കെ ഫോൺ: കുത്തകയെ വെല്ലുവിളിക്കുന്ന കമ്യൂണിസ്റ്റ് ഇച്ഛാശക്തിയുടെ സന്തതി!
എല്ലാവർക്കും ഇന്റർനെറ്റ് എന്ന സ്വപ്നവുമായി, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ 2017 ൽ പ്രഖ്യാപിച്ച കെ-ഫോൺ പദ്ധതി ഒടുവിൽ യാഥാർഥ്യമായിരിക്കുന്നു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ ഇൻർനെറ്റ് എന്നതിനെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായി കണ്ടുകൊണ്ടുള്ള വിപ്ലവകരമായ ഒരു മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലാണ് കെ-ഫോൺ.
പതിവ് സർക്കാർപദ്ധതികൾ പോലെ കെ-ഫോണും അകാലത്തിൽ ചരമമടഞ്ഞെന്നും മറ്റുമുള്ള വാദങ്ങൾ ഉയർന്ന ഘട്ടത്തിൽ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ പ്രഖ്യാപിച്ച ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ് കെ-ഫോണെന്നും അത് യാഥാർഥ്യമാകേണ്ടത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണെന്നും ഇന്നല്ലെങ്കിൽ നാളെ അത് നടപ്പാകുമെന്നും നാം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

ഒരുപാട് സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് ഡാറ്റാവേഗം പകർന്നുകൊണ്ട് ഒടുവിൽ സർക്കാർ കെ-ഫോൺ യാഥാർഥ്യമാക്കിയപ്പോൾ പാവപ്പെട്ട കുടുംബങ്ങളിലെ യുവതലമുറയ്ക്ക് പുത്തൻ സാധ്യതകൾ കൂടിയാണ് തെളിഞ്ഞിരിക്കുന്നത്. ഇന്റർനെറ്റ് എന്നത് ഓരോ ദിവസം കഴിയുന്തോറും മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്റർനെറ്റ് വിതരണം നിയന്ത്രിക്കുന്നതാകട്ടെ കുത്തക കോർപറേറ്റുകളും.
കോർപറേറ്റുകൾ നിശ്ചയിക്കുന്ന നിരക്ക് നൽകി ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ എല്ലാവരെക്കൊണ്ടും കഴിഞ്ഞെന്നുവരില്ല. ഇന്റർനെറ്റിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സംസ്ഥാനത്തെ അർഹരായ എല്ലാവർക്കും ഇന്റർനെറ്റ് എത്തിക്കുക എന്നത് സർക്കാരിന്റെ കടമയാണ് എന്ന് വളരെ നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞു എന്നിടത്താണ് പിണറായി വിജയൻ സർക്കാരിന്റെ ആദ്യ വിജയം.

സാമ്പത്തികമോ ഭൂമിശാസ്ത്രപരമോ ആയ അതിർവരമ്പുകളൊന്നുമില്ലാതെ കേരളത്തിലെ എല്ലാ വീടുകളിലേക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് എന്ന കെ-ഫോൺ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പരിസ്ഥിതി ദിനമായ ജൂൺ 5ന് യാഥാർഥ്യമായിരിക്കുകയാണ്. കേരളത്തിന്റെ സാങ്കേതിക മേഖലയിലും സാമൂഹിക പരിതസ്ഥിതിയിലും ഉണർവ് സൃഷ്ടിക്കാൻ കെ-ഫോണിന് സാധിക്കും.
സ്വകാര്യ കോർപ്പറേറ്റ് കമ്പനികൾ വാഴുന്ന ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സേവന രംഗത്തേക്ക് കെഫോൺ എന്ന കേരള മോഡലുമായി പിണറായി സർക്കാർ കടന്നുവരുമ്പോൾ അതിന് ഒരുപാട് പ്രത്യേകതകളുണ്ട്. രാജ്യത്ത് ആദ്യമായിട്ടാകും ഒരു സംസ്ഥാനസർക്കാർ ജനക്ഷേമം മുൻനിർത്തി നേരിട്ട് ഇൻർനെറ്റ് സേവന വിതരണത്തിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ കെഫോൺ ലക്ഷ്യമിടുന്നു.
പാവങ്ങൾക്ക് സൗജന്യ ഇന്റർനെറ്റും മറ്റുള്ളവർക്ക് കോർപ്പറേറ്റുകളുടെ നിരക്കിനെക്കാൾ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് നൽകുക എന്നതാണ് കെ-ഫോണിന്റെ പ്രഖ്യാപിത ഉദ്ദേശങ്ങളിലൊന്ന്. സ്വകാര്യ സേവന ദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിലെല്ലാം സാന്നിധ്യം അറിയിക്കുന്ന ബൃഹത്തായ നെറ്റ്വർക്കാണ് കെഫോൺ സ്ഥാപിക്കുക. അതിലൂടെ വേർതിരിവില്ലാതെ എല്ലാവരിലേക്കും ഇന്റർനെറ്റ് എത്തിക്കാമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
കെഎസ്ഇബിയും (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്) കെഎസ്‌ഐടിഐഎലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചേർന്ന് നടപ്പാക്കുന്ന കെ-ഫോൺ പദ്ധതിക്ക് 2022 ജൂലൈയിലാണ് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് ലഭിച്ചത്. പിന്നീട് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസും ലഭിച്ചു.
2600കിമീ ദൂരമുള്ള കെ ഫോൺ പദ്ധതിയുടെ പ്രധാനപ്പെട്ട ഒപിജിഡബ്ല്യൂ കേബിളിന്റെ ജോലികൾ 2519 കിലോമീറ്ററും 22876 കിമീ ദൂരമൂള്ള എഡിഎസ്എസ് കേബിൾ 19118 കിമീയും പൂർത്തിയായിട്ടുണ്ട്. കൊച്ചി ഇൻഫോപാർക്കിലുള്ള കെഫോണിന്റെ നെറ്റ്വർക്ക് ഓപ്പറേറ്റിങ് സെന്റർ ഹബ്ബിൽനിന്ന് കെ.എസ്.ഇ.ബിയുടെ 376 സബ്സ്റ്റേഷനുകളിലുള്ള പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങൾ വഴി വിവിധ സ്ഥലങ്ങളിലേക്ക് ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ചെയ്യുക.
373 പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങൾ ഇതിനകം സജ്ജമായിട്ടുണ്ട്. നെറ്റവർക്ക് ഓപ്പറേറ്റിംഗ് സെന്ററിൽനിന്ന് 14 കോർ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷൻ നെറ്റ്വർക്ക് വഴി 186 പ്രീ അഗ്രിഗേഷൻ റിങ്ങ് നെറ്റ്വർക്കിലേക്കും അവിടെനിന്ന് 81 സ്പർ കേബിൾ കണക്ഷൻ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റ്വർക്ക്സിസ്റ്റം വഴിയാണ് കെഫോൺ സേവനങ്ങൾ നൽകുന്നത്.

പാവങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എത്തിക്കുന്നതിന് പുറമേ പൊതുജനങ്ങൾക്കായി 2000 സൗജന്യ വൈഫൈ സ്പോട്ടുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്വർക്കും കെഫോണ്‍ സജ്ജമാക്കുന്നുണ്ട്. വിവിധ സേവന ദാതാക്കള്‍ക്ക് ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനായി കെ ഫോണ്‍ ഫൈബര്‍ നെറ്റ്വർക്ക് പ്രയോജനപ്പെടുത്താനാവും.
ഇന്റർനെറ്റിന്റെ പ്രധാന്യം തിരിച്ചറിയുകയും സാധാരണക്കാരനും ഇന്റർനെറ്റ് സേവനങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് മനസിലാക്കുകയും അതിനായി എല്ലാ പ്രതിസന്ധികളെയും മറികടന്ന് കെഫോൺ യാഥാർഥ്യമാക്കുകയും ചെയ്തതിലൂടെ ഒരു കമ്യൂണിസ്റ്റ് സർക്കാരിന്റെ നിശ്ചയദാർഡ്യമാണ് തെളിഞ്ഞത്. മറ്റൊരു കേരളാ മോഡൽകൂടി രാജ്യത്തിന് മുന്നിലേക്ക് വയ്ക്കാൻ കെഫോണിലൂടെ സംസ്ഥാന സർക്കാരിന് കഴിഞ്ഞു.
''രാജ്യത്ത് 50 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഇന്റർനെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33% സ്ത്രീകൾക്ക് മാത്രമാണ് ഇന്റർനെറ്റ് ലഭ്യതയുള്ളത്. ഗ്രാമങ്ങളിൽ അത് 25% മാത്രമാണ്. ആദിവാസി സമൂഹങ്ങൾക്കാകട്ടെ ഇന്റർനെറ്റ് ലഭ്യതയില്ല. അത്രയേറെ ആഴത്തിൽ ഡിജിറ്റൽ വിഭജനം നിലനിൽക്കുന്നു''- കെഫോൺ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഈ വാക്കുകളിൽ കെ-ഫോണിന്റെ പ്രസക്തി സ്പഷ്ടമാണ്!


Click it and Unblock the Notifications








