ഹിപ്നോട്ടൈസ് ചെയ്ത് യുപിഐ വഴി 40000 രൂപ തട്ടിയെടുത്തെന്ന് മാധ്യമപ്രവർത്തകൻ!
സൈബർ ഹാക്കിങ് സംഘങ്ങൾ പല വിധത്തിലുള്ള തട്ടിപ്പുകളിലൂടെ പണം തട്ടിയെടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു തട്ടിപ്പാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർക്കുന്ന ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകന്റെ 40000 രൂപ അജ്ഞാതൻ തട്ടിയെടുത്തെന്നാണ് പരാതി.
ഹിപ്നോട്ടൈസ് ചെയ്താണ് തന്നിൽനിന്ന് പണം തട്ടിയെടുത്തത് എന്നാണ് മാധ്യമപ്രവർത്തകനായ രമേഷ് കുമാർ രാജ ആരോപിച്ചിരിക്കുന്നത്. അടുത്തിടെ രമേഷിന് ഒരു ഫോൺകോൾ എത്തി. ഏറെ നാൾ പരിചയമുള്ള ഒരു സുഹൃത്തിനോട് സംസാരിക്കുന്ന പോലെയാണ് വിളിച്ചയാൾ പെരുമാറിയത്. വളരെ ആത്മവിശ്വാസത്തോടെ ആയിരുന്നു അയാളുടെ സംസാരം.

രാജയെ അറിയാമെന്ന് അവകാശപ്പെട്ട അയാൾ ആരോഗ്യം എങ്ങനെയുണ്ടെന്നും കുടുംബം സുഖമായിരിക്കുന്നോ എന്നൊക്കെ കുശലാന്വേഷണം നടത്തിയാണ് സംഭാഷണം ആരംഭിച്ചത്. എന്നാൽ അയാൾ ആരാണ് എന്ന് രാജയ്ക്ക് മനസിലായില്ല. ഏറെ പരിചയമുള്ള ആളെപ്പോലെ സംസാരിച്ചതിനാൽ ഏതെങ്കിലും പഴയ സുഹൃത്ത് ആയിരിക്കുമെന്നും താൻ മറന്നതാകുമെന്നും രാജ കരുതി.
ശബ്ദം തന്റെ ഒരു സുഹൃത്തിന്റേതിന് സമാനമായിരുന്നതിനാൽ വിളിച്ചയാൾ ഡോക്ടർ ആണോയെന്ന് രാജ ചോദിച്ചു. അതെയെന്നും ആ സുഹൃത്ത് തന്നെയാണ് വിളിക്കുന്നത് എന്നുമാണ് മറുപടി ലഭിച്ചത്. ''ഇപ്പോഴെങ്കിലും നീയെന്നെ തിരിച്ചറിഞ്ഞല്ലോ'' എന്ന തരത്തിലായിരുന്നു അയാളുടെ പ്രതികരണം എന്നും രാജ പറയുന്നു. തുടർന്ന് അവർ സംഭാഷണം തുടർന്നു.

അതിനിടെ തന്റെ അക്കൗണ്ടിലേക്ക് കുറച്ച് പണം അയച്ച് തരാമോയെന്നും വൈകുന്നേരത്തോടെ തിരിച്ച് നൽകാമെന്നും വിളിച്ചയാൾ രാജയോട് ചോദിച്ചു. തന്റെ യുപിഐ നമ്പർ നൽകാനായി 2 രൂപ രാജയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് പേടിഎമ്മിലേക്ക് അയച്ച തന്റെ മെസേജിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് രാജയ്ക്ക് പിൻ റിക്വസ്റ്റ് എത്തി.
അതോടെ തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് രണ്ട് രൂപ നഷ്ടപ്പെട്ടതായി രാജയ്ക്ക് മെസേജ് വന്നു. എന്നാൽ ഇത് വകവയ്ക്കാതെ വിളിച്ചയാളുട നിർദ്ദേശങ്ങൾ പാലിച്ച് രണ്ടാമത്തെ മെസേജിലും രാജ ക്ലിക്ക് ചെയ്തു. ഇത്തവണ രണ്ട് രൂപയല്ല, 20000 രൂപയാണ് നഷ്ടമായത്. ഇക്കാര്യം വിളിച്ചയാളെ അറിയിച്ചു. അയാൾ ക്ഷമാപണം നടത്തിയശേഷം വീണ്ടും മറ്റൊരു മെസേജ് അയച്ചു.
അതിൽ ക്ലിക്ക് ചെയ്തതോടെ വീണ്ടും 20000 രൂപ കൂടി നഷ്ടമാകുകയായി. അതിനു പിന്നാലെ മറുവശത്ത് ഉണ്ടായിരുന്നയാൾ ഓരോ കാരണങ്ങൾ പറഞ്ഞ് കോൾ കട്ട് ചെയ്യുകയും കടന്നുകളയുകയും ചെയ്തെന്നാണ് രാജ പറയുന്നത്. പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് രാജ ഏപ്രിൽ 25 ന് ഡൽഹി പോലീസിൽ സംഭവം റിപ്പോർട്ട് ചെയ്യുകയും കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ഫോണിൽ അയാളുമായി സംസാരിക്കുന്ന സമയത്ത് തനിക്ക് തന്റെ മനസിനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഹിപ്നോട്ടൈസ് ചെയ്താണ് അയാൾ തന്നിൽനിന്ന് പണം തട്ടിയെടുത്തത് എന്നാണ് രാജ പറയുന്നത്. എന്നാൽ രാജയുടെ അവകാശവാദങ്ങൾ പോലീസ് തള്ളിക്കളഞ്ഞു. അപരിചിതരെ സുഹൃത്തുക്കളാണെന്ന് വിശ്വസിപ്പിച്ച ശേഷം പണം തട്ടിയെടുക്കുന്ന ഒരു സാധാരണ സൈബർ തട്ടിപ്പാണ് ഇതെന്നാണ് പോലീസ് പറയുന്നത്.
സൈബർ വിദഗ്ധരുടെ അഭിപ്രായത്തിൽ, മറ്റുള്ളവരുടെ പോസിറ്റിവിറ്റിയും സൗഹൃദ സ്വഭാവവും ചൂഷണം ചെയ്യുന്ന ഒരു പുതിയ കുറ്റകൃത്യ രീതിയാണിത്. അപരിചിതരുടെ ഫോൺ കോളുകളോട് പ്രതികരിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ മറ്റുള്ളവരുമായി പങ്കിടാതിരിക്കേണ്ടതിന്റെ പ്രാധാന്യവും ഈ സംഭവം എടുത്തുകാണിക്കുന്നു.


Click it and Unblock the Notifications








