"ഇനി ഡിജിറ്റൽ കേരള"; കേരളത്തിന്റെ കെഫോൺ തിങ്കളാഴ്ച മുതൽ ജനങ്ങളിലേക്ക് | KFON
കെഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ അഞ്ചാം തീയതി നാടിന് സമർപ്പിക്കും. കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്ന, സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയേക്കാവുന്ന പദ്ധതിയിലൂടെ സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കും.
ആദ്യ ഘട്ടമെന്ന നിലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000 -ൽ കൂടുതൽ സർക്കാർ സ്ഥാപനങ്ങളിലുമായിരിക്കും കെഫോൺ ഇന്റർനെറ്റ് സർവീസ് ലഭ്യമാകുക (KFON). ഒരു നിയമസഭാ മണ്ഡലത്തിലെ നൂറ് വീടുകള്‍ എന്ന നിലയിലാണ് കെഫോൺ കണക്ഷൻ നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ചാണ് ആദ്യ ഘട്ടത്തില്‍ കണക്ഷൻ നൽകുന്ന വീടുകൾ സെലക്റ്റ് ചെയ്യുന്നത്.

40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐടി ഇൻഫ്രസ്ട്രക്ചർ കെഫോണിന് ഇപ്പോൾ തന്നെ കേരളത്തിൽ ഉടനീളം തയ്യാറാക്കാൻ കഴിഞ്ഞിട്ടുണ്ട്. 20 എംബിപിഎസ് വരെ വേഗതയിൽ യൂസേഴ്സിന് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നാണ് കെഫോൺ അധികൃതർ അവകാശപ്പെടുന്നത്. ആവശ്യാനുസരണം കെഫോൺ കണക്ഷനുകളുടെ വേഗത വർധിപ്പിക്കാനും യൂസേഴ്സിന് അവസരം ലഭിക്കുമെന്നും എജൻസി പറയുന്നു (K-FON).
നിലവിൽ 26,492 സര്‍ക്കാര്‍ ഓഫീസുകളിൽ കെഫോണിന്റെ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 17,354 ഓഫീസുകളിൽ ഇന്റർനെറ്റ് ആക്സസ് ലഭ്യമാക്കിയിട്ടുമുണ്ട്. നിലവില്‍ ലഭിച്ചിരിക്കുന്ന പട്ടികയനുസരിച്ചാണ് സർക്കാർ ഓഫീസുകളിൽ കണക്ഷൻ നൽകുന്നത്. ഇത് ജൂൺ അവസാനത്തോടെ പൂർത്തിയാക്കുമെന്നും കെഫോൺ അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഏഴായിരത്തിൽ കൂടുതൽ വീടുകളിലേക്ക് കണക്ഷൻ നൽകാനാവശ്യമായ കേബിൾ വലിക്കുന്ന ജോലികൾ പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. ആയിരത്തിൽ അധികം യൂസേഴ്സും നിലവിൽ കെഫോൺ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു.
ഈ വർഷം ഓഗസ്റ്റോട് കൂടി പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തീകരിക്കപ്പെടും. തുടർന്ന് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികളിലേക്കും കെഫോൺ അധികൃതർ കടക്കും. ആദ്യ വർഷം രണ്ടര ലക്ഷം വാണിജ്യ കണക്ഷനുകൾ നൽകാൻ കഴിയുമെന്നാണ് കെഫോൺ ഏജൻസി കണക്ക് കൂട്ടുന്നത്. വിചാരിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ പദ്ധതി ലാഭത്തിലാക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.
ജൂൺ 5, തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക. നിയമസഭ കോംപ്ലക്സിലെ ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി കെഫോൺ പദ്ധതി ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ വേണുഗോപാൽ കെഫോണിന്റെ കൊമേഷ്സ്യൽ വെബ്സൈറ്റ് നാടിന് സമർപ്പിക്കും. തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്സൈസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എം ബി രാജേഷ് കെ ഫോണിന്റെ മൊബൈൽ ആപ്ലിക്കേഷനും ലോഞ്ച് ചെയ്യും.
സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് കെഫോണിന്റെ മോഡം പ്രകാശനം ചെയ്യുക. സെലക്റ്റഡായ കെഫോൺ യൂസേഴ്സുമായിട്ടുള്ള മുഖ്യമന്ത്രിയുടെ ഓൺലൈൻ കൂടിക്കാഴ്ചയും ചടങ്ങിൽ നടക്കും. വയനാട് പന്തലാടിക്കുന്ന് ആദിവാസി കോളനിയിലെ ആളുകൾ, സ്കൂൾ വിദ്യാർഥികൾ, തിരഞ്ഞെടുത്ത ഒരു സർക്കാർ സ്ഥാപനം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബം എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുക.
കേരളത്തിന്റെ ഡിജിറ്റലൈസേഷനില്‍ നാഴികക്കല്ലായിരിക്കും കെഫോണെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. കുറഞ്ഞ ചെലവില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുകയെന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. കെഫോണ്‍ പദ്ധതി പൂർണ സജ്ജമാകുന്നതോടെ സംസ്ഥാനത്തിന്റെ ഡിജിറ്റൽവത്കരണം അതിവേഗത്തിലാകുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോകത്തേക്ക് കടന്നുവരാനാവുന്നത് ഒരു സമൂഹത്തെ ഒന്നാകെ പുരോഗതിയിലേക്ക് നയിക്കുന്നതിന് കാരണമാകുമെന്നും സർക്കാർ വിലയിരുത്തുന്നു.


Click it and Unblock the Notifications