കണ്ണൂരിലെ ഈ കുട്ടികൾ ഇനി രാജ്യത്തിന് മൊത്തം മാതൃക! പുകഴ്ത്തിക്കൊണ്ട് ദേശീയ മാധ്യമങ്ങൾ!
ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നിനെതിരെ അണിചേർന്നിരിക്കുകയാണ് കണ്ണൂരിലെ ഗവർമെന്റ് സ്കൂളുകളിൽ പഠിക്കുന്ന ഈ വിദ്യാർത്ഥികൾ. എന്താണ് രാജ്യം നേരിടുന്ന ആ വലിയ വെല്ലുവിളി എന്നതും അതിനെതിരെ ഈ കുട്ടികൾ എന്താണ് ചെയ്യുന്നതെന്നും പറയുന്നതിന് മുമ്പ് ചെറിയൊരു സംഭവം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തട്ടെ.

ഒരു കൊലപാതകം
കലരാം ബച്ചൻരാം എന്നൊരാൾ കുറച്ചു ദിവസം മുമ്പ് ബംഗളൂരുവിൽ ഒരുകൂട്ടം ആളുകളാൽ ക്രൂരമായി കൊല്ലപ്പെടുകയുണ്ടായി. ഇയാളെ ഇത്തരത്തിൽ ഒരുകൂട്ടം ആളുകൾ കൊല ചെയ്യാൻ കാരണമായ സംഭവം എന്തായിരുന്നു എന്നതാണ് നമ്മൾ ചിന്തിക്കേണ്ട കാര്യം. കർണാടകയ്ക്ക് പുറത്തു നിന്നുള്ള ഒരു സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ടെന്ന് പറയുന്ന ഒരു വീഡിയോ ആ സമയത്ത് വാട്സാപ്പ് വഴി പ്രചരിച്ചിരുന്നു. ഇതിൽ രാജസ്ഥാനിൽ നിന്നുമുള്ള കലരാം ബച്ചൻരാം എന്ന സാധു മനുഷ്യനെ തെറ്റിദ്ധരിച്ച് ആൾകൂട്ടം ചേർന്ന് ആക്രമിക്കുകയും അത് മരണത്തിൽ കലാശിക്കുകയുമായിരുന്നു. വാട്സാപ്പ് വഴി പ്രചരിച്ച ഈ വ്യാജ വാർത്ത മാത്രമായിരുന്നു ഇവിടെ ഇയാളുടെ മരണത്തിന് കാരണമായത്.

രാജ്യത്തിന് മൊത്തം വെല്ലുവിളിയായി വ്യാജ വാർത്തകൾ
മുകളിൽ പറഞ്ഞത് പോലെ നിരവധി ഉദാഹരണങ്ങൾ ഇനിയും നമുക്ക് കാണാൻ സാധിക്കും. വ്യാജ വാർത്തകൾ പ്രചരിക്കുന്നതിലൂടെ ദുരിതത്തിലായ ഒരുപാട് വ്യക്തികളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്തിന് നമ്മുടെ കൊച്ചുകേരളത്തിൽ വരെ നിത്യവും നൂറ് കണക്കിന് വ്യാജവാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ക്ലിക്കിനും ലൈക്കിനും ഷെയറിനും അതിലെല്ലാം മേലെയായി സാമ്പത്തിക നേട്ടത്തിനും വേണ്ടി നിത്യവും ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പടച്ചുവിട്ടുകൊണ്ടേയിരിക്കുന്നു.

ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന വ്യാജപ്രചരണങ്ങൾ
ഫേസ്ബുക്, വാട്സാപ്പ്, ന്യൂസ് എന്ന പേരിൽ കോപ്രായം കാട്ടുന്ന മൂന്നാം കിട ഓൺലൈൻ പോർട്ടലുകൾ തുടങ്ങി എവിടെയും സർവത്ര വ്യാജമയം. അതിൽ കുടുങ്ങി പലപ്പോഴും ഇതുപോലുള്ള പല ജീവനുകളും പൊലിഞ്ഞുപോകുന്നത് ആരറിയാൻ.. ഇത്തരം വ്യാജവാർത്തകളുടെ പേരിൽ അപമാനിതനായി ചെയ്യാത്ത തെറ്റിന്റെ പേരിൽ മറ്റുള്ളവരാൽ വെറുക്കപ്പെട്ട് സമൂഹത്തിൽ ഒറ്റപ്പെടുമ്പോൾ പലപ്പോഴും ആത്‍മഹത്യയിലേക്ക് വരെ കാര്യങ്ങൾ നീങ്ങുന്നു. അല്ലെങ്കിൽ അപമാനഭാരതനായി ഒറ്റയ്ക്കുള്ള ജീവിതം നയിക്കേണ്ടി വരുന്നു.

ഇതിനെതിരെ പ്രതികരിക്കാൻ ഈ കുട്ടികൾ ഒന്നിച്ചപ്പോൾ
വ്യാജവാർത്തകളെയും പ്രചരണങ്ങളെയും ഒറ്റ ദിവസം കൊണ്ട് തടയുക എന്നത് പ്രാവർത്തികമായ ഒരു കാര്യമല്ല എങ്കിലും അതിനെതിരെ പ്രതികരിക്കാൻ, എങ്ങനെ ഇവയെ തിരിച്ചറിയാം എന്ന് മനസ്സിലാക്കാൻ, താൻ കാരണം ഒരു വ്യാജ വാർത്ത പോലും ഇനി പ്രചരിക്കരുത് എന്നുറപ്പുവരുത്താൻ, തന്റെ വാട്സാപ്പിലൂടെ ഒരു തെറ്റായ വാർത്തയുടെ ലിങ്ക് പോലും ഇനി ഷെയർ ചെയ്യപ്പെടരുത് എന്നുറപ്പുവരുത്താൻ, താൻ കാരണം ഒരു നിരപരാധി പോലും അപമാനഭാരിതരാവാൻ പാടില്ല എന്ന തീരുമാനവുമായി വളർന്നുവരുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനാണ് കണ്ണൂർ ജില്ലാ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് ട്രെയിനിങ് കൊടുക്കുക എന്ന ആശയം വന്നത്.

ഇനി ഈ കുട്ടികൾ വ്യാജവാർത്തകളെ തിരിച്ചറിയും
ഇതുമായി ബന്ധപ്പെട്ട് ഒരു ദിവസം നീണ്ടു നിൽക്കുന്ന ട്രെയിനിങ് നൽകാനായി ജില്ലയിലുടനീളമുള്ള 150 അധ്യാപകരെ തിരഞ്ഞെടുക്കുകയുണ്ടായി. ശേഷം ഇവർ ജില്ലയിലെ ഓരോ സ്‌കൂളുകളിലെയും ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് എങ്ങനെ വാട്സാപ്പ് വഴി വരുന്ന വ്യാജവാർത്തകളെ തിരിച്ചറിയാൻ പറ്റും എന്നതിനെ കുറിച്ച് പരിശീലനം നൽകും. ഏതൊക്കെ വാർത്തകൾ എങ്ങനെ നമുക്ക് വ്യാജമാണോ അല്ലയോ എന്നത് തിരിച്ചറിയാൻ സഹായിക്കുന്ന പരിശീലനങ്ങൾ ഇവിടെ നടക്കും.

രാജ്യത്തിന് മൊത്തം മാതൃക, പുകഴ്ത്തിക്കൊണ്ട് ദേശീയ മാധ്യമങ്ങൾ വരെ
നമ്മുടെ കൊച്ചു സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും മാതൃകയാകുന്ന ഈ ഉദ്യമത്തെ കുറിച്ച് ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇന്ത്യ ടുഡേ പറയുന്നത് കേരളത്തിലെ ഈ കുട്ടികളിൽ നൽകുന്ന പരിശീലനം രാജ്യവ്യാപകമായി കുട്ടികളിലും അതിലേറെ മുതിർന്നവരിലും കൂടെ നൽകണം എന്നാണ്. നമ്മളറിയാതെ നമ്മളിലൂടെ ഒരു വാട്സാപ്പ് ഷെയറിലൂടെ കടന്നുപോകുന്ന പല തെറ്റായ വാർത്തകൾക്കും പലരുടെയും ജീവിതം തന്നെ ഇല്ലാതാക്കാൻ കെല്പുള്ളതാണെന്ന ബോധം സ്വായത്തമാക്കിയാൽ മാത്രം മതി ഇവയെ പ്രതിരോധിക്കാനുള്ള മുന്നേറ്റത്തിൽ ഒത്തുചേരാൻ. ഒപ്പം എങ്ങനെ ഇത്തരം വാർത്തകളെ ഞൊടിയിൽ തിരിച്ചറിയാൻ പറ്റും എന്നതിനെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കണം. ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് നിർത്തട്ടെ.


Click it and Unblock the Notifications








