അംബാനിയുടെ വീഴ്ച കണ്ട 2024! 3 മാസം കൊണ്ട് ജിയോ വിട്ടത് 1 കോടി 27 ലക്ഷം പേർ
ഇന്ത്യൻ ടെലിക്കോം വിപണിയിലെ നിർണായക ശക്തിയാണ് റിലയൻസ് ജിയോ. ജിയോയുടെ ഓരോ നീക്കവും രാജ്യത്തിന്റെയാകെ ടെലിക്കോം മേഖലയെ ബാധിക്കുന്നു. മറ്റ് കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നതിൽ പോലും ജിയോയുടെ സ്വാധീനം ഉണ്ടാകുന്നുണ്ട് എന്നതാണ് സത്യം. എന്നാൽ 2024 ജിയോയെ സംബന്ധിച്ച് നഷ്ടങ്ങളുടെ കൂടി വർഷമായിരുന്നു. അത് സാമ്പത്തികമായ നഷ്ടമല്ല, മറിച്ച് ആൾ നഷ്ടം ആയിരുന്നു. ഇന്ത്യൻ ടെലിക്കോം രംഗം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ കണ്ട വർഷമാണ് ഇപ്പോൾ കടന്നുപോകുന്നത്. 2024ൽ ടെലിക്കോം വിപണിയെ ഞെട്ടിച്ച ഏറ്റവും പ്രധാന സംഭവം റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധനയായിരുന്നു. ജിയോയുടെ 'നഷ്ടം' തുടങ്ങിയതും അവിടെനിന്നായിരുന്നു.
റീച്ചാർജ് നിരക്ക് വർധിപ്പിച്ചത് ജിയോയ്ക്ക് പറ്റിയ വലിയ പിഴവ് ആയിരുന്നോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു വരിക്കാർ ജിയോയെ വിട്ടുപൊയ്ക്കൊണ്ടിരുന്നത്. ട്രായിയുടെ കണക്കുകൾ പ്രകാരം ജൂലൈ മുതലിങ്ങോട്ടുള്ള 3 മാസം കൊണ്ട് ജിയോ വിട്ടത് 1 കോടി 27 ലക്ഷം പേർ ആണ്.

നിരക്ക് വർധന ആദ്യം പ്രഖ്യാപിച്ചത് ജിയോ ആയിരുന്നു. തുടർന്നായിരുന്നു എയർടെലും വിഐയും നിരക്ക് വർധന പ്രഖ്യാപിച്ചത്. എയർടെലും വോഡഫോൺ ഐഡിയയും മൊബൈൽ താരിഫുകളിൽ 21 ശതമാനം വരെ വർധനവ് പ്രഖ്യാപിച്ചപ്പോൾ ജിയോ 12-25 ശതമാനം വർധനയാണ് നടപ്പാക്കിയത്. മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും നിരക്ക് വർധിപ്പിച്ചു എങ്കിലും ജനരോഷം പ്രധാനമായും ഉയർന്നത് ജിയോയ്ക്ക് എതിരേ ആയിരുന്നു.
ട്രായിയുടെ കണക്ക് പ്രകാരം ജൂലൈയിൽ 758463 പേരും ഓഗസ്റ്റിൽ 4018879 പേരും സെപ്റ്റംബറിൽ 7969785 പേരും ജിയോ വിട്ടു. അതായത് മൂന്ന് മാസം കൊണ്ട് 1,27,47,127 പേർ ജിയോ കണക്ഷൻ ഉപേക്ഷിച്ചു. ഈ വർഷം തുടങ്ങിയത് മുതൽ ഇങ്ങോട്ടുള്ള കണക്കുകൾ പരിശോധിച്ചാൽ ജിയോയ്ക്ക് വരിക്കാരെ നഷ്ടമാകാൻ തുടങ്ങിയത് ജൂലൈ മുതൽ ആണ്.

എയർടെലിനും വിഐക്കും വരിക്കാരെ നഷ്ടാമായി എങ്കിലും ജിയോ നേരിട്ടതിന്റെ അത്രയും രൂക്ഷമായ കൊഴിഞ്ഞുപോക്ക് ഈ കമ്പനികൾക്ക് നേരിടേണ്ടി വന്നില്ല. അതേസമയം ഇപ്പോഴും ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ളത് ജിയോയ്ക്ക് തന്നെയാണ്. ഏറ്റവും ഒടുവിൽ വന്ന സെപ്റ്റംബറിലെ കണക്ക് പ്രകാരം ജിയോയ്ക്ക് 463780093 വരിക്കാർ ആണ് ഉള്ളത്.
വരിക്കാരെ നഷ്ടമായെങ്കിലും നിരക്ക് വർധനയിൽ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം വളരെ സന്തോഷവാന്മാരാണ്. കാരണം വരുമാനം വൻതോതിൽ ഉയർന്നിട്ടുണ്ട്. നിരക്ക് വർധനയ്ക്ക് ശേഷം ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ വൻ വർധന ഉണ്ടായി. 2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദ ഫലങ്ങൾ പ്രകാരം ജിയോയുടെ എആർപിയു മുൻ പാദത്തിലെ 181.7 രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 195.1 രൂപയായി ഉയർന്നു.
അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം എആർപിയു ഉള്ളത് എയർടെലിനാണ്. എയർടെല്ലിൻ്റെ എആർപിയു മുൻ പാദത്തിൽ 211 രൂപ ആയിരുന്നത് 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 233 രൂപയായി ഉയർന്നു. മൂന്നാമതുള്ള വിഐയുടെ എആർപിയു 154 രൂപയിൽ നിന്ന് പുതിയ പാദത്തിൽ 166 രൂപയായി ഉയർന്നു.

നിരക്ക് വർധന ജിയോയുടെ എആർപിയു ഉയർത്തുന്നതിൽ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജിയോ തങ്ങളുടെ ഓരോ വരിക്കാരനിൽ നിന്നും ശരാശരി 195.1 രൂപ വരുമാനം കണ്ടെത്തുന്നു. നിരക്ക് വർധനയെ തുടർന്ന് വരിക്കാർ കൊഴിഞ്ഞുപോകും എന്ന് ടെലിക്കോം കമ്പനികൾ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ പ്രതീക്ഷയ്ക്കും അപ്പുറം കാര്യങ്ങൾ സംഭവിച്ചത് ജിയോയിലാണ് എന്നുമാത്രം.
അതേസമയം, നിരക്ക് വർധനയെ തുടർന്ന് ആളുകൾ സ്വകാര്യ കമ്പനികളുടെ സിം ഉപേക്ഷിച്ചപ്പോൾ കോളടിച്ചത് ബിഎസ്എൻഎല്ലിനായിരുന്നു. മൂന്ന് മാസം കൊണ്ട് ഏതാണ്ട് 63,14,031 പേർ ആണ് ബിഎസ്എൻഎല്ലിലേക്ക് എത്തിയത്. അതുവരെ ബിഎസ്എൻഎൽ നഷ്ടത്തിൽ ആയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. തുടർച്ചയായി മൂന്ന് മാസം ബിഎസ്എൻഎൽ കൂടുതൽ വരിക്കാരെ നേടിയത് സ്വകാര്യ ടെലിക്കോം കമ്പനികളെയും ടെലിക്കോം രംഗത്തെ ഒന്നാകെയും ഞെട്ടിച്ചിരുന്നു.
എങ്കിലും ജിയോയ്ക്കും മറ്റ് സ്വകാര്യ കമ്പനികൾക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്. കാരണം ബിഎസ്എൻഎല്ലിലേക്ക് പോയ വരിക്കാർ മടങ്ങിപ്പോകാൻ തുടങ്ങിയതായി ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. അങ്ങനെയെങ്കിൽ ജിയോയ്ക്ക് നഷ്ടപ്പെട്ട വരിക്കാരെ പുതിയ വർഷത്തിൽ തിരിച്ചുകിട്ടും. 2024 നഷ്ടത്തോടെയാണ് അവസാനിക്കുന്നത് എങ്കിലും 2025 ൽ മികച്ച തുടക്കം ജിയോയ്ക്ക് ലഭിക്കും എന്ന് ഈ റിപ്പോർട്ട് പ്രതീക്ഷ നൽകുന്നു.


Click it and Unblock the Notifications







