എന്തൊരു ചതിയെഡേയ്; 5ജിയിൽ ചെന്നൈയെ പറഞ്ഞു പറ്റിച്ച ജിയോയ്ക്കെതിരേ രോഷം ശക്തം
വിജയദശമി ദിനത്തിൽ ഐശ്വര്യമായി 5ജി (5G) സേവനങ്ങൾ ആരംഭിച്ച റിലയൻസ് ജിയോ(Reliance Jio) യ്ക്ക് തുടക്കം അത്ര ശുഭകരമല്ലെന്ന് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ നാല് നഗരങ്ങളിലാകും 5ജി സേവനങ്ങൾ ആരംഭിക്കുക എന്ന് ജിയോ നേരത്ത തന്നെ അറിയിച്ചിരുന്നതാണ്. പറഞ്ഞതുപോലെ തന്നെ നാല് നഗരങ്ങളിൽ സേവനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ ജിയോ ചെറിയൊരു അട്ടിമറി നടത്തിയെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആക്ഷേപം.

നേരത്തെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ പ്രധാന നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങൾ ആരംഭിക്കുക എന്നാണ് ജിയോ പറഞ്ഞിരുന്നത്. ഇതിനാൽ ഈ നഗരങ്ങളിലെ ആളുകൾ പ്രതീക്ഷയിലുമായിരുന്നു. എന്നാൽ ഒക്ടോബർ അഞ്ചിന് ജിയോ 5ജി ആരംഭിച്ച നഗരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ കളിമാറി. ചെന്നൈ ഔട്ട്, പകരം ഇടം പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി.

ആദ്യം പറഞ്ഞ നഗരങ്ങളുടെ ലിസ്റ്റിൽ മാറ്റം ഉണ്ടാകാൻ കാരണം എന്താണ് എന്ന് ജിയോ വ്യക്തമാക്കാൻ തയാറായിട്ടില്ല. കമ്പനിക്ക് അവരുടേതായ ന്യായങ്ങളും കാരണങ്ങളും ഉണ്ടാകാം. എന്നാൽ ഉറങ്ങിക്കിടന്നവനെ ഉണ്ണാൻ വിളിച്ചു വരുത്തി ഇലയിട്ടശേഷം ഊണില്ല എന്ന് പറഞ്ഞ പോലെയാണ് ഇപ്പോൾ ചെന്നൈയുടെ അവസ്ഥ. ചെന്നെയെ 'നൈസ്' ആയി തഴഞ്ഞ അംബാനിക്കെതിരേ ട്വിറ്ററിലൂടെ പ്രതിഷേധം ശക്തമായി.

ദക്ഷിണേന്ത്യയുടെ പ്രധാന കേന്ദ്രം എന്ന നിലയിൽക്കൂടി പരിഗണിക്കാവുന്ന ചെന്നൈയെ തഴഞ്ഞത് ദക്ഷിണേന്ത്യയോട് ഒന്നാകെയുള്ള അവഗണനയായിട്ടാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ട്വിറ്ററിൽ പ്രതിഷേധങ്ങൾ ഉയരുന്നതും ആനിലയ്ക്ക് തന്നെ. ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നീ നഗരങ്ങളെ പരിഗണിക്കാത്തത് ശരിയായില്ല എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എല്ലാം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മാത്രമേ നൽകുന്നുള്ളൂ എന്നാണ് രോഷാകുലരായ ദക്ഷിണേന്ത്യക്കാർ ട്വിറ്ററിലൂടെ ആരോപിക്കുന്നത്.

ജിയോയുടെ തലവനായ മുകേഷ് അംബാനി തന്നെയാണ് ചെന്നൈയുടെ പേര് പ്രഖ്യാപിച്ചത്. എന്നാൽ 5ജി സേവനം ആരംഭിച്ചുകൊണ്ടുള്ള അറിയിപ്പിൽ ചെന്നൈ പുറത്താകുകയായിരുന്നു. ഇത് ചതിയാണ് എന്നും ആളുകൾ പറയുന്നു. തമിഴ്നാടിന് പുറമെ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഉള്ള സ്ഥലം കൂടിയാണ് ചെന്നൈ. മലയാളികളും ചെന്നൈയിൽ ധാരാളമായി ഉണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കേരളത്തിനോ 5ജി കിട്ടില്ല. എന്നാൽ അടുത്തുള്ള ചെന്നൈ വരെ എത്തിയല്ലേ, അവിടെയുള്ള മലയാളികൾക്ക് എങ്കിലും 5ജി സേവനങ്ങൾ തുടക്കം മുതൽ ആസ്വദിക്കാൻ കഴിയുമല്ലോ എന്നൊക്കെ ഓർത്ത് ആശ്വസിച്ചിരുന്ന മലയാളികൾക്കും നിരാശയാണ് ചെന്നെയെ തഴഞ്ഞ ജിയോ നടപടി സമ്മാനിച്ചത്. കേരളത്തിൽ 5ജി എത്താൻ എന്തായാലും അടുത്ത വർഷം ആയേക്കും എന്നാണ് നിലവിലെ സാഹചര്യങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

ജിയോയെ കൂടാതെ എയർടെലും വിഐയുമാണ് 5ജി വിതരണരംഗത്തുള്ളത്. ഇതിൽ എയർടെൽ എട്ടുനഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചതായി ഒക്ടോബർ 1 ന് തന്നെ പ്രഖ്യാപിച്ചിരുന്നു. പിന്നെയുള്ളത് വിഐയാണ്. എന്നാൽ 5ജി സംബന്ധിച്ച യാതൊരു പ്രതികരണവും വിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 5ജിക്കായുള്ള വിഐയുടെ തയാറെടുപ്പുകൾ പുരോഗമിക്കുകയാണ് എന്നു മാത്രമാണ് അറിയാൻ കഴിയുന്നത്.

പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്തെന്നാൽ നിലവിൽ ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഈ നാല് നഗരങ്ങളിലുള്ള എല്ലാവർക്കും 5ജി കിട്ടില്ല. പരീക്ഷണാർഥമാണ് ഇപ്പോൾ 5ജി നൽകിത്തുടങ്ങിയിരിക്കുന്നത്. അതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന കസ്റ്റമേഴ്സിന് മാത്രമാണ് ജിയോ ട്രൂ 5ജി ലഭ്യമാകുക.

മാത്രമല്ല ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി പരിധികളിൽ റോമിങ്ങിലാണെങ്കിൽ നിങ്ങൾക്ക് ട്രൂ 5G ക്ഷണം ലഭിക്കില്ല. ഇതിൽ ഏതെങ്കിലും നഗരത്തിൽൽ നിന്ന് വാങ്ങിയ സിം കാർഡ് ഉടമകൾക്കാണ് ബീറ്റാ ട്രയൽ ഉപയോഗിക്കാനുള്ള ക്ഷണം ലഭിക്കുക. ട്രൂ 5ജി സേവനങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളുടെ ഫോണിയേക്ക് റിലയൻസ് ജിയോ ട്രൂ 5ജി ആസ്വദിക്കാൻ ക്ഷണിച്ചുകൊണ്ട് ജിയോയുടെ ഒരു എസ്എംഎസ് ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1ജിബിപിഎസ് വേഗത്തിൽ ആകും ഡാറ്റ ലഭ്യമാകുക. പരീക്ഷണാടിസ്ഥാനത്തിൽ ആയതിനാൽ നിലവിൽ പണം നൽകി പ്ലാനുകൾ ചെയ്യേണ്ടിവരില്ല. ബീറ്റ ട്രയൽ വിജയകരമായാൽ ഈ ടവറുകളുടെ പരിധിയിൽ ഉള്ള മുഴുവൻ കസ്റ്റമേഴ്സിനും ട്രൂ 5ജി ലഭ്യമായിത്തുടങ്ങും. 4ജി സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടല്ല, സ്റ്റാൻഡ് എലോൺ രീതിയിലാണ് ജിയോ 5ജി സേവനങ്ങൾ നൽകുന്നത്.

അതായത് 5ജിക്ക് അനുയോജ്യമായ വിധത്തിൽ ഉപകരണങ്ങൾ സ്ഥാപിച്ചുകൊണ്ട് യഥാർഥ ഗുണങ്ങളോടെയും വേഗതയോടെയും ആണ് ജിയോ 5ജി നൽകുക. അതിനാൽ തങ്ങളുടെ 5ജിയെ ട്രൂ 5ജി എന്നാണ് ജിയോ വിശേഷിപ്പിക്കുന്നത്. ജിയോ മാത്രമാണ് സ്റ്റാൻഡ് എലോൺ 5ജി നൽകുന്നത്. എയർടെലും വിഐയും നോൺ സ്റ്റാൻഡ്എലോൺ രീതിയിലാണ് 5ജി നൽകുക.

എന്തായാലും ചെന്നൈയുടെ 5ജിയുടെ കാര്യത്തിൽ ജിയോ അധികം വൈകാതെ തന്നെ ഉചിതമായ ഒരു തീരുമാനം എടുക്കും എന്നു കരുതാം. കാരണം ദക്ഷിണേന്ത്യയാകെ കാത്തിരുന്നതാണ് ജിയോയുടെ 5ജി സേവനങ്ങൾ. അത് കിട്ടാതെ പോയതിന്റെ നിരാശ നിലനിൽക്കെ ഈ വഞ്ചനകൂടി ആയതോടെ കാര്യങ്ങൾ ജിയോയ്ക്ക് എതിരാകും. പ്രാദേശിക വികാരം ശക്തമായുള്ള ആളുകളാണ് തമിഴ്നാട്ടിൽ കൂടുതലും ഉള്ളത്. നാടിനോടുള്ള വഞ്ചന പൊറുക്കാത്ത 'തമിഴ് മക്കൾ' ബഹിഷ്കരണം അടക്കമുള്ള പ്രതിഷേധങ്ങളുമായി രംഗത്തു വന്നാൽ അത് ദോഷകരമാകുമെന്ന് ജിയോയ്ക്ക് അറിയാം. അതിനാൽ എത്രയും വേഗം പ്രശ്നം പരിഹരിക്കാനാകും അവർ ശ്രമിക്കുക.


Click it and Unblock the Notifications








