ജിയോ, എയർടെൽ, വിഐ: റീച്ചാർജ് നിരക്കുകൾ 20% കൂടുമെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്
2026- ലേക്ക് എത്താൻ ഇനി ഏതാനും ദിവസങ്ങളുടെ ദൂരം മാത്രമേയുള്ളൂ. പുതിയ വർഷം പ്രതീക്ഷകളോടെയാണ് എല്ലാവരും വരവേൽക്കുന്നത് എങ്കിലും ചില തിരിച്ചടികൾ നമ്മെക്കാത്ത് നിൽക്കുന്നുണ്ട് എന്നതും ഒരു യാഥാർഥ്യമാണ്. അത്തരത്തിൽ 2026ൽ നമ്മെ കാത്തിരിക്കുന്ന തിരിച്ചടികളിലൊന്ന് റീച്ചാർജ് നിരക്കുകളുടെ വർധന ആയിരിക്കും. ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾ തങ്ങളുടെ റീച്ചാർജ് നിരക്കിൽ 20 ശതമാനം വരെ വർധന 2026ൽ നടപ്പിലാക്കാൻ സാധ്യതയുണ്ട് എന്ന് പ്രമുഖ അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ (Morgan Stanley) റിപ്പോർട്ട്.
ഇതിന് മുൻപ് ഡയറക്ടായി ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചത് 2024ൽ ആയിരുന്നു. മുൻ താരിഫ് വർധനവുകൾ കണക്കിലെടുക്കുമ്പോൾ രണ്ട് വർഷം കൂടുമ്പോൾ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്കിൽ പ്രത്യക്ഷമായ വർധന നടപ്പിലാക്കാറുണ്ട്. ആ നിലയിൽ വിലയിരുത്തുമ്പോൾ 2026ൽ സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്ക് വർധന വീണ്ടും നടപ്പിലാക്കാൻ സാധ്യതയുണ്ട്.

മോർഗൻ സ്റ്റാൻലി റിപ്പോർട്ടിൽ പറയുന്നത്, അടുത്ത വർഷം (2026) താരിഫുകൾ വീണ്ടും 20% വരെ വർദ്ധിപ്പിക്കാൻ സ്വകാര്യ കമ്പനികൾക്ക് കഴിയും എന്നാണ്. ഇപ്പോൾ മികച്ചതോ ഉയർന്നതോ ആയ പ്ലാനുകൾ ഉപയോഗിച്ച് OTT ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് ടെലിക്കോം കമ്പനികൾ പരോക്ഷമായി താരിഫ് വർദ്ധിപ്പിക്കുകയാണ്, കൂടാതെ 2GB പ്രതിദിന ഡാറ്റ പ്ലാനുകളിൽ മാത്രം 5ജി ഡാറ്റ നൽകിവരുന്നു.
എന്നാൽ അടുത്ത റീച്ചാർജ് നിരക്ക് വർധനയോടെ 5G നെറ്റ്‌വർക്കിലേക്കുള്ള ആക്‌സസ് കൂടുതൽ ചെലവേറിയതായിത്തീരും. "2026 ൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് എന്നീ 4G/5G പ്ലാനുകളിൽ ഏകദേശം 16-20% താരിഫ് വർദ്ധനവ് ഉണ്ടാകുമെന്ന് ഞങ്ങൾ ഇപ്പോൾ അനുമാനിക്കുന്നു, ഇത് F27 ൽ കമ്പനികൾക്ക് ശക്തമായ ARPU വർദ്ധനവിന് കാരണമാകും." എന്ന് മോർഗൻ സ്റ്റാൻലിയിലെ വിശകലന വിദഗ്ധർ പറഞ്ഞു.

നിരക്ക് വർധന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും ടെലിക്കോം കമ്പനികൾക്ക് ലോട്ടറിയടിച്ച പോലെ ആകും. നിരക്ക് വർധന ടെലിക്കോം മേഖലയ്ക്ക് വലിയ ഗുണം ചെയ്യും. FY26 ന്റെ രണ്ടാം പാദത്തിന്റെ അവസാനത്തിൽ 256 രൂപയുടെ ARPU (ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം) ഉള്ള ഭാരതി എയർടെൽ, അടുത്ത റൗണ്ട് താരിഫ് വർദ്ധനവോടെ 300 രൂപ ARPU-വിൽ എളുപ്പത്തിൽ എത്തും.
നിലവിലെ താരിഫുകളിൽ 20% വർദ്ധനവ് ഉണ്ടാകും. ഇത് ടെലിക്കോം കമ്പനികളുടെ വരുമാനം വർദ്ധിപ്പിക്കുകയും അവരുടെ അടിത്തറയെ പോസിറ്റീവായി ബാധിക്കുകയും ചെയ്യുമെന്ന് അനലിസ്റ്റുകൾ പറയുന്നു. നിലവിൽ എയർടെല്ലിനും ജിയോയ്ക്കും ഉപഭോക്താക്കളെ നഷ്ടപ്പെടുന്നില്ല എന്നുമാത്രമല്ല, പുതിയ വരിക്കാർ ധാരാളമായി ഈ കമ്പനികളിലേക്ക് എത്തുന്നുമുണ്ട്. അതേസമയം വിഐക്ക് എല്ലാ മാസവും വലിയ അളവിൽ വരിക്കാരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
പ്രത്യക്ഷ നിരക്ക് വർധന ആയതിനാൽ കഴിഞ്ഞ തവണ കണ്ടതുപോലെ ചില കൊഴിഞ്ഞുപോക്കുകൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ ആളുകൾ എല്ലാം മറക്കുകയും വീണ്ടും ഈ കമ്പനികളിലേക്ക് തന്നെ എത്തുകയും ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ തവണയും അങ്ങയൊണ് സംഭവിച്ചത്. ജൂലൈ മുതൽ മൂന്ന് നാല് മാസത്തേക്ക് ജിയോ, എയർടെൽ ഉൾപ്പെടെയുള്ള വമ്പന്മാരിൽ നിന്ന് നിരവധി പേർ പോർട്ട് ചെയ്ത് പോയി.

എന്നാൽ മാല് മാസത്തിന് ശേഷം ആളുകൾ ജിയോ, എയർടെൽ എന്നിവയിലേക്ക് വീണ്ടും തിരിച്ചെത്തി. ഈ ഒരു ട്രെൻഡ് ഇത്തവണയും സംഭവിച്ചേക്കാം. നിരക്ക് വർധനയ്ക്ക് എതിരേ ആകെയുള്ള ബദൽ ബിഎസ്എൻഎൽ ആണ്. എന്നാൽ മറ്റ് കമ്പനികൾ നൽകുന്ന നിലവാരത്തിൽ ടെലിക്കോം സേവനങ്ങൾ നൽകാൻ ഇപ്പോഴും ബിഎസ്എൻഎല്ലിന് പ്രാപ്തി ആയിട്ടില്ല എന്നതിനാൽ ആ ബദൽ അധികംപേരും പരിഗണിക്കില്ല എന്ന് കരുതപ്പെടുന്നു.


Click it and Unblock the Notifications








