എത്ര കിട്ടിയാലും പഠിക്കാത്തവർ... ഇത്തവണ വഞ്ചിക്കപ്പെട്ടത് വനിതാ ഡോക്ടറും എഞ്ചിനീയറും | Job Scam
പലരും സോഷ്യൽ മീഡിയകളിലും ആപ്പുകളിലും ഒക്കെ കാണുന്ന പാർട്ട് ടൈം ജോബ് ഓഫറുകളെക്കുറിച്ച് അഭിപ്രായം ചോദിച്ച് നിങ്ങളെ സമീപിച്ചിട്ടുണ്ടാകും. ഇതിൽ ഭൂരിഭാഗവും വിശ്വസനീയമല്ലെന്ന് ആവർത്തിച്ച് പറഞ്ഞ് കൊടുത്തിട്ടും തട്ടിപ്പുകളിൽ പോയി വീണവരും ഒരുപാടുണ്ട്. അത്തരത്തിൽ ഒരു പുതിയ Job Scam രീതി സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ ജോലിയുണ്ടെങ്കിലും ഒരു സെക്കൻഡറി ഇൻകം ആഗ്രഹിക്കുന്നവരും വീട്ടുജോലികൾ കഴിഞ്ഞുള്ള സമയം ഫലപ്രദമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരുമൊക്കെയാണ് പ്രധാനമായും പാർട്ട് ടൈം ജോലികൾ നോക്കുന്നത്. ഓൺലൈൻ സ്കാമേഴ്സ് ഇത്തരം ആളുകളെയും അവരുടെ സോഷ്യൽ മീഡിയ ഇടപെടലുകളെയും നിരീക്ഷിച്ചു കൊണ്ടേയിരിക്കും. ശേഷം പതുക്കെ അവരുടെ സോഷ്യൽ ഫീഡുകളിൽ പ്രത്യക്ഷപ്പെടുന്നു. തുടർന്ന് ഡയറക്റ്റ് ചാറ്റിങും ആരംഭിക്കും. വളരെ കുറച്ച് ജോലിയും കൂടുതൽ ശമ്പളവുമൊക്കെ വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ സമീപിക്കുക.

പതുക്കെ വിശ്വാസം നേടിയെടുത്ത ശേഷം സ്ഥാപനത്തിലേക്ക് പണം നിക്ഷേപിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. വലിയ തുകകൾ നിക്ഷേപിക്കുന്നതോടെ പണം മുഴുവൻ തട്ടിയെടുത്ത് ഇരകളുമായുള്ള ബന്ധം തട്ടിപ്പുകാർ അവസാനിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രീതിയിൽ ഉള്ള ധാരാളം പാർട്ട് ടൈം ജോബ് തട്ടിപ്പുകൾ വാർത്തയാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പൂനെ സ്വദേശികൾക്ക് മൊത്തം 33 ലക്ഷത്തിൽ അധികം രൂപ നഷ്ടമായതാണ് ഇതിലെ ഏറ്റവും പുതിയ സംഭവം.
പൂനെ എഫ്സി റോഡിൽ ഒഫ്താൽമോളജിസ്റ്റായി ജോലി ചെയ്തിരുന്ന വനിത ഡോക്ടറാണ് തട്ടിപ്പിനിരയായവരിൽ ഒരാൾ. മാർച്ച് 28 -നും എപ്രിൽ 22 -നും ഇടയിൽ ഇവരുടെ കൈയ്യിൽ നിന്നും 23.88 ലക്ഷം രൂപയാണ് സൈബർ ക്രിമിനലുകൾ തട്ടിയെടുത്തത്. യൂട്യൂബ് വീഡിയോസ് ലൈക്ക് ചെയ്യുന്നത് പോലെയുള്ള നിസാര ജോലികൾ പൂർത്തിയാക്കിയാൽ നല്ല വരുമാനം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വനിത ഡോക്ടർ വീണ് പോകുകയായിരുന്നു. ചെയ്ത ജോലികൾക്ക് ആദ്യം കുറേ പണവും തട്ടിപ്പുകാർ ഇവർക്ക് നൽകിയിരുന്നു.
മെസേജിങ് ആപ്പ് വഴിയാണ് സ്കാമേഴ്സ് യുവതിയെ ആദ്യം സമീപിച്ചത്. ജോലിയെക്കുറിച്ചറിയാൻ ഇവരുമായി യുവതി ബന്ധപ്പെടുകയും ജോലിക്ക് അപേക്ഷിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞത് പോലെ യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്നതൊക്കെയായിരുന്നു ടാസ്കുകൾ. ആദ്യ ഘട്ടത്തിൽ ജോലികൾ പൂർത്തിയാക്കിയപ്പോൾ 10,275 രൂപയും ഇവർക്ക് ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ സ്കാമേഴ്സിൽ യുവതിയ്ക്ക് വിശ്വാസവും വന്നു. തുടർന്ന് പുതിയ ജോലികൾക്കൊപ്പം കമ്പനിയുടെ ക്രിപ്റ്റോകറൻസി സ്കീമിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനവും യുവതിയ്ക്ക് ഓഫർ ചെയ്യപ്പെട്ടു.
കൂടുതൽ എളുപ്പത്തിൽ വൻ വരുമാനം നേടാമെന്ന പ്രതീക്ഷയിൽ യുവതി തട്ടിപ്പുകാർ നൽകിയ രണ്ട് ബാങ്ക് അക്കൌണ്ടുകളിലേക്കായി 23.83 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത് കൊടുത്തു. ഇതിനിടയിലും നേരത്തെ പറഞ്ഞ രീതിയിലുള്ള "ജോലികൾ" യുവതിയ്ക്ക് ലഭിക്കുന്നുണ്ടായിരുന്നു. പിന്നീട് നിക്ഷേപം പിൻവലിക്കാൻ യുവതി തീരുമാനിച്ചതോടെയാണ് തട്ടിപ്പുകാർ തനിസ്വഭാവം കാണിച്ച് തുടങ്ങിയത്. പണം തിരികെ നൽകണമെങ്കിൽ 30 ലക്ഷം കൂടി വേണമെന്നായിരുന്നു നിലപാട്. ഇതിന് വിസമ്മതിച്ചോടെ യുവതിയെ കോൺടാക്റ്റ് ചെയ്യുന്നത് സംഘം നിർത്തുകയും ചെയ്തു.
ഇതോടെയാണ് താൻ ഓൺലൈൻ തട്ടിപ്പിനിരയായെന്ന് യുവതിയ്ക്ക് മനസിലായത്. പൂനെ തോൽഗാവ് സ്വദേശിയായ എഞ്ചിനീയറാണ് തട്ടിപ്പിനിരയായ രണ്ടാമത്തെ ആൾ. ഏപ്രിൽ 14 -നും 20 -നും ഇടയിൽ 8.96 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. ഏകദേശം സമാനമായ രീതികളിലൂടെ തന്നെയാണ് രണ്ട് കേസുകളിലും ഇരകൾ വഞ്ചിക്കപ്പെട്ടത്. പരിചയമില്ലാത്ത ആളുകളിൽ നിന്നുള്ള ഇത്തരം വാഗ്ദാനങ്ങളോട് അകലം പാലിക്കുകയാണ് എപ്പോഴും നല്ലത്. പണം ആവശ്യപ്പെട്ട് തുടങ്ങുമ്പോൾ തന്നെ ഇതൊരു സ്കാമാണെന്ന് നാം തിരിച്ചറിയണം.


Click it and Unblock the Notifications








