ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ: ഇവരുടെ അടുത്ത റീച്ചാർജ് വില വർധന എങ്ങനെയായിരിക്കും?
ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ- ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് ടെലിക്കോം കമ്പനികളാണ് ഇവ. ഈ കമ്പനികളുടെ വരിക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും പ്രധാനം മികച്ച റീച്ചാർജ് പ്ലാനുകളും അവയിലെ മാന്യമായ അളവിലുള്ള ആനുകൂല്യങ്ങളുമാണ്. ആളുകളുടെ ജീവിതച്ചെലവിന്റെ ഒരു പ്രധാന ഭാഗമായി റീച്ചാർജ് പ്ലാനുകൾ മാറിയിട്ടുണ്ട്. അതിനാൽത്തന്നെ റീച്ചാർജ് പ്ലാനുകളുടെ വില പലരുടെയും കുടുംബ ബജറ്റുമായി പോലും ബന്ധപ്പെട്ടിരിക്കുന്നു. ഒരു വീട്ടിൽ നാല് പേരുണ്ടെങ്കിൽ നാലുപേരുടെയും സിം വാലിഡിറ്റി നില നിർത്തി പോകണമെങ്കിൽ പ്രതിമാസ റീച്ചാർജുകൾക്ക് ഒന്നിന് മിനിമം 200 വച്ച് കൂട്ടിയാലും 800 രൂപയോളം വരും.
ഇത് ഏറ്റവും അടിസ്ഥാന ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്ലാനിന്റെ വില വച്ചുള്ള ഒരു ഏകദേശ കണക്കാണ്. ഡാറ്റ ഉപയോഗത്തിന്റെ അളവ് അനുസരിച്ച് നിരക്ക് 1000 കടക്കും എന്നത് തർക്കമില്ലാത്ത കാര്യമാണ്. സ്വകാര്യ കമ്പനികളുടെ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനിന് 28 ദിവസത്തേക്ക് 250 രൂപയ്ക്കടുത്താണ് റേറ്റ്.

എന്നാൽ സാധാരണക്കാരന്റെ കമ്പനിയായ ബിഎസ്എൻഎൽ 200 രൂപയ്ക്ക് ഉള്ളിൽത്തന്നെ അൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവ അടക്കം 30 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് വേറെ കാര്യം. ഇപ്പോൾ പറഞ്ഞുവന്നത് റീച്ചാർജ് പ്ലാനുകളും കുടുംബ ബജറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
അതിനാൽത്തന്നെ റീച്ചാർജ് നിരക്ക് വർധന എന്നത് ടെലിക്കോം വരിക്കാർ പലപ്പോഴും ആശങ്കയോടെ ഉറ്റുനോക്കുന്ന ഒരു വിഷയമാണ്. ഇപ്പോൾ 2025 പാതിയിലിലേറെ പിന്നിട്ടിരിക്കുമ്പോൾ അടുത്ത ഒരു റീച്ചാർജ് നിരക്ക് വർധനയുടെ സാധ്യതകൾ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നുണ്ട്. ഏറ്റവുമൊടുവിൽ സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയത് 2024 ജൂലൈയിലായിരുന്നു.

ഈ നിരക്ക് വർധന നടപ്പായിട്ട് ഒരു വർഷം പിന്നിട്ടു, ഇനി വരുന്ന ഒരു വർഷത്തിനുള്ളിൽ അടുത്ത നിരക്ക് വർധന പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ നിരക്ക് വർധിപ്പിച്ചതിന്റെ പ്രതിഷേധങ്ങൾ ഒരുവിധം കെട്ടടങ്ങി വരുന്നതേയുള്ളൂ. അതിനിടയിൽ വീണ്ടും നിരക്ക് വർധന ഉണ്ടാകുമോ എന്ന് പലരും സംശയിക്കുന്നു. എന്നാൽ അടുത്ത റൗണ്ട് താരിഫ് വർദ്ധനവ് ഉപഭോക്താക്കൾക്ക് അടുത്ത ഒരു വർഷത്തിനുള്ളിൽ നടക്കും എന്നാണ് ടെലിക്കോം രംഗത്തെ വിഗദ്ധർ പറയുന്നത്.
എന്നാൽ കഴിഞ്ഞ തവണ കണ്ടതുപോലെ അടിമുടി എല്ലാ പ്ലാനുകളിലും നിരക്ക് വർധിപ്പിക്കുന്ന ഒരു രീതിയായിരിക്കില്ല ഇത്തവണ ടെലിക്കോം കമ്പനികൾ കൈക്കൊള്ളുക എന്നാണ് വിലയിരുത്തപ്പെടുന്നത്. എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവ ഇതിനകം നടത്തിയിട്ടുള്ള ചില പ്രസ്താവനകളുടെ ചുവടുപിടിച്ചാണ് നിരീക്ഷകർ അടുത്ത നിരക്ക് വർധനയെ വിലയിരുത്തുന്നത്.
അതായത് കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് കൂടുതൽ നിരക്ക് വരുന്ന രീതിയിൽ ഒരു നിരക്ക് വർധനയാണ് സംഭവിക്കാൻ ഇടയുള്ളത് എന്ന് വിലയിരുത്തപ്പെടുന്നു. അടിസ്ഥാന പ്ലാനുകളിൽ നിരക്ക് വർധന ഉണ്ടായാൽ അത് സാധാരണക്കാരെ വളരെയധികം ബാധിക്കും. അതിനാൽ അത്തരമൊരു സാഹസത്തിന് മുതിരാതെ കൂടുതൽ സേവനങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുക എന്ന നിലയ്ക്കുള്ള ഒരു നിരക്ക് വർധനയാണ് ഇനി സംഭവിക്കുക.

കഴിഞ്ഞ തവണ കൂട്ടിയതുപോലുള്ള ഒരു നിരക്ക് വർധന അത്ര ഈസിയല്ല. കൂടുതൽ ഡാറ്റയ്ക്ക് കൂടുതൽ വില എന്ന നയം സ്വീകരിച്ചാൽ പണം ഉള്ളവർ അത് കാര്യമാക്കില്ല എന്നാണ് കമ്പനികളുടെ വിലയിരുത്തൽ എന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. ഇനി ഒരു നിരക്ക് വർധന ഉണ്ടായാൽ നിരക്ക് ഏത് നിലയ്ക്കാകും വർധിപ്പിക്കുക എന്നതിന്റെ ഒരു വിലയിരുത്തൽ മാത്രമാണ് ഇത്.
നിലവിൽ ഒരു ടെലിക്കോം കമ്പനിയും നിരക്ക് വർധനയെപ്പറ്റി പ്രതികരിച്ചിട്ടില്ല. മറ്റൊരു പ്രധാന കാര്യം ഇനിയൊരു നിരക്ക് വർധന ഉണ്ടാകണമെങ്കിൽ അതിന് ജിയോയുടെ സഹകരണവും ഉണ്ടാകണം എന്നതാണ്. എയർടെലും വിഐയും നിരക്ക് പരിഷ്കരണം ഇനിയും ആവശ്യമാണ് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും ജിയോ നിരക്ക് വർധനയെപ്പറ്റി പ്രതികരിച്ചിട്ടില്ല. ജിയോ നിരക്ക് വർധനയ്ക്ക് തയാറാകാതെ മറ്റ് രണ്ട് കമ്പനികൾക്കും സ്വന്തം നിലയ്ക്ക് നിരക്കുകൾ പരിഷ്കരിക്കാൻ ധൈര്യവും ഉണ്ടാകില്ല.
ജിയോ കൂടി സമ്മതം മൂളിയാൽ മേൽപറഞ്ഞ വിധത്തിലുള്ള നിരക്ക് പരിഷ്കരണം പ്രതീക്ഷിക്കാം. മറുവശത്ത് ബിഎസ്എൻഎൽ പ്രത്യക്ഷമായ ഒരു നിരക്ക് വർധനയിലേക്ക് കടക്കില്ല. എങ്കിലും 5ജി സേവനങ്ങൾ ആരംഭിക്കാൻ തുടങ്ങിയാൽ ബിഎസ്എൻഎൽ പ്ലാനുകളിലും മാറ്റങ്ങൾ ഉണ്ടാകാം. എന്നാലും സ്വകാര്യ കമ്പനികളുടെ ഒപ്പത്തിലേക്ക് ബിഎസ്എൻഎൽ പ്ലാൻ നിരക്കുകൾ ഉയരാൻ സാധ്യതയില്ല. വാലിഡിറ്റി വെട്ടിക്കുറച്ചുകൊണ്ടുള്ള പ്ലാൻ പരിഷ്കരണത്തിലൂടെ നിലവിൽ ചില പ്ലാനുകളിൽ ബിഎസ്എൻഎൽ പരോക്ഷമായി നിരക്ക് നേരിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട് എന്നത് വേറെകാര്യം.


Click it and Unblock the Notifications








