നടി രശ്മികയ്ക്കും മുൻപ് ഡീപ്ഫേക്കിന്റെ ഇരയായ രാധാകൃഷ്ണൻ; കേസിൽ സ്കോർ ചെയ്ത് കേരളാ പോലീസ്!
ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ സഹായത്താൽ സുഹൃത്തെന്ന വ്യാജേന കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണനെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതികളിലൊരാളെ പോലീസ് പിടികൂടി. പ്രതികളിലൊരാളായ ഷെയ്ക് മുർതുസാമിയ ഹയാത്ത് ഭായിയെ ആണ് നാല് മാസത്തെ അന്വേഷണത്തിനൊടുവിൽ ഗുജറാത്തിലെ മെഹ്‌സാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയായ അഹമ്മദാബാദ് സ്വദേശി കൗശൽ ഷാ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം തുടരുകയാണ്. നാല് മാസം മുൻപ് ഡീപ്ഫേക്ക് ടെക്നോളജി ഉപയോഗിച്ച് നടന്ന ഈ കബളിപ്പിക്കൽ കേരളത്തിലാകെ ചർച്ചയായിരുന്നു. അന്ന് ഡീപ്ഫേക്ക് എന്താണ് എന്ന് പലർക്കും അറിയുമായിരുന്നില്ല. എന്നാൽ നാലുമാസത്തിനിപ്പുറാം രാജ്യമാകെ ഡീപ്ഫേക്കിന്റെ അപകടം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ കേസിലെ പ്രതികൾ പിടിയിലായിരിക്കുന്നത്.

അടുത്തിടെ വൈറലായി മാറിയ രശ്മിക മന്ദാനയുടെ വ്യാജ വീഡിയോയാണ് ഡീപ്ഫേക്കിന്റെ അപകടത്തിലേക്ക് ഇപ്പോൾ രാജ്യത്തിന്റെയാകെ ശ്രദ്ധയെത്തിച്ചിരിക്കുന്നത്. ഇതുപോലെ ഡീപ്ഫേക്കിന്റെ അപകടത്തിലേക്ക് നാല് മാസം മുൻപ് കേരളത്തിന്റെ ശ്രദ്ധ ക്ഷണിച്ച സംഭവമായിരുന്നു കോഴിക്കോട്ടെ രാധാകൃഷ്ണൻ ഇരയായ ഡീപ്ഫേക്ക് തട്ടിപ്പ്. കോൾ ഇന്ത്യയിലെ മുൻ ജീവനക്കാരനായിരുന്നു രാധാകൃഷ്ണൻ.
ജൂലൈ 9 ന് രാധാകൃഷ്ണന്റെ വാട്സ്ആപ്പിലേക്ക് അജ്ഞാത നമ്പരിൽനിന്ന് തുടരെത്തുടരെ മെസേജുകൾ എത്തി. രാധാകൃഷ്ണന്റെ പഴയ സഹപ്രവർത്തകനും ഉറ്റ സുഹൃത്തുമായ വേണു കുമാർ ആണ് താൻ എന്നാണ് മെസേജ് അയച്ച ആൾ പരിചയപ്പെടുത്തിയത്. മെസേജിന് പിന്നാലെ വീഡിയോകോളും എത്തി. സഹോദരിയുടെ ചികിത്സാർഥം 40,000 രൂപ അത്യാവശ്യമായി വേണം എന്നായിരുന്നു വീഡിയോയിൽ പ്രത്യക്ഷപ്പെട്ട സുഹൃത്ത് ആവശ്യപ്പെട്ടത്.

തുടർന്ന് രാധാകൃഷ്ണൻ 40000 രൂപ ഓൺലൈനായി കൈമാറി. എന്നാൽ വിളിച്ചയാൾ പിന്നീട് 35,000 രൂപ കൂടി ആവശ്യപ്പെട്ടു. അതോടെ രാധാകൃഷ്ണന് ചെറിയ സംശയം തോന്നി. പിന്നീട് വേണുകുമാറിനെ വിളിച്ചപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. തുടർന്ന് സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഉണർന്ന് പ്രവർത്തിച്ച പോലീസ് രാധാകൃഷ്ണന് നഷ്ടമായ 40000 രൂപ അതിവേഗം കണ്ടെത്തുകയും തിരിച്ചുപിടിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിലേക്കാണ് പണം എത്തിയത്. ഇത്തരം സൈബർ തട്ടിപ്പുകളിൽ പണം തിരിച്ചുപിടിക്കുക എന്നത് അന്ന് വിരളമായിരുന്നു. അവിടെ സ്കോർ ചെയ്യാൻ കേരളാ പോലീസിന് സാധിച്ചു. തുടർന്നും കേസിന്റെ പിന്നാലെ തുടർന്ന പോലീസ് ഇപ്പോൾ നാല് മാസത്തിന് ശേഷം പ്രതികളിലൊരാളെ പിടികൂടി വീണ്ടും സ്കോർ ചെയ്തിരിക്കുന്നു.
കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഡീപ്ഫേക്ക് തട്ടിപ്പ് കേസാണ് ഇത് എന്നാണ് വിവരം. കേസിലെ മുഖ്യപ്രതി കൗശൽ ഷായ്ക്കായി അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ള ബികോം ബിരുദധാരിയെന്ന് കൗശൽ എന്നാണ് വിവരം. സുഹൃത്തുക്കൾ, ബന്ധുക്കൾ, ബാങ്കുകൾ എന്നിവരുടെയെല്ലാം പരാതിയിൽ കൗശലിനെതിരേ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.

എഐയുടെ വളർച്ചയോടെ ഡീപ്ഫേക്ക് തട്ടിപ്പുകൾ വർധിച്ചുകൊണ്ടിരിക്കുന്നു. ഡീപ്ഫേക്ക് വഴി സൃഷ്ടിക്കപ്പെടുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ബ്ലാക്ക്മെയിലിങ്ങും അപകീർത്തിപ്പെടുത്തലും വ്യക്തിഹത്യയും നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. അതിന്റെ വെളിച്ചത്തുവന്ന ഒരു ഉദാഹരണം മാത്രമാണ് രശ്മിക മന്ദാനയുടെ വ്യാജവീഡിയോ. ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ ഇത്തരത്തിൽ ഡീപ്ഫേക്കിലൂടെ നിർമിക്കപ്പെടുന്നു.
പിന്നീട് ഇവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നു. സത്യമേത് കള്ളമേത് എന്ന് തിരിച്ചറിയാനാകാത്ത വിധത്തിൽ ആളുകളെ ആശയക്കുഴപ്പത്തിലാക്കാൻ ഡീപ്ഫേക്ക് ടെക്നോളജിക്ക് കഴിയുന്നുണ്ട്. ഇത് വളരെ വലിയ അപകടസാധ്യത ഉയർത്തുന്നു. സൃഷ്ടിക്കാൻ സാധ്യതയുള്ള അപകടം കണക്കിലെടുത്ത്, ഡീപ്ഫേക്ക് വീഡിയോകളും ചിത്രങ്ങളും റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷനുകൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.
ഉദാഹരണത്തിന് ഫെയ്സ്ബുക്കിൽ ഡീപ്ഫേക്ക് റിപ്പോർട്ട് ചെയ്യാൻ, പോസ്റ്റിന്റെ മുകളിൽ വലത് കോണിലുള്ള 3 ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് "പോസ്റ്റ് റിപ്പോർട്ട് ചെയ്യുക" തിരഞ്ഞെടുക്കുക. തുടർന്ന്, " others" തിരഞ്ഞെടുത്ത് നിർദ്ദേശങ്ങൾ പാലിക്കുക. യൂട്യൂബിൽ ആണെങ്കിൽ വീഡിയോയ്ക്ക് താഴെയുള്ള 3 ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് "റിപ്പോർട്ട്" തിരഞ്ഞെടുക്കുക. തുടർന്ന്, "ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്" എന്ന ഓപ്ഷൻ നൽകുക.


Click it and Unblock the Notifications