ബിഎസ്എൻഎല്ലിലേക്കുള്ള ഒഴുക്ക് കുറഞ്ഞു എന്ന് അവകാശവാദം; ട്രായി കണക്ക് വരുമ്പോൾ സത്യം അറിയാം!
ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ അടുത്തകാലത്തായുള്ള പ്രധാന ആധി ബിഎസ്എൻഎല്ലിലേക്ക് (BSNL) ആളുകൾ ഒഴുകുന്നു എന്നതായിരുന്നു. റിലയൻസ് ജിയോ (Reliance Jio), എയർടെൽ (Airtel), വൊഡാഫോൺ ഐഡിയ (VI) എന്നീ കമ്പനികൾക്ക് വരിക്കാർ കുറയുന്നതും നിരവധി പേർ പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്തുന്നതും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ആളുകൾ പോകുന്നത് മാത്രമല്ല, ഇങ്ങനെ ആളുകൾ പോകുന്ന വിവരം നാട്ടുകാർ മുഴുവൻ വാർത്തകളിലൂടെ അറിയുന്നതും സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ക്ഷീണമാണ്. കാരണം, കൂടുതൽ ആളുകളെ നിലവിലുള്ള കമ്പനി വിടാൻ പ്രേരിപ്പിക്കാൻ ഈ വാർത്തകൾക്ക് സാധിക്കും.
ഇങ്ങനെ തുടർച്ചയായി സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് പ്രതികൂലമായിട്ടുള്ള വാർത്തകൾ വരുന്നതിനിടയ്ക്ക് ഇപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി ഒരു റിപ്പോർട്ട് വന്നിരിക്കുന്നു. അതായത്, ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് ഉള്ള വരിക്കാരുടെ ഒഴുക്ക് കുറഞ്ഞു എന്നാണ് റിപ്പോർട്ട്. സ്വകാര്യ ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസകരമാണ്.

ഐഐഎഫ്എൽ സെക്യൂരിറ്റീസ് (IIFL Securities) ആണ് ഒരു പഠന റിപ്പോർട്ടിൽ ഇക്കാര്യം അവകാശപ്പെട്ടിരിക്കുന്നത്. ഇതിന് മുൻപ് വൊഡാഫോൺ ഐഡിയ സിഇഒയും ഇതിന് സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു. അതായത് നിരക്ക് വർധനയ്ക്ക് മുൻപ് എങ്ങനെയായിരുന്നോ അതേ അവസ്ഥയിലേക്ക് ഇപ്പോൾ വരിക്കാരുടെ മടക്കം തുടങ്ങിയെന്നും ബിഎസ്എൻഎല്ലിലേക്കുള്ള വരിക്കാരുടെ തള്ളിക്കയറ്റം കുറഞ്ഞു എന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, ബിഎസ്എൻഎല്ലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറയുകയും ബിഎസ്എൻഎല്ലിലേക്ക് വന്നവർ നിരാശരായി മടങ്ങാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട് എന്ന റിപ്പോർട്ടിനെ പൂർണ്ണമായും കണ്ണടച്ച് വിശ്വസിക്കാൻ നമുക്ക് കഴിയുമെന്ന് തോന്നുന്നില്ല. സാധാരണയായി ട്രായി (ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) യുടെ പ്രതിമാസ റിപ്പോർട്ടാണ് കമ്പനികളിലേക്കുള്ള ആളുകളുടെ വരവും പോക്കും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകാറുള്ളത്.

കമ്പനികളുടെ വരിക്കാരുടെ എണ്ണം സംബന്ധിച്ച് ആധികാരികമായ റിപ്പോർട്ടും ട്രായി പുറത്തുവിടുന്ന കണക്കുകളാണ്. ഏറ്റവുമൊടുവിൽ ട്രായിയുടെ പ്രതിമാസ റിപ്പോർട്ട് വന്നത് കഴിഞ്ഞ മാസമാണ്. അത് സെപ്റ്റംബർ മാസത്തെ റിപ്പോർട്ടായിരുന്നു. ആ റിപ്പോർട്ടിൽ കാണാൻ കഴിഞ്ഞത് ജിയോയ്ക്ക് ഏതാണ്ട് 80 ലക്ഷത്തിനടുത്ത് (കൃത്യമായി പറഞ്ഞാൽ 7.9 ദശലക്ഷം ) വരിക്കാരെ സെപ്റ്റംബറിൽ നഷ്ടമായി എന്നായിരുന്നു.
ജിയോ നേരിട്ടതുപോലെയുള്ള ഭീമമായ തിരിച്ചടി നേരിട്ടില്ല എങ്കിലും എയർടെലിന് 1.4 ദശലക്ഷം വരിക്കാരെയും വിഐക്ക് 1.5 ദശലക്ഷം വരിക്കാരെയും സെപ്റ്റംബറിൽ നഷ്ടമായി. അതേസമയം ബിഎസ്എൻഎൽ തുടർച്ചയായ മൂന്നാം മാസവും കൂടുതൽ വരിക്കാരെ നേടി എന്നും ട്രായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കേ ബിഎസ്എൻഎല്ലിലേക്കുള്ള വരിക്കാരുടെ ഒഴുക്ക് കുറഞ്ഞു എന്ന റിപ്പോർട്ട് വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്.
ഒക്ടോബർ മാസത്തെ കമ്പനികളുടെ വരിക്കാരുടെ എണ്ണം സംബന്ധിച്ച ട്രായി റിപ്പോർട്ട് യഥാർഥത്തിൽ പുറത്തുവന്നിട്ടില്ല. ഇത് വന്നാൽ മാത്രമേ ഐഐഎഫ്എൽ സെക്യൂരിറ്റീസിന്റെ പഠന റിപ്പോർട്ട് ശരിയാണ് എന്ന് അംഗീകരിക്കാനാകൂ. നിരക്കുകൾ വർധിപ്പിക്കാതെ തന്നെ നിരക്ക് വർധനകൊണ്ട് ഗുണം കിട്ടിയ കമ്പനിയാണ് ബിഎസ്എൻഎൽ. നിരക്കുകൾ വർധിപ്പിക്കാൻ തയാറാകാഞ്ഞത് ബിഎസ്എൻഎൽ എടുത്ത മികച്ച തീരുമാനമായി അഭിനന്ദിക്കപ്പെടുന്നു.

ചില സമയത്ത് ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന് ഒരു പരസ്യത്തിൽ കാണുന്നതുപോലെ, ഇവിടെ ഒന്നും ചെയ്യാതെയിരുന്ന് ബിഎസ്എൻഎൽ മറ്റ് കമ്പനികളെ പിന്നിലാക്കി. പക്ഷേ ആരും, പ്രത്യേകിച്ച് ബിഎസ്എൻഎൽ പോലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. ജൂലൈയ്ക്ക് മുൻപ് വരെ ബിഎസ്എൻഎല്ലിൽ നിന്ന് ആളുകൾ കൊഴിഞ്ഞു പോകുന്ന കണക്കുകളാണ് വന്നിരുന്നത്.
എന്നാൽ ജൂലൈ മുതലിങ്ങോട്ട് ബിഎസ്എൻഎൽ കൂടുതൽ കൂടുതൽ വരിക്കാരെ സ്വന്തമാക്കി വരുന്നു. ഇപ്പോൾ ഈ ട്രെൻഡിൽ മാറ്റം വന്നു എന്ന് പറയുന്ന റിപ്പോർട്ടുകളിൽ എത്രമാത്രം വാസ്തവം ഉണ്ട് എന്ന് ട്രായിയുടെ ഒക്ടോബറിലെ പ്രതിമാസ റിപ്പോർട്ട് വരുമ്പോൾ അറിയാം. അടുത്ത ആഴ്ചയോടെ ഈ റിപ്പോർട്ട് പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








