാക്കാൻ സാധ്യതയുണ്ട്. നിരക്ക് വർധനയെ തുടർന്ന് സ്വകാര്യ കമ്പനികൾക്ക് എതിരേ ഉയർന്ന ജനരോഷം യഥാർഥത്തിൽ അനുഗ്രഹമായത് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിനാണ്.

നിരക്ക് കൂട്ടിയ സ്വകാര്യ കമ്പനികളോടുള്ള പ്രതിഷേധം എന്ന നിലയിലും കുറഞ്ഞ നിരക്കിൽ മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ ആസ്വദിക്കാം എന്ന നിലയിലും നിരവധി പേരാണ് ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബിഎസ്എൻഎൽ ലക്ഷ്യമിട്ട 4ജി വ്യാപനം പാതിദൂരം പിന്നിട്ടു എന്ന വാർത്തയും ബിഎസ്എൻഎല്ലിലേക്ക് എത്താൻ ആളുകൾക്ക് പ്രചോദനമായി.
നിരക്ക് വർധന നടപ്പായ ജൂലൈ മുതൽ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് വരിക്കാർ കുറയുകയും ബിഎസ്എൻഎല്ലിന് വരിക്കാർ കൂടുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വരിക്കാരെ നഷ്ടമായിരിക്കുന്നത് ജിയോയ്ക്കാണ്. അതേസമയം ആളുകളുടെ പ്രതിഷേധങ്ങളെ സ്വകാര്യ കമ്പനികൾ കാര്യമാക്കുന്നില്ല. കാരണം നിരക്ക് വർധനയെ തുടർന്ന് എല്ലാ സ്വകാര്യ കമ്പനികളുടെയും വരുമാനം ഏറെ വർധിച്ചിട്ടുണ്ട്.


Click it and Unblock the Notifications








