ഓരോരോ വള്ളിക്കേസ്, ജിയോ ഒന്ന് 'മയങ്ങിയതോടെ' നട്ടം തിരിഞ്ഞ് ഉപയോക്താക്കൾ
ടെലികോം മേഖലയിൽ കൊലകൊമ്പനാണ് ജിയോ. മറ്റു ടെലികോം കമ്പനികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് ജിയോയുടെ ഈ കുതിപ്പ്. ഇതിനടയിൽ ആശാൻ ഒന്ന് ഉറങ്ങിപ്പോയി. ഇതോടെ വെട്ടിലായത് ഉപയോക്താക്കളും. കഴിഞ്ഞ ദിവസമാണ് ജിയോ കണക്ടിവിറ്റിക്ക് പ്രശ്‌നമുള്ളതായി ഉപയോക്താക്കൾ അറിയിച്ചത്. എയർഫൈബറിനെയും മൊബൈൽ ഇന്റർനെറ്റിനെയുമാണ് കൂടുതലായി ബാധിച്ചത്. സൗത്ത് ഇന്ത്യയിലെ ഉപയോക്താക്കളെയാണ് ഈ തടസ്സം പ്രധാനമായും ബാധിക്കുന്നത്. മണിക്കൂറുകളോളം കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും റിലയൻസ് ജിയോ ഈ പ്രശ്‌നം ഔദ്യോഗികമായി അംഗീകരിക്കുകയോ സേവന പുനഃസ്ഥാപനത്തെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നൽകുകയോ ചെയ്തിട്ടില്ല.
ഡൗൺഡിറ്റക്ടറിൽ 200-ലധികം പരാതികൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നൂറുകണക്കിന് റിലയൻസ് ജിയോ ഉപയോക്താക്കൾ വ്യാപകമായ കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ഇത് മൊബൈൽ ഇന്റർനെറ്റ്, ജിയോ ഫൈബർ, കോളിംഗ് സേവനങ്ങളെയാണ് കണക്ടിവിറ്റി പ്രശനം ബാധിക്കുന്നത്. റിയൽ-ടൈം ഔട്ടേജ് ട്രാക്കർ ഡൗൺഡിറ്റക്ടർ അനുസരിച്ച് രജിസ്റ്റർ ചെയ്ത 200-ലധികം പരാതികളിൽ 47% ഉപയോക്താക്കൾ ജിയോ എയർ ഫൈബർ പ്രശ്‌നങ്ങൾ നേരിടുന്നവരാണ്.

41% പേർ മൊബൈൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതികളുടെ എണ്ണം വർദ്ധിച്ചിട്ടും റിലയൻസ് ജിയോ ഇതുവരെ പ്രശ്‌നം അംഗീകരിക്കുകയോ ഔദ്യോഗിക പ്രസ്താവന നൽകുകയോ ചെയ്തിട്ടില്ല. നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ ഈ തടസ്സത്തിൽ നിരാശ പ്രകടിപ്പിക്കുകയും വേഗത്തിൽ പരിഹാരം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ജിയോ നിലച്ചതോടെ ചില ഉപയോക്താക്കൾ ട്രോളുകൾ നിർമിക്കാനും മറന്നില്ല. സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഡൗൺഡിറ്റക്ടർ ഗ്രാഫ് കുറയുന്നതിനാൽ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതായാണ് കരുതുന്നത്. ടെക്‌നോളജി കണ്ടും കേട്ടും അനുഭവിച്ചും വളർന്ന ഒരു തലമുറയ്ക്ക് പെട്ടെന്നുള്ള ഡൗണിങ് ഒരിക്കലും അംഗീകരിക്കാനോ ക്ഷമിക്കാനോ സാധിക്കില്ല.
കഴിഞ്ഞ ദിവസം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) ഉണ്ടായ സാങ്കേതിക തകരാർ രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളെ മണിക്കൂറുകളോളം നിശ്ചലമാക്കിയിരുന്നു. ഇതിലും പലരും ആശങ്കയിലാവുകയും ചെയ്തു. നാഷനൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൻപിസിഐ) ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്നു യുപിഐ പ്രവർത്തനം താറുമാറായത്.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തകരാർ പരിഹരിച്ചത്. യുപിഐ പണമിടപാടു നടത്താൻ ശ്രമിച്ചവർ കടകളിൽ കുടുങ്ങി കിടക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു. അന്ന് ആറു മണിക്കുശേഷമാണു പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും മൂവായിരത്തോളം പരാതികൾ റജിസ്റ്റർ ചെയ്യതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പണം കൈമാറുന്നതിൽ തടസ്സങ്ങൾ നേരിടുന്നെന്നായിരുന്നു 96% പരാതികളും. വിവിധ പണമിടപാട് ആപ്പുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് 4% പരാതി ലഭിച്ചു.
സമൂഹമാധ്യമങ്ങളിലും ഉപഭോക്താക്കൾ പരാതിയുമായി എത്തിയിരുന്നു. ഗൂഗിൾപേ, പേടിഎം തുടങ്ങി ബാങ്ക് പ്ലാറ്റ്‌ഫോമിലും പണം അയയ്ക്കുന്നതിൽ തടസം നേരിട്ടിട്ടുണ്ട്. പേടിഎം ആപ്പുമായി ബന്ധപ്പെട്ട് 119 പരാതികളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്ലാറ്റ്‌ഫോമിലെ തകരാറുകളെക്കുറിച്ച് 376 ഉപയോക്താക്കളും പരാതിപ്പെട്ടു. എസ്ബിഐ ഉപയോക്താക്കളിൽ ഭൂരിഭാഗവും ഫണ്ട് ട്രാൻസ്ഫറിനെയും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളെയും തടസം ബാധിച്ചതായി പരാതിപ്പെട്ടു.

ടെക്‌നോളജി ലോകത്ത് ഇത്തരങ്ങൾ തടസ്സങ്ങൾ നേരിടുന്നത് സ്വാഭാവികമാണ്്. ഇൻറർനെറ്റ് ആയാലും കാളിങ് ആയാലും ചിലപ്പോൾ ഈ രീതിയിൽ തന്നെ സംഭവിക്കും. എന്നാൽ പ്രശ്‌നങ്ങൾ ഒന്നും പരിഹരിക്കപ്പെടാതെ പോയിട്ടില്ല. പലതും ഉടനടി പരിഹരിക്കാറുണ്ട്. ചിലത് പരിഹരിക്കാൻ സമയം വേണ്ടി വരും. അപ്പോഴേക്കും ഉപയോക്താക്കൾ നീരസം പ്രകടിപ്പിക്കുമെന്നത് വസ്തുതയാണ്.


Click it and Unblock the Notifications








