'മോഷണത്തിന്' സഹായിയെ വേണം, ശമ്പളം മാസം 16 ലക്ഷം രൂപ വരെ! പരസ്യം ഡാർക്ക് വെബ്ബിൽ

സാങ്കേതികവിദ്യ പുരോഗമിച്ചതോടെ ഇന്ന് ആളുകൾ കൂടുതലായി ഡിജിറ്റൽ സംവിധാനങ്ങളെ ആശ്രയിക്കുന്നു. നമ്മുടെ ജോലിഭാരം കുറയ്ക്കാനും എന്തും ഏറ്റവും എളുപ്പത്തിൽ നിർവഹിക്കാനും നാം സാങ്കേതികവിദ്യയുടെ സഹായം തേടാൻ തുടങ്ങി. പണമിടപാടുകൾ ഉൾപ്പെടെ ഓൺലൈനിലായി. എന്നാൽ ആളുകളുടെ ജീവിത രീതി മാറിയതിനനുസരിച്ച് കള്ളന്മാരും വളർന്നു എന്ന് പറയാം. മുൻപ് മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കുന്നവരെ നാം കള്ളന്മാരെന്ന് പച്ചമലയാളത്തിലും മോഷ്ടാവ് എന്ന് അൽപ്പം പരിഷ്കാരത്തോടെയും വിളിച്ചുവന്നിരുന്നു. എന്നാൽ കാലം മാറിയതോടെ കള്ളന്മാരും ഹൈടെക്ക് ആയി. മോഷണം ഓൺലൈനിലാക്കി. അതോടെ പേരിലും കുറച്ച് ഹൈടെക്ക് ചുവ കൊണ്ടുവന്നു. ഓൺലൈനിൽ ക്രിമിനൽ പ്രവൃത്തികൾ നടത്തിവരുന്നവരെ ഇന്ന് നാം സൈബർ ക്രിമിനലുകൾ എന്ന് പൊതുവെ വിളിച്ചുവരുന്നു.
അറിവ് മൂലധനമാക്കി, അറിവില്ലായ്മ മുതലെടുക്കുന്നവർ...
സാങ്കേതിക വിദ്യയെ അതിസമർഥമായി ഉപയോഗിച്ച് പണംതട്ടൽ അടക്കം നടത്തുകയും അനധികൃതമായി നുഴഞ്ഞുകയറി മറ്റ് ക്രിമിനൽ പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്നവരെ ഹാക്കർമാർ എന്ന പരിഷ്കരിച്ചപേരിലും വിശേഷിപ്പിച്ച് വരുന്നുണ്ട്. എന്നാൽ ആദ്യകാലത്ത് ഉത്സാഹശീലരായ കമ്പ്യൂട്ടർ വിദഗ്ധരെയാണ് ഹാക്കർ എന്ന് വിളിച്ചിരുന്നത്. പിന്നീട് സാങ്കേതികവിദ്യ ആളുകൾ കൂടുതലായി ഉപയോഗിച്ചുതുടങ്ങിയതോടെ തങ്ങളുടെ അറിവ് മൂലധനമാക്കിയും മറ്റുള്ളവരുടെ അറിവില്ലായ്മ മുതലെടുത്തും ചിലർ പലവിധ ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടാൻ തുടങ്ങി. സാങ്കേതികവിദ്യയിലുള്ള അറിവ് മുതലെടുത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നിരുന്നവരെ വിശേഷിപ്പിക്കാൻ 1980 കാലഘട്ടം മുതൽ വിവിധ പാശ്ചാത്യ മാധ്യമങ്ങൾ ഹാക്കർ എന്ന് ഉപയോഗിക്കാൻ തുടങ്ങി. കാലക്രമേണ ഹാക്കർ എന്ന വാക്ക് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ വിശേഷിപ്പിക്കുന്ന പദങ്ങളിൽ ഒന്നായി മാറി. ഹാക്കിങ് ഗ്രൂപ്പുകളും അവരെ തടയുന്നതിൽ മുന്നിട്ടുനിൽക്കുന്ന എത്തിക്കൽ ഹാക്കിങ് ഗ്രൂപ്പുകളുമൊക്കെ ഇന്ന് സൈബർ ലോകത്ത് ഏറെയുണ്ട്.

ഹാക്കർമാരും ഡാർക്ക് വെബ്ബും
ഇന്റർനെറ്റ് ലോകത്തെ ഹാക്കർമാരും ഡാർക്ക് വെബ്ബുമൊക്കെ ഇന്ന് ഏവർക്കും പരിചിതമായ വാക്കുകളാണ്. ഹാക്കർമാരുടെ വിളനിലമായി ഡാർക്ക് വെബ്ബിനെ പൊതുവെ വിശേഷിപ്പിച്ചുവരുന്നു. ഇന്റർനെറ്റിൽ നിയമവിരുദ്ധമായ കാര്യങ്ങൾ അരങ്ങേറുന്ന ഇടമായാണ് ഡാർക്ക് വെബ്ബിനെ ഭൂരിഭാഗം ആളുകളും മനസിലാക്കുന്നത്. അതിന്റെ സാങ്കേതികമായ ശരിതെറ്റുകളൊക്കെ വിട്ട് ഹാക്കർമാരുടെ കാര്യത്തിലേക്ക് വരാം. ഹാക്കിങ് എന്ന് പറഞ്ഞാൽ അത്ര നിസാര കാര്യമല്ല എന്ന് അറിയാമല്ലോ. വിവിധ തരത്തിലുള്ള സൈബർ സുരക്ഷകൾ മറികടന്ന് ഹാക്കിങ്ങിലൂടെ പണം തട്ടുകയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയുമൊക്കെ ചെയ്യണമെങ്കിൽ തലയിൽ നല്ല മൂളയുള്ള ആളുകൾ വേണം എന്ന് നാടൻ ഭാഷയിൽ പറയാം. അതായത് നല്ല വിവരവും അറിവും ഉള്ളവർ.
ഹാക്കിങ് ഗ്രൂപ്പുകളുടെ പരസ്യം
പല സ്ഥാപനങ്ങളും അവരുടെ ജോലികൾ നിർവഹിക്കാൻ ആളുകളെ അന്വേഷിച്ച് പരസ്യങ്ങളും മറ്റും നൽകി റിക്രൂട്ട്മെന്റുകൾ നടത്താറുണ്ട്. ആവശ്യമായ യോഗ്യതകൾ സഹിതമാകും പരസ്യങ്ങൾ നൽകി ജീവനക്കാരെ നിയമിക്കുക. ഹാക്കർമാരും ഇത്തരത്തിൽ പ്രൊഫഷണലുകളെ തങ്ങളുടെ ഗ്രൂപ്പിൽ ചേർക്കാൻ പരസ്യം നൽകാറുണ്ട് എന്നും ചേർന്ന് പ്രവർത്തിക്കാൻ ആളെ അന്വേഷിച്ചുകൊണ്ടുള്ള ചില ഹാക്കിങ് ഗ്രൂപ്പുകളുടെ പരസ്യം കണ്ടതായും സൈബർ സുരക്ഷാ കമ്പനിയായ കാസ്‌പെർസ്‌കി വെളിപ്പെടുത്തി. മികച്ച കഴിവുകളുള്ള ഐടി എഞ്ചിനീയർമാരെയാണ് ഹാക്കിങ് ഗ്രൂപ്പുകൾ അന്വേഷിക്കുന്നത്.
പ്രതിമാസം 16 ലക്ഷം രൂപവരെ ശമ്പളം
മികച്ച ശമ്പളമാണ് ഈ പരസ്യത്തിലെ പ്രധാന ആകർഷണം. ഡാർക്ക് വെബ്ബിൽ നൽകിയിരിക്കുന്ന പരസ്യത്തിൽ പ്രതിമാസം 16 ലക്ഷം രൂപവരെ ഹാക്കിങ് ഗ്രൂപ്പുകൾ ശമ്പളം വാഗ്ദാനം ചെയ്യുന്നതായി കാസ്‌പെർസ്‌കി വെളിപ്പെടുത്തി. തങ്ങളോടൊത്ത് പ്രവർത്തിക്കാൻ വേണ്ട യോഗ്യതകളും ഹാക്കിങ് ഗ്രൂപ്പുകൾ പരസ്യത്തിൽ നൽകിയിട്ടുണ്ട്. തങ്ങളുടെ ഹാക്കിങ് ടീമിൽ ചേരുന്നതിന് സമാനമായ കഴിവുകളും മാനസികാവസ്ഥയും ഉണ്ടായിരിക്കണം എന്നാണ് ഹാക്കിങ് ഗ്രൂപ്പുകൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന യോഗ്യത. മോശം മാർഗങ്ങളിലൂടെ സൈബർ ക്രിമിനലുകൾ നിറയെ പണം സമ്പാദിക്കാറുണ്ട്. മറ്റ് ബിസിനസുകൾ മികച്ച ജീവനക്കാരെ തിരഞ്ഞെടുത്ത് മുന്നോട്ട് പോകുന്ന മാതൃകയിൽ, അത്ര പ്രൊഫഷണലായാണ് സൈബർ കുറ്റവാളികളും പ്രവർത്തിച്ചുവരുന്നതെന്ന് കാസ്പെർസ്കി വെളിപ്പെടുത്തുന്നു.

പ്രഫഷണലായി മുന്നേറ്റം
മറ്റ് ബിസിനസുകൾ മനുഷ്യശക്തി ഉപയോഗിച്ച് വളരുന്നതുപോലെ തന്നെ സൈബർ ക്രിമിനലുകളും തങ്ങളുടെ സംഘം പുത്തൻ പ്രഫഷണലുകളെക്കൊണ്ട് മുന്നോട്ട് കൊണ്ടുപോകുന്നു. "സൈബർ ആക്രമണങ്ങളിലും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന് പുതിയ ടീം അംഗങ്ങൾ ആവശ്യമാണ്. ഡാർക്ക് വെബിൽ ബിസിനസ്സ് നടക്കുന്നിടത്ത് തന്നെ റിക്രൂട്ട്മെന്റും നടക്കുന്നു. 2020 ജനുവരി മുതൽ 2022 ജൂൺ വരെ 155 ഡാർക്ക് വെബ് ഫോറങ്ങളിൽ പോസ്റ്റ് ചെയ്ത തൊഴിൽ പരസ്യങ്ങളും റെസ്യൂമെകളും ഞങ്ങൾ അവലോകനം ചെയ്തു'' എന്നും കാസ്പെർസ്കി അവരുടെ ബ്ലോഗിലൂടെ വ്യക്തമാക്കുന്നു. കോവിഡ് മൂലം ആളുകൾ പ്രതിസന്ധി നേരിട്ട സമയത്ത് സൈബർ കുറ്റകൃത്യങ്ങൾ ഏറെ വർധിച്ചുവെന്നും കാസ്പെർസ്കി വ്യക്തമാക്കുന്നു.
ഡെവലപ്പർമാർക്കാണ് ഡിമാൻഡ്
മാൽവെയർ കോഡ് വികസിപ്പിക്കാനും പ്രചരിപ്പിക്കാനും, ഐടി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനും പരിപാലിക്കാനും കഴിവുള്ളവരെയാണ് ഹാക്കർ ഗ്രൂപ്പുകൾ തിരയുന്നത് എന്നും ഡെവലപ്പർമാർക്കാണ് ഡാർക്ക് വെബ്ബിൽ കൂടുതൽ ഡിമാൻഡ് എന്നും കാസ്പെർസ്കി അതിന്റെ ബ്ലോഗിൽ കുറിക്കുന്നു. മികച്ച ശമ്പളത്തോടൊപ്പം പാർട്ട് ടൈം, ഫുൾടൈം, ഇഷ്ടമുള്ള സമയം എന്നിങ്ങനെ വിവിധ ഓപ്ഷനുകളും ഉദ്യോഗാർഥികൾക്ക് ഹാക്കർമാർ നൽകുന്നുണ്ട്. നാടോടുമ്പോൾ നടുവേ ഓടണം എന്ന പഴമൊഴി അക്ഷരം പ്രതി അനുസരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് ഹാക്കർമാരായിരിക്കും. വൻകിട ടെക്നോളജികളെപ്പോലും തോൽപ്പിക്കുന്ന ഹാക്കിങ് ഗ്രൂപ്പുകളുടെ ഈ റിക്രൂട്ടിങ് രീതികളും സജ്ജീകരണങ്ങളും മറ്റും കാണുമ്പോൾ കാണുമ്പോൾ അങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.


Click it and Unblock the Notifications