സൂചന കണ്ട് പഠിച്ചില്ലെങ്കിൽ പൂട്ടിക്കെട്ടും കട്ടായം! ടെലിക്കോം നിരക്ക് കൂട്ടിയവർക്ക് തിരിച്ചടി നൽകി ജനം
രാജ്യത്തെ ടെലിക്കോം വിപണിയിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ നീക്കമായിരുന്നു റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധന. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിങ്ങനെ ടെലിക്കോം മേഖലയുടെ മുൻ നിരയിലുള്ള മൂന്ന് സ്വകാര്യ കമ്പനികളും ഇക്കഴിഞ്ഞ ജൂലൈയിൽ തങ്ങളുടെ മൊബൈൽ താരിഫ് പലമടങ്ങ് വർധിപ്പിക്കുകയുണ്ടായി. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഏക ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ മാത്രമാണ് നിരക്ക് വർധിപ്പിക്കാതെ പഴയ പ്ലാനുകളുമായി മുന്നോട്ട് പോകുന്നത്. സാധാരണക്കാർക്ക് താങ്ങാനാകുന്നതിനെക്കാൾ വളരെ വലിയ നിരക്ക് വർധനയാണ് നടന്നത് എന്ന് പൊതുവേ ആക്ഷേപം ഉണ്ടായിരുന്നു.
എന്നാൽ ജനം ഉയർത്തിയ വിമർശനങ്ങൾക്ക് കാതുകൊടുക്കാൻ ടെലിക്കോം കമ്പനികൾ തയാറായില്ല. ഈ നിരക്ക് വർധനയെ തുടർന്ന് നിരവധി പേർ നിലവിലെ കണക്ഷനുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് എത്തുന്ന ഒരു സാഹചര്യമുണ്ടായി. എന്നാലും മറ്റ് കമ്പനികൾ കുലുങ്ങിയില്ല. നിരക്ക് വർധനയ്ക്ക് പിന്നാലെ എന്ത് മാറ്റമാണ് ടെലിക്കോം മേഖലയിൽ ഉണ്ടായത് എന്ന് അറിയാൻ ട്രായിയുടെ പ്രതിമാസ കണക്ക് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഏവരും.

അങ്ങനെ കാത്തിരുന്ന്, കാത്തിരുന്ന് നിരക്ക് വർധന നടന്ന ജൂലൈ മാസത്തെ ട്രായിയുടെ പ്രതിമാസ കണക്ക് എത്തിയിരിക്കുന്നു. നിരക്ക് കൂട്ടിയ സ്വകാര്യ കമ്പനികൾക്കെല്ലാം ജനം തിരിച്ചടി നൽകി എന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഈ പ്രതിമാസ കണക്ക് വ്യക്തമാക്കുന്നുണ്ട്. അതിൽ ഏറ്റവും തിരിച്ചടി കിട്ടിയത് എയർടെലിനാണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
ട്രായിയുടെ ജൂലൈ മാസത്തെ പ്രതിമാസ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോയ്ക്ക് 0.75 ദശലക്ഷം വയർലെസ് ഉപയോക്താക്കളെയും എയർടെല്ലിന് 1.6 ദശലക്ഷം ഉപയോക്താക്കളെയും വൊഡാഫോൺ ഐഡിയയ്ക്ക് 1.4 ദശലക്ഷം ഉപയോക്താക്കളെയും നഷ്ടപ്പെട്ടു. അതേസമയം നിരക്ക് വർധിപ്പിക്കാതിരുന്ന ബിഎസ്എൻഎൽ കാര്യമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു.

പുതിയ കണക്ക് പ്രകാരം നിരക്ക് വർധന നടന്ന ജൂലൈയിൽ ബിഎസ്എൻഎല്ലിൻ്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 46.58 ദശലക്ഷത്തിൽ നിന്ന് 49.49 ദശലക്ഷമായി ഉയർന്നു. നിരക്ക് വർധനയ്ക്ക് മുൻപ് വരെയുള്ള മാസങ്ങളിൽ മറ്റ് ടെലിക്കോം കമ്പനികൾക്ക്, പ്രധാനമായും ജിയോ, എയർടെൽ എന്നിവയ്ക്ക് വരിക്കാർ വർധിക്കുകയും വിഐ, ബിഎസ്എൻഎൽ എന്നിവയ്ക്ക് വരിക്കാർ കുറയുകയുമായിരുന്നു പതിവ്.
എന്നാൽ നിരക്ക് വർധനയിലൂടെ ടെലിക്കോം വിപണി അടിമുടി മാറി, നിരക്കുകൾ കുത്തനെ വർധിപ്പിച്ച ജൂലൈയിൽ കൂടുതൽ വരിക്കാരെ സ്വന്തമാക്കിയ ഒരേയൊരു ടെലിക്കോം കമ്പനി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് മാത്രമാണ്. തിരിച്ചടി നേരിട്ടു എങ്കിലും റിലയൻസ് ജിയോയുടെയും ഭാരതി എയർടെല്ലിൻ്റെയും ആകെ ആക്ടീവ് യൂസേഴ്സിന്റെ അടിത്തറയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.
വയർലെസ് മാർക്കറ്റ് ഷെയർ വിഭാഗത്തിൽ ഇപ്പോഴും ജിയോ തന്നെയാണ് മുന്നിൽ. റിലയൻസ് ജിയോയ്ക്ക് 40.68 ശതമാനവും ഭാരതി എയർടെല്ലിന് 33.12 ശതമാനവും വോഡഫോൺ ഐഡിയയ്ക്ക് 18.46 ശതമാനവും ബിഎസ്എൻഎല്ലിന് 7.59 ശതമാനവും വിപണി വിഹിതം ആണ് ഉള്ളത്. സ്വകാര്യ കമ്പനികൾ എല്ലാം കൂടി ടെലിക്കോം വിപണിയുടെ 92.25% കൈയാളുന്നു. പൊതുമേഖലാ കമ്പനികൾക്ക് 7.75% വിപണി വിഹിതമാണുള്ളത്.

നിരക്ക് വർധനയെ തുടർന്ന് സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ചെറിയ തിരിച്ചടിയുണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. എങ്കിലും വളരെക്കാലത്തിന് ശേഷം ബിഎസ്എൻഎൽ നേട്ടമുണ്ടാക്കി എന്നതാണ് എടുത്തുപറയേണ്ടത്. ബിഎസ്എൻഎല്ലിലേക്ക് ചില വരിക്കാർ പോയിട്ടുണ്ട് എന്ന് വിഐ സിഇഒ അടുത്തിടെ സമ്മതിച്ചിരുന്നു. എന്നാൽ മോശം സേവനങ്ങളെ തുടർന്ന് പോയവർ തിരികെ വരുമെന്നാണ് അദ്ദേഹം പറയുന്നത്, അത് സംഭവിക്കുമോയെന്ന് കാത്തിരുന്ന് കാണണം.
സ്വന്തമായി ഒന്നും ചെയ്യാതെ തന്നെ ഈ മുന്നേറ്റം കാഴ്ചവയ്ക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്നത് സ്വകാര്യ കമ്പനികൾക്ക് ഒരു വലിയ അപകട സൂചന കൂടി നൽകുന്നുണ്ട്. ബിഎസ്എൻഎൽ നിലവിൽ 4ജി വ്യാപനം നടപ്പിലാക്കി വരികയാണ്. അതിന് പിന്നാലെ 5ജിയും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ പലരും ബിഎസ്എൻഎല്ലിലേക്ക് പോകാതെ മടിച്ച് നിൽക്കുന്നതിന് കാരണം ഡാറ്റ വേഗതക്കുറവാണ്.
എന്നാൽ 4ജി, 5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞാൽ ബിഎസ്എൻഎൽ എല്ലാ ടെലിക്കോം കമ്പനികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തും എന്ന് ഉറപ്പാണ്. അങ്ങനെ ബിഎസ്എൻഎൽ വളർന്നാൽ ഇപ്പോൾ നടത്തിയതു പോലെ ഒരു നിരക്ക് വർധന ഏകപക്ഷീയമായി നടപ്പാക്കാൻ സ്വകാര്യ കമ്പനികൾക്ക് കഴിയാതെ വരും. കാരണം ഇപ്പോൾ നടന്നതിനെക്കാൾ വലിയ കൂട്ടപ്പലായനം അപ്പോൾ നടക്കും എന്ന് ഉറപ്പാണ്. ജൂലൈക്ക് പിന്നാലെ ഓഗസ്റ്റിൽ എന്താണ് സംഭവിച്ചതെന്നറിയാൻ ട്രായിയുടെ അടുത്ത പ്രതിമാസ റിപ്പോർട്ടിനായി കാത്തിരിക്കാം.


Click it and Unblock the Notifications








