ഗവർണർ മുതൽ പ്യൂൺ വരെ; ഗുജറാത്ത് സർക്കാരിന്റെ കണക്ഷനെല്ലാം ഇനി ജിയോ വഴി | Reliance Jio
ഗുജറാത്ത് സർക്കാരിന് ആവശ്യമായി വരുന്ന എല്ലാ മൊബൈൽ സർവീസ് സേവനങ്ങളും ഇനി Reliance Jio നൽകുമെന്ന് റിപ്പോർട്ട്. സർക്കാരിന്റെ ഔദ്യോഗിക മൊബൈൽ സർവീസ് പ്രൊവൈഡറായി ആകാശ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ ഇൻഫോകോമിനെ സെലക്റ്റ് ചെയ്തെന്നാണ് വാർത്തകൾ. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
സംസ്ഥാന സർക്കാരിന് 12 വർഷങ്ങളായി സമാന സേവനങ്ങൾ നൽകി വന്നിരുന്ന വോഡഫോൺ ഐഡിയയെ ( വിഐ ) ഒഴിവാക്കിയ ശേഷമാണ് ജിയോയ്ക്ക് കരാർ നൽകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. കരാർ നടപടികൾ പൂർത്തിയാകുന്നതോടെ ജിയോ സിം കാർഡുകളായിരിക്കും സർക്കാർ ഉദ്യോഗസ്ഥർ മുതൽ മന്ത്രിമാരും ഗവർണറുമടക്കമുള്ള വിശിഷ്ട വ്യക്തികൾ വരെ ഉപയോഗിക്കുന്നത്. 2022 ഡിസംബറിൽ നടന്ന അസംബ്ലി ഇലക്ഷന് മുമ്പ് തന്നെ പുതിയ സർവീസ് പ്രൊവൈഡറെ സെലക്റ്റ് ചെയ്യാനുള്ള ടെൻഡർ വിളിച്ചിരുന്നു.

രണ്ട് വർഷത്തേക്കാണ് ഗുജറാത്ത് സർക്കാരും റിലയൻസ് ജിയോയും തമ്മിലുള്ള കരാർ. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മെയ് 6 -ന് സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. കരാർ രണ്ട് വർഷത്തേക്കാണെങ്കിലും ആവശ്യമെന്ന് കണ്ടാൽ ആറ് മാസം കഴിഞ്ഞ് റദ്ദ് ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കുന്നു. സേവനങ്ങൾ ആരംഭിച്ച് ആറ് മാസത്തിന് ശേഷം സർവീസിന്റെ ക്വാളിറ്റിയും നിരക്കുകളും അവലോകനം ചെയ്യും. ഇവ തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ കരാർ അവസാനിപ്പിക്കുമെന്നാണ് നോട്ടിഫിക്കേഷനിൽ പറയുന്നത്.
2008 മുതലാണ് ഗവർണർ, മന്ത്രിമാർ എന്നിവർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റ് ഉന്നതർക്കും ഗവൺമെന്റ് നേരിട്ട് മൊബൈൽ ഹാൻഡ്‌സെറ്റുകൾ നൽകാൻ തുടങ്ങിയത്. ബിഎസ്എൻഎൽ ആയിരുന്നു ആദ്യഘട്ടത്തിൽ നെറ്റ്വർക്ക് സർവീസ് നൽകിയിരുന്നത്. 2010ൽ ബിഎസ്എൻഎല്ലിന് പകരം വോഡഫോണിനും സർക്കാർ കരാർ നൽകി. 2011 -ൽ ഔദ്യോഗിക ആവശ്യത്തിനായി ബ്ലാക്ക്‌ബെറി ഹാൻഡ്‌സെറ്റുകളും സർക്കാർ വാങ്ങിയിരുന്നു. കരാറിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
കരാർ വിശദാംശങ്ങൾ : കരാർ പ്രകാരം, റിലയൻസ് ജിയോ ഒരു പ്രത്യേക നമ്പർ സീരീസ് തന്നെ ഗുജറാത്ത് സർക്കാരിനായി പ്രൊവൈഡ് ചെയ്യണം. സീരീസിൽ വരുന്ന ഫോൺ നമ്പറുകളിൽ ആദ്യത്തെ അഞ്ച് അക്കങ്ങൾ എല്ലാ യൂസേഴ്സിനും ഒരു പോലെയായിരിക്കും. എന്നാൽ യൂസേഴ്സിന് വേണമെങ്കിൽ അവരുടെ നിലവിലുള്ള നമ്പർ തന്നെ നില നിർത്താനും കഴിയും. സൗജന്യ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സ്കീം ഉപയോഗിച്ച് ജിയോ നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാണമെന്ന് മാത്രം.
കമ്പനി പ്രൊവൈഡ് ചെയ്യുന്ന എല്ലാ നമ്പറുകളും ഒരു ക്ലോസ്ഡ് യൂസർ ഗ്രൂപ്പിന്റെ ഭാഗമായിരിക്കും. 37.50 രൂപയാണ് ബേസിക് സർവീസുകൾക്കുള്ള പ്രതിമാസ വാടക. നാഷണൽ റോമിങ് അടക്കം എല്ലാ ഇൻകമിങ്, ഔട്ട്‌ഗോയിങ് കോളുകളും ഫ്രീയായി ലഭിക്കും. 25 രൂപയ്ക്കും 125 രൂപയ്ക്കും ഇടയിലായിരിക്കും ഡാറ്റ സർവീസുകൾക്ക് ചിലവ് വരുന്നത്. സെലക്റ്റ് ചെയ്ത പായ്ക്കുകൾക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെടും.
12 വർഷത്തിന് ശേഷമാണ് സർവീസ് പ്രൊവൈഡറിനെ മാറ്റാനുള്ള സർക്കാർ തീരുമാനം വരുന്നത്. ക്വാളിറ്റിയുള്ള സർവീസ് ചിലവ് കുറഞ്ഞ രീതിയിൽ കണ്ടെത്തുകയാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ കമ്പനികളിൽ ഏറ്റവും നിരക്ക് കുറഞ്ഞ സേവനം നൽകുന്നത് റിലയൻസ് ജിയോ ആണെന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ തന്നെയും ജിയോയുമായുള്ള കരാറോ കമ്പനി നൽകുന്ന സർവീസോ താരിഫുകളോ തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ കരാർ അവസാനിപ്പിക്കാൻ സർക്കാരിന് സാധിക്കുമെന്നതും കരാറിന്റെ സവിശേഷതയാണ്.


Click it and Unblock the Notifications







