JioCinema | ധോണിക്കൊപ്പം ജിയോസിനിമയും റെക്കോർഡ് നേട്ടത്തിൽ; ഐപിഎൽ ഫൈനൽ കണ്ടത് 3.2 കോടിയിലധികം ആളുകൾ
ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈപ്പട ഐപിഎല്ലിൽ അഞ്ചാം കിരീടം നേടിയത് നേരിൽക്കാണാൻ അഹമ്മദാബാദിലെ മോദി സ്റ്റേഡിയത്തിലെത്തിയത് ഒരു ലക്ഷത്തോളം ആളുകളാണ്. മഴ കളിച്ച മൈതാനത്ത് ഓവർ ചുരുക്കിയ ചെന്നൈ ചേസിങ് സൃഷ്ടിച്ച ആവേശവും സമാനതകളില്ലാത്തതായിരുന്നു. മത്സരം കാണാനെത്തിയവരുടെ കണക്കുകൾക്ക് അപ്പുറമാണ് സ്ക്രീനിൽ കണ്ടവരുടെ എണ്ണം.
പ്രത്യേകിച്ചും ഐപിഎൽ ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്. ജിയോസിനിമയിലൂടെ നടത്തിയ ഒടിടി ലൈവ് സ്ട്രീമിങ് ലോക റെക്കോർഡുകൾ പോലും തകർത്തെറിഞ്ഞെന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടിയ (CSK vs GT) ഐപിഎൽ ഫൈനൽ (IPL 2023 Final) 3.2 കോടിയിലധികം ആളുകളാണ് ലൈവായി കണ്ടത്. തത്സമയം സംപ്രേഷണം ചെയ്ത ഒരു ഇവന്റ് ഒരേ സമയം ഇത്ര പേർ കാണുന്നത് ലോകത്ത് തന്നെ ആദ്യമാണ്.

ഐപിഎൽ ഫൈനൽ മത്സരത്തിന് കാണികൾ സ്വാഭാവികമായും കൂടുതലായിരിക്കും. മഹേന്ദ്ര സിംഗ് ധോണി (MS Dhoni) നയിക്കുന്ന ചെന്നൈ ടീം കൂടി ഫൈനലിൽ എത്തിയാൽ കാണികളുടെ എണ്ണം കുതിച്ചുയരുമെന്നതും ഒരു പുതിയ കാര്യമല്ല. പ്രത്യേകിച്ചും ഇത് ധോണിയുടെ അവസാന സീസണായേക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ. തലയുടെ (Mahendra Singh Dhoni) ബാറ്റിൽ നിന്നും തീപ്പൊരി സിക്സുകൾ പായുന്നത് കാണാൻ എത്തിയ ആരാധകർക്ക് പക്ഷെ നിരാശയാണ് ഫൈനൽ മത്സരം സമ്മാനിച്ചത്.
സൌജന്യമായാണ് ജിയോസിനിമയിൽ (JioCinema) സ്ട്രീമിങ് ലഭ്യമാക്കിയിരുന്നത്. ഇതും കാഴ്ചക്കാർ കൂടാൻ കാരണമായി. ഈ വർഷം മുതലാണ് ഐപിഎൽ മത്സരങ്ങളുടെ സ്ട്രീമിങ് അവകാശം ജിയോയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം വരെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കൂടിയായിരുന്നു (Disney+ Hotstar) ഐപിഎൽ മത്സരങ്ങൾ സ്ട്രീം ചെയ്തിരുന്നത്. 2019 ജൂലൈയിൽ ഹോട്ട്സ്റ്റാറിൽ 2.5 കോടിയിൽ അധികം ആളുകൾ കണ്ട മത്സരമായിരുന്നു ഇതിന് മുമ്പുള്ള ലോക റെക്കോർഡ്. ഈ റെക്കോർഡാണ് ഇപ്പോൾ ജിയോസിനിമ തകർത്തിരിക്കുന്നത്.
ഐപിഎൽ 2023 സീസണിലെ രണ്ടാം ക്വാളിഫയർ മത്സരം ജിയോസിനിമയിലൂടെ കണ്ടത് 2.57 കോടി ആളുകളാണ്. ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസുമാണ് രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടിയത്. ഫൈനലിലെത്താൻ ഇരു ടീമുകൾക്കുമുള്ള സാധ്യതയും വലിയ ഫാൻബേസും തുടങ്ങുന്നതിന് മുമ്പ് തന്നെ രണ്ടാം ക്വാളിഫയർ ട്രെൻഡിങ് ലിസ്റ്റിലെത്താൻ കാരണവുമായിരുന്നു. പിന്നാലെ ശുഭ്മാൻ ഗില്ലിന്റെ സ്വപ്നസമാനമായ ടി20 സെഞ്ച്വറിയും കൂടിയായപ്പോഴേക്കും വ്യൂവർഷിപ്പ് കുതിച്ചുയരുകയും ചെയ്തു.
ഇന്ത്യൻ ഒടിടി വിപണിയിൽ ജിയോസിനിമയുടെ ഏറ്റവും വലിയ എതിരാളിയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഹോട്ട്സ്റ്റാറിനെയും മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പെയ്ഡ് സ്ട്രീമിങ് പ്ലാറ്റ്ഫോമായി മാറാൻ ലക്ഷ്യമിടുന്ന ജിയോയ്ക്ക് വലിയ പ്രചോദനമാണ് ഐപിഎൽ ഫൈനലിലെ സ്ട്രീമിങ് റെക്കോർഡ്. കഴിഞ്ഞ വർഷമാണ് 3 ബില്യൺ ഡോളറിന് ഐപിഎൽ സ്ട്രീമിങ് റൈറ്റ്സ് റിലയൻസ് സ്വന്തമാക്കിയത്.
എൻബിസിയൂണിവേഴ്സലുമായുള്ള (NBCUniversal) കരാർ : ഇന്ത്യൻ സ്ട്രീമിങ് വിപണിയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് റിലയൻസ് നൽകിയ രണ്ടാമത്തെ പ്രഹരമാണ് എച്ച്ബിഒ സിനിമകളുടെയും സീരിസുകളുടെയും സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഹൗസ് ഓഫ് ഡ്രാഗൺ, ഗെയിം ഓഫ് ത്രോൺസ്, ദ ലാസ്റ്റ് ഓഫ് അസ് തുടങ്ങിയ എണ്ണം പറഞ്ഞ സീരീസുകളും സിനിമകളുമെല്ലാം പുതിയ നീക്കത്തിലൂടെ ജിയോസിനിമയിലെത്തിയിട്ടുണ്ട്. വർഷങ്ങളായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ കുത്തകയായിരുന്നു ഇതെല്ലാമെന്നതാണ് ശ്രദ്ധിക്കേണ്ടത്.
വാർഷിക പ്രീമിയം പ്ലാൻ : എച്ച്ബിഒ കണ്ടന്റുകൾ സ്വന്തമാക്കിയെങ്കിലും ഇവയും സൌജന്യമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. എൻബിസിയൂണിവേഴ്സലിന്റെ പുതിയ സീരീസുകളും സിനിമകളുമെല്ലാം സബ്സ്ക്രിപ്ഷൻ പായ്ക്കിലാണ് ജിയോ ലഭ്യമാക്കുന്നത്. 999 രൂപയുടെ വാർഷിക പ്രീമിയം പ്ലാനും കമ്പനി ഇതിനായി അവതരിപ്പിച്ചിട്ടുണ്ട്. ഒരേസമയം നാല് ഡിവൈസുകളിൽ വരെ കണ്ടന്റ് സ്ട്രീം ചെയ്യാനും ഈ പ്ലാനിലൂടെ സാധിക്കും.


Click it and Unblock the Notifications








