ഒന്നുറങ്ങി വെളുക്കുമ്പോഴേക്കും ജോലി നഷ്ടപ്പെടുന്നവർ; ടെക് ലോകത്ത് കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു
ആഗോള സാമ്പത്തിക രംഗത്തെ അസന്തുലിതാവസ്ഥയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ടെക് കമ്പനികൾ. ഭാരം താങ്ങാൻ കഴിയാത്ത കമ്പനികളുടെ ആദ്യ നടപടി തങ്ങളുടെ മൊത്തം ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയെന്നതാണ്. ഇതിനൊപ്പം പുതിയ ജീവനക്കാരെ നിയമിക്കുന്നത് നിർത്തി വയ്ക്കുകയും ചെയ്യുന്നു. 2022 ൽ അമേരിക്കയിലെ ടെക് മേഖലയിൽ മാത്രം 45,000 ൽ പുറത്ത് ആളുകൾക്ക് ജോലി നഷ്ടമായിട്ടുണ്ട്.

കൊവിഡ് കാലത്തുണ്ടായ ടെക് ബൂമിന്റെ ചുവട് പിടിച്ച് കോടാനുകോടികൾ വാരിക്കൂട്ടിയ കമ്പനികളാണ് ഇവയിൽ പലതും. കൊവിഡ് സമയത്തെ വരുമാന വർധനവിനൊപ്പം കമ്പനികളുടെ പ്രവർത്തനചിലവുകളും ജീവനക്കാരുടെ എണ്ണവും കൂടിയിരുന്നു. എന്നാൽ കൊവിഡ് സമയത്ത് ഓൺലൈൻ വ്യാപാരത്തിലുണ്ടായ വളർച്ച ഇപ്പോൾ മുരടിച്ച അവസ്ഥയിലാണ്.

കൊവിഡ് വ്യാപാരം നൽകിയ പ്രതീക്ഷയിൽ കമ്പനികൾ ആവശ്യത്തിലും അധികം ജീവനക്കാരെ ജോലിക്കെടുത്തിരുന്നു. ഈ നടപടി തിരിച്ചടിയായെന്നാണ് കൂട്ടപ്പിരിച്ചുവിടലിന് കാരണമായി ഇവർ പറയുന്നതും. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും റിക്രൂട്ടിങ് ജോലികൾ നിർത്തി വയ്ക്കുകയും ചെയ്തിരിക്കുന്ന ഏതാനും വലിയ കമ്പനികളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

സീഗേറ്റ്
ഹാർഡ് ഡ്രൈവ് നിർമാതാക്കളായ സീഗേറ്റ് ആഗോളതലത്തിൽ 8 ശതമാനം അല്ലെങ്കിൽ മൂവായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം. നിലവിലുള്ള വിപണി രീതികൾക്ക് അനുയോജ്യമായ വിധത്തിൽ ഇടപെടലുകൾ നടത്താനും ദീർഘകാലാടിസ്ഥാനത്തിൽ ലാഭം കൂട്ടാനും വേണ്ടിയാണ് ശക്തമായ നടപടികളെന്ന് കമ്പനി ന്യായീകരിക്കുന്നുണ്ട്.

ഇന്റൽ
കൺസ്യൂമർ ചിപ്പുകൾക്ക് ആവശ്യക്കാരില്ലാത്തതും കമ്പ്യൂട്ടർ മാർക്കറ്റ് ചുരുങ്ങുന്നതുമാണ് ഇന്റൽ നേരിടുന്ന വലിയ പ്രതിസന്ധി. ഏകദേശം 20 ശതമാനം ജീവനക്കാരെയെങ്കിലും ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടൽ ബാധിക്കും. മാർക്കറ്റിങ് സെക്ഷനിലും സെയിൽസിലുമായിരിക്കും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുതൽ. അടുത്ത വർഷം 3 ബില്യൺ യുഎസ് ഡോളർ സേവ് ചെയ്യുകയെന്നതാണ് ഇന്റലിന്റെ ലക്ഷ്യം.

മൈക്രോസോഫ്റ്റ്
ജീവനക്കാരുടെ എണ്ണത്തിൽ ഇനിയും കുറവ് വരുത്തുമെന്നാണ് മൈക്രോസോഫ്റ് പറയുന്നത്. വിൻഡോസ് ഒഎസ് സെയിൽസ് ഇടിയുന്നതാണ് ഇതിന് കാരണം. സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും സ്ഥാപനം പറയുന്നുണ്ട്. വളർച്ചയുള്ള മേഖലകളിൽ ഹയറിങ് നടത്തുമെന്നും മൈക്രോസോഫ്റ്റ് നിലപാട് സ്വികരീക്കുന്നു.

ട്വിറ്റർ
ആഗോള തലത്തിൽ പകുതിയോളം ജീവനക്കാരെയാണ് ട്വിറ്റർ ഒവഴിവാക്കുന്നത്. പുതിയ ട്വിറ്റർ മേധാവി ഇലോൺ മസ്ക് ചുമതലയേറ്റെടുത്തോടെയാണ് ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലുകൾ ആരംഭിച്ചത്. പ്രതിദിനം 4 മില്യൺ വരെ നഷ്ടമുണ്ടെന്നും മറ്റ് വഴികൾ ഇല്ലെന്നും മസ്ക് പറയുന്നുണ്ട്. ഇന്ത്യയിലുണ്ടായിരുന്ന ഭൂരിഭാഗം ട്വിറ്റർ ജീവനക്കാാർക്കും തൊഴിൽ നഷ്ടമായിട്ടുണ്ട്.

നെറ്റ്ഫ്ലിക്സ്
കുറേ വർഷങ്ങളായി വളർച്ചയുടെ പാതയിൽ തന്നെ മുന്നോട്ട് പോയിക്കോണ്ടിരുന്ന കമ്പനിയാണ് നെറ്റ്ഫ്ലിക്സ്. എന്നാൽ 2022 നെറ്റ്ഫ്ലിക്സിനെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ കാലമായിരുന്നു. ഈ സമയത്ത് രണ്ട് തവണയാണ് നെറ്റ്ഫ്ലിക്സിൽ നിന്നും ആളുകളെ പറഞ്ഞുവിട്ടത്. മെയ് മാസത്തിലും ജൂണിലും നടന്ന കൂട്ടപ്പിരിച്ചുവിടലിൽ 500 ഓളം ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.

കോയിൻ ബേസ്
അമേരിക്കൻ കമ്പനിയായ കോയിൻബേസ് 18 ശതമാനം ജീവനക്കാരെയാണ് ( ഏതാണ്ട് 1,100 ഓളം ) പിരിച്ചുവിട്ടത്. ആഗോള സാമ്പത്തിക മാന്ദ്യം, ക്രിപ്റ്റോ സാമ്പത്തിക രംഗത്തിന്റെ മെല്ലപ്പോക്ക് എന്നിവയെല്ലാം കോയിൻ ബേസിനെ പിന്നോട്ടടിച്ച ഘടകങ്ങളാണ്. ഇത് പോലെ മറ്റ് നിരവധി കമ്പനികളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. സ്നാപ്പ്ഇങ്ക്, ഷോപ്പിഫൈ മുതലായ കമ്പനികൾ ഉദാഹരണമാണ്.


Click it and Unblock the Notifications








