കണക്കുകൾ പുറത്തുവിട്ട് ട്രായ്: ഭീമൻ ജിയോ തന്നെ, വിഐക്കും ബിഎസ്എൻഎലിനും പിടിച്ചുനിൽക്കാനാകുമോ.?
ഇത് പഴയ കാലമല്ല, ടെക്‌നോളജിയും അതിന്റൊപ്പം വളരുന്ന ജനറേഷനുമാണ് നമ്മുടെ കൂടെയുള്ളത്. മൊബൈൽ ഫോണും ഇൻറർനെറ്റും ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ഒരുപക്ഷെ ഇനി ഓർക്കാൻ പോലും സാധിക്കില്ല. നമ്മുടെ ജീവതം സ്മാർട്ട് ഫോണുമായും ഇൻറർനെറ്റുമായും അത്രക്കും ബന്ധപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ നിരവധി സ്മാർട്ട് ഫോണുകൾ വിപണിയിലുണ്ട്. പ്രീമിയം മുതൽ സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള സ്മാർട്ട് ഫോണുകൾ വാങ്ങാൻ കഴിയും. അതുപോലെ തന്നെയാണ് ടെലകോം കമ്പനികളും. നിരവധി ടെലകോം കമ്പനികളും ഇന്ത്യയിലുണ്ട്. ടെലികോം കമ്പനികൾ ഇപ്പോൾ മത്സരത്തിലാണ്. പുതിയ ഡാറ്റാ പാക്കുകൾ അാതരിപ്പിച്ചും സേവന മേഖലകൾ വികസിപ്പിച്ചും ഓരോ ദിവസവും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.
പ്രീമിയം ലെവൽ, ഡാറ്റ ഒൺലി, അൺലിമിറ്റഡ് തുടങ്ങി വ്യത്യസ്ത റീചാർജ് പ്ലാനുകൾ അവർ അവതരിപ്പിക്കുന്നുണ്ട്. സ്വന്തം ഉപയോക്താക്കളെ നഷ്ടപ്പെടാതിരിക്കാനും പുതിയ ഉപയോക്താക്കളെ കമ്പനിയിലേക്ക് ആകർഷിക്കാനുമാണ് വ്യത്യസ്ത പ്ലാനുകൾ അവതരിപ്പിക്കുന്നത്. പ്ലാനുകൾ മാത്രമല്ല, സർവീസുകളിലും മാറ്റം വരുത്താനും ഇൻറർനെറ്റ് വേഗത വർധിപ്പിക്കാനും കമ്പനികൾ മത്സരിക്കുന്നത് ഉപയോക്താക്കളെ തൃപ്തിപ്പെടുത്താൻ മാത്രമാണ്.

ഇത്രയധികം പ്ലാനുകളും സർവീസുകളും നൽകിയിട്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ളത് ഏത് കമ്പനിക്കാണെന്ന് അറിയുമോ..? നമുക്ക് നോക്കാം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ ഡിസംബറിലെ വരിക്കാരുടെ ഡാറ്റ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ടെലികോം കമ്പനികളിലേക്ക് വന്ന പുതിയതും കമ്പനിയിൽ നിന്ന് പോയവരുടെയും എണ്ണവും 2024 ഡിസംബർ 31 വരെയുള്ള അവരുടെ ആകെ വരിക്കാരുടെ എണ്ണവും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.
ഇന്ത്യയിലെ ടെലകോം ഭീമനായ ജിയോക്ക് തന്നെയാണ് ആധിപത്യം. 1.21 ദശലക്ഷം പുതിയ വരിക്കാരെ നവംബറിൽ ചേർക്കാൻ ജിയോക്ക് സാധിച്ചു. ഡിസംബറിലും ജിയോ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നത് തുടരുകയാണ് ചെയ്തത്. എന്നാൽ നവംബറിലെ കണക്ക് നോക്കുമ്പോൾ ബിഎസ്എൻഎലിന് 0.34 ദശലക്ഷം വരിക്കാരെ നഷ്ടമാവുകയാണ് ചെയ്തത്.

താരിഫ് വർദ്ധനവിന് ശേഷം ആദ്യമായാണ് ബിഎസ്എൻഎലിന് ഇത്രക്കും വരിക്കാരെ ഒരുമാസത്തിൽ നഷ്ടമാകുന്നത്. അതേസമയം ബിഎസ്എൻഎല്ലും വിഐയും ഡിസംബറിലും വരിക്കാരുടെ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. ഡിസംബറിൽ ജിയോക്ക് ഒപ്പം എയർടെല്ലിനും വരിക്കാരുടെ എണ്ണം കൂട്ടാൻ കഴിഞ്ഞിട്ടുണ്ട്. 1 ദശലക്ഷം പുതിയ വയർലെസ് വരിക്കാരുടെ എണ്ണം എയർടെലിന് കൂട്ടാനായി.
അതേസമയം റിലയൻസ് ജിയോ 3.9 ദശലക്ഷം വയർലെസ് വരിക്കാരെ ചേർത്തിട്ടുണ്ട്. ജിയോയുടെയും എയർടെല്ലിന്റെയും വരിക്കാരുടെ എണ്ണം ഇപ്പോൾ യഥാക്രമം 465.1 ദശലക്ഷവും 385.3 ദശലക്ഷവുമാണ്. നവംബറിൽ ഇത് 461.2 ദശലക്ഷവും 384.2 ദശലക്ഷവുമായിരുന്നു. എയർടെലും ജിയോയും നില മെച്ചപ്പെടുത്തിയപ്പോൾ വിഐ, ബിഎസ്എൻഎൽ പോലുള്ള മറ്റ് കമ്പനികൾക്ക് കാര്യമായ നഷ്ടം നേരിടേണ്ടി വന്നു.
താരിഫ് വർദ്ധനവിനെത്തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന് 0.322 ദശലക്ഷം വരിക്കാരെ നഷ്ടമായി. നവംബറിനേക്കാൾ 20,000 കുറവാണ് ഡിസംബറിൽ രേഖപ്പെടുത്തിയത്. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ 5ജി പരീക്ഷിച്ചു നോക്കിയെങ്കിലും ഏറ്റവും വലിയ നഷ്ടം വിഐയ്ക്കായിരുന്നു. ഡിസംബറിൽ 1.715 ദശലക്ഷം വരിക്കാരുടെ നഷ്ടം ഉണ്ടായി.

ഡിസംബർ അവസാനത്തോടെ ബിഎസ്എൻഎലിന്റെയും വിഐയുടെയും വരിക്കാരുടെ എണ്ണം യഥാക്രമം 91.7 ദശലക്ഷവും 207.2 ദശലക്ഷവുമായി. അതേസമയം ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി ടെലികോം ഭീമനായ ഭാരതി എയർടെൽ ചൊവ്വാഴ്ച എലോൺ മസ്‌കിന്റെ സ്പേസ് എക്സുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ടെലകോം മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് ഇത് വഴിവെക്കുക.


Click it and Unblock the Notifications








