നവംബറിലും കഥ തുടർന്നു; ബിഎസ്എൻഎൽ, ജിയോ, എയർടെൽ- വളർന്നു, വിഐ തളർന്നു; TRAI -യുടെ കണക്ക് എത്തി
ഇന്ത്യൻ ടെലിക്കോം രംഗത്ത് 2025 നവംബറിലും പതിവ് കഥ തന്നെ തുടർന്നു. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) കഴിഞ്ഞ ദിവസം പുറത്തുവിട്ട 2025 നവംബറിലെ പ്രതിമാസ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ (എയർടെൽ), ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL), റിലയൻസ് ജിയോ എന്നിവ നവംബറിൽ പുതിയ വരിക്കാരെ നേടി, അതേസമയം വൊഡാഫോൺ ഐഡിയയ്ക്ക് (VI) വരിക്കാരെ നഷ്ടപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ജിയോയും എയർടെലും വരിക്കാരെ നേടുന്നത് പതിവ് കാര്യമാണെങ്കിലും ചെറിയ നിലയ്ക്കാണെങ്കിലും പുതിയ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
മുൻപ് സ്ഥിരമായി വിഐയെപ്പോലെ വരിക്കാരെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. എന്നാൽ ഓഗസ്റ്റ് മുതലിങ്ങോട്ടുള്ള തുടർച്ചയായ നാലാം മാസവും പുതിയ വരിക്കാരെ നേടുന്നതിൽ ജിയോ, എയർടെൽ എന്നിവയ്ക്ക് ഒപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. അതേസമയം പതിവായി വരിക്കാരെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിഐക്ക് നവംബറിലും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

ട്രായിയുടെ പുതിയ കണക്ക് പ്രകാരം 2025 നവംബറിൽ ഏറ്റവുമധികം പുതിയ വരിക്കാരെ സ്വന്തമാക്കിയത് റിലയൻസ് ജിയോ ആണ്. 1,388,929 (1.39 ദശലക്ഷം) വരിക്കാരാണ് പുതിയതായി നവംബറിൽ ജിയോയിലേക്ക് എത്തിയത്. ഇതേ കാലയളവിൽ എയർടെൽ 1,215,405 (1.22 ദശലക്ഷം) വയർലെസ് വരിക്കാരെ സ്വന്തമാക്കി.
അതേസമയം പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ നവംബറിൽ 421,514 (0.42 ദശലക്ഷം) വയർലെസ് വരിക്കാരെ പുതിയതായി സ്വന്തമാക്കി. ജിയോ, എയർടെൽ എന്നിവയെ അപേക്ഷിച്ച് ഇത് വളരെ കുറവാണ് എങ്കിലും ബിഎസ്എൻഎല്ലിന്റെ പലവിധ പരിമിതികളും മുൻകാല ചരിത്രവും കണക്കിലെടുക്കുമ്പോൾ ഇത് വളരെ മികച്ച നേട്ടമാണ്.

വിഐയുടെ കാര്യമെടുത്താൽ, നഷ്ടമായ വരിക്കാരുടെ എണ്ണത്തിൽ വ്യത്യാസമുണ്ട് എന്നത് മാറ്റി നിർത്തിയാൽ പതിവ് കഥ തന്നെ നവംബറിലും ആവർത്തിച്ചിരിക്കുന്നു. 1,011,134 (1.01 ദശലക്ഷം) വയർലെസ് വരിക്കാരെയാണ് വിഐക്ക് നവംബറിൽ നഷ്ടമായത്. വിഐക്ക് പുറമേ പൊതുമേഖലാ യൂണിറ്റായ (PSU) MTNL-നും വരിക്കാരെ നഷ്ടമായിട്ടുണ്ട്. നവംബറിൽ 7,530 പേരാണ് എംടിഎൻഎൽ വിട്ടത്.
ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, അസം, ഹരിയാന എന്നിവ ഒഴികെയുള്ള മറ്റെല്ലാ ടെലിക്കോം സർക്കിളുകളിലും ടെലിക്കോം കമ്പനികൾക്ക് മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ട് പറയുന്നു. വയർലെസ് (മൊബൈൽ, ഫിക്‌സഡ് വയർലെസ് ആക്‌സസ്) വരിക്കാരുടെ മൊത്തം എണ്ണം 2025 ഒക്ടോബർ അവസാനത്തോടെ 1184.62 ദശലക്ഷം ആയിരുന്നു. ഇത് നവംബർ അവസാനത്തോടെ 1187.48 ദശലക്ഷമായി വർദ്ധിച്ചു
കൂടാതെ വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണമെടുത്താൽ 2025 ഒക്ടോബർ അവസാനത്തോടെ 1171.87 ദശലക്ഷം വരിക്കാരുണ്ടായിരുന്നത് 2025 നവംബർ അവസാനത്തോടെ 1173.88 ദശലക്ഷമായി വർദ്ധിച്ചു. 0.17 ശതമാനം വളർച്ചാ നിരക്കാണ് നവംബറിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. മറ്റൊരുകാര്യം ഇന്ത്യയിലെ വയർലെസ് വരിക്കാരിൽ 92.06 ശതമാനവും സ്വകാര്യ കമ്പനികളുടെ പക്കലാണ്.

486.09 ദശലക്ഷം വയർലെസ് വരിക്കാരുമായി ജിയോയാണ് ഏറ്റവുമധികം വരിക്കാരുടെ കാര്യത്തിൽ ഒന്നാമതുള്ളത് (41.41 ശതമാനം വിപണി വിഹിതം). 394.88 ദശലക്ഷം വയർലെസ് വരിക്കാരുമായി എയർടെൽ രണ്ടാമത് നിൽക്കുന്നു (33.64 ശതമാനം വിപണി വിഹിതം). വരിക്കാരുടെ എണ്ണത്തിൽ മൂന്നാമത് വിഐ തന്നെയാണ്, 199.71 ദശലക്ഷം വയർലെസ് വരിക്കാർ വിഐക്ക് ഉണ്ട് (17.01 ശതമാനം വിപണി വിഹിതം).
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് നവംബർ വരെ 92.96 ദശലക്ഷം വയർലെസ് വരിക്കാരാണ് ഉള്ളത് (7.92 ശതമാനം വിപണി വിഹിതം). എംടിഎൻഎല്ലിന് 0.24 ദശലക്ഷം വയർലെസ് വരിക്കാർ ഉണ്ട് (0.02 ശതമാനം വിപണി വിഹിതം). ട്രായി റിപ്പോർട്ടിലെ മറ്റൊരു കാര്യം വയർലൈൻ ടെലിഫോൺ വരിക്കാരുടെ എണ്ണവും ചെറുതായി കൂടി എന്നതാണ്. ഒക്ടോബർ അവസാനത്തിലെ 46.75 ദശലക്ഷത്തിൽ നിന്ന് നവംബർ അവസാനത്തോടെ 47.05 ദശലക്ഷമായി വയർലൈൻ വരിക്കാരുടെ എണ്ണം വർദ്ധിച്ചു.


Click it and Unblock the Notifications








