ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!

കേരള സർക്കാർ പ്രഖ്യാപിച്ച മികച്ച പദ്ധതികളിൽ ഒന്നായ കെ ഫോണിനെ ചുറ്റിപ്പറ്റി പലവിധത്തിലുള്ള അഭ്യൂഹങ്ങൾ ഇതിനോടകം നാം കണ്ടു. പ്രഖ്യാപനത്തിനു പിന്നാലെ ചരമം അടയുന്ന സർക്കാർ പദ്ധതികളുടെ കൂട്ടത്തിലേക്ക് കെ-ഫോണിന്റെ പേരും എഴുതിച്ചേർത്തവർ നിരവധിയാണ്. എന്നാൽ കെ- ഫോൺ പദ്ധതികൾ ഇപ്പോഴും സജീവമാണെന്നും ഇന്നല്ലെങ്കിൽ നാളെ പാവപ്പെട്ട കുടുംബങ്ങളിലേക്ക് ഇന്റർനെറ്റുമായി കെ ഫോൺ പദ്ധതി എത്തുകതന്നെ ചെയ്യും എന്ന പ്രതീക്ഷയാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പകർന്നിരിക്കുന്നത്. കെ -ഫോണിനായി 100 കോടി രൂപയാണ് സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം സംസ്ഥാനത്തിന്റെ സാങ്കേതിക വികസനത്തിന് ഊർജം പകരുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്.
പ്രഖ്യാപനങ്ങൾ അനവധി
കേരളാ സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കൊച്ചി ടെക്‌നോളജി ഇന്നവേഷൻ സോണിന് 20 കോടി രൂപയും യുവജന സംരംഭക വികസന പരിപാടികൾക്ക് 70.5 കോടി രൂപയും വകയിരുത്തി. വിവര സാങ്കേതിക മേഖലയിലെ പദ്ധതികൾക്കായി 549 കോടി രൂപയും തിരുവനന്തപുരം ടെക്‌നോപാർക്കിന് 22.6 കോടി രൂപയും കേരളാ സ്‌പേസ് പാർക്ക് എന്ന കെ-സ്‌പേസിന് 71.84 കോടി രൂപയും സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കണ്ണൂർ ഐടി പാർക്കിന്റെ നിർമാണം ഈ വർഷം തന്നെ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇതെല്ലാം സംസ്ഥാനത്തിന്റെ സാങ്കേതിക വളർച്ചയ്ക്ക് കരുത്തുപകരുന്ന പ്രഖ്യാപനങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

കെ-ഫോൺ
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും ബിപിഎൽ കുടുംബങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കെ -ഫോൺ പദ്ധതിയെ സർക്കാർ കേരളത്തിന് പരിചയപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ 140 മണ്ഡലത്തിൽനിന്നും ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള 100 വീതം കുടുംബങ്ങളെ പദ്ധയിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കും എന്നും അങ്ങനെ പാവപ്പെട്ട 14,000 കുടുംബങ്ങളിലേക്ക് ഇന്റർനെറ്റ് സൗകര്യം എത്തിക്കുമെന്നുമായിരുന്നു സർക്കാർ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ ഇന്റർനെറ്റ് രംഗത്ത് കെ-ഫോണിലൂടെ സർക്കാർ വിപ്ലവം സൃഷ്ടിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ കാര്യമായ മുന്നേറ്റം നടത്താൻ പദ്ധതിക്ക് കഴിഞ്ഞില്ല.
പ്രതീക്ഷകൾക്ക് ബലം പകരാൻ
സാർവത്രികവും സൗജന്യവുമായ ഇന്റർനെറ്റ് സേവനം സമൂഹത്തിന്റെ എല്ലാ തട്ടിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 2017ൽ ആണ് കെ -ഫോൺ പദ്ധതി പ്രഖ്യാപിപ്പത്. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കെ-ഫോണോ അത് നൽകുമെന്ന് പറഞ്ഞ ഇന്റർനെറ്റോ പാവങ്ങളുടെ വീടുകളിലേക്ക് എത്തിയില്ല. ഇതോടെ പദ്ധതി വെറും പ്രഖ്യാപനം മാത്രമായിരുന്നു എന്നും, കെ-ഫോൺ വീരചരമം അടഞ്ഞു എന്നും മറ്റും പലകോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നു.
എന്നാൽ പദ്ധതി ഇപ്പോഴും സജീവമാണെന്നും ഈ വർഷം തന്നെ വീടുകളിലേക്ക് സർക്കാരിന്റെ ഇന്റർനെറ്റ് എത്തുമെന്നുമാണ് സൂചന. ഈ പ്രതീക്ഷകൾക്ക് ബലം പകരാൻ ധനമന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപനത്തിന് കഴിഞ്ഞിട്ടുണ്ട്. വിമർശകരുടെ വായടയ്ക്കാനും 100 കോടി അനുവദിച്ച സർക്കാർ പ്രഖ്യാപനത്തിന് കഴിഞ്ഞു. കെ-ഫോൺ പദ്ധതിയുടെ കീഴിൽ വീടുകളിലേക്ക് ഫ്രീ ഇന്റർനെറ്റ് നൽകുന്നതിനായി 2 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ബജറ്റിൽ കെ സ്പേസിനും ഇടം
ബജറ്റിലെ പ്രഖ്യാപനത്തോടെ ജീവൻ വച്ച മറ്റൊരു പദ്ധതിയാണ് കേരള സ്പേസ് പാർക്ക് എന്ന കെ-സ്പേസ്. ബഹിരാകാശ സാങ്കേതികവിദ്യയിലെ പഠനം, ഗവേഷണം, വ്യവസായം എന്നിവയ്ക്കു സൗകര്യമൊരുക്കുന്നതാണ് സ്പേസ് പാർക്ക് പദ്ധതി. കെ-സ്പേസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയുടെ ഉപകേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെന്ററുമായി സംസ്ഥാന സർക്കാർ ധാരണാപത്രം അടക്കം ഒപ്പിട്ടിരുന്നു. സ്റ്റാർട്ടപ് ഇൻകുബേറ്ററുകൾ, നൈപുണ്യ പരിശീലന സംവിധാനം, സ്പേസ് ടെക്നോളജി ആപ്ലിക്കേഷൻ ഡവലപ്മെന്റ് ഇക്കോ സിസ്റ്റം, ഉൽപാദന യൂണിറ്റുകൾ എന്നിവയും സ്പേസ് പാർക്കിൽ സജ്ജീകരിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരുന്നത്.
ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസും ആഗോള വിമാനക്കമ്പനിയായ എയർബസും പദ്ധതിയുമായി സഹകരിക്കും. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ഓർമയ്ക്കായി ഐഎസ്ആർഒ നിർമിക്കുന്ന സ്പേസ് മ്യൂസിയവും ലൈബ്രറിയും കെ സ്പേസ് പാർക്കിന്റെ ഭാഗമാകും.


Click it and Unblock the Notifications