അനയുടെ ചിത്രങ്ങൾ പുറത്ത്; ഈ സുന്ദരിപ്പെണ്ണിതേതെന്ന് ലോകം
ജനപ്രിയ ബാറ്റിൽ റോയൽ ഗെയം പബ്ജി മൊബൈലിന്റെ സൃഷ്ടാക്കളാണ് ക്രാഫ്റ്റൺ. ഗെയിം ഡെവലപ്പ്മെന്റിന് അപ്പുറത്തേക്ക് വളരുവാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായി ആദ്യത്തെ വെർച്വൽ മനുഷ്യനെ അവതരിപ്പിച്ചിരിക്കുകയാണ് ക്രാഫ്റ്റൺ. അന എന്നാണ് ഈ വെർച്വൽ ലേഡിക്ക് കമ്പനി പേര് നൽകിയിരിക്കുന്നത്. മനുഷ്യരെപ്പോലെ പാടാനും അഭിനയിക്കാനും ഒക്കെ അനയ്ക്ക് കഴിയുമെന്നാണ് ക്രാഫ്റ്റൺ അവകാശപ്പെടുന്നത്. ഹൈപ്പർ റിയലിസം, റിഗ്ഗിങ്, ഡീപ്പ് ലേണിങ് എന്നീ സാങ്കേതികവിദ്യകളുടെ സംയോജനത്തോടെയാണ് അനയെ സൃഷ്ടിച്ചിരിക്കുന്നത്.

ഫെബ്രുവരി മാസം തന്നെ അനയെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ക്രാഫ്റ്റൺ ലക്ഷ്യമിട്ടിരുന്നു. എന്നാൽ അന്ന് പദ്ധതി വിജയിച്ചില്ല. മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് ഇപ്പോൾ അനയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുമായി ഇടപഴകാനും ക്രാഫ്റ്റന്റെ വെബ് 3.0 ഇക്കോസിസ്റ്റം എസ്റ്റാബ്ലിഷ് ചെയ്യാൻ സഹായിക്കാനും വേണ്ടിയാണ് അനയെ ഡിസൈൻ ചെയ്തതെന്ന് കമ്പനി പറയുന്നു.

അന ഒരു ഹൈപ്പർ റിയലിസ്റ്റിക് രൂപമാണ്, ഒരു ഡിജിറ്റൽ ക്യാരക്റ്ററും യഥാർത്ഥ മനുഷ്യനും ഇടയിലുള്ള വ്യത്യാസങ്ങൾ കുറയുന്ന രീതിയിലാണ് അനയുടെ നിർമാണമെന്നും ക്രാഫ്റ്റൺ അവകാശപ്പെടുന്നു. ലോകത്തെമ്പാമ്പാടുമുള്ള പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിയുന്ന വിധത്തിലാണ് അനയെ സജ്ജീകരിച്ചിരിക്കുന്നതെന്നും കമ്പനിയുടെ ഔദ്യോഗിക വിശദീകരണക്കുറിപ്പിൽ പറയുന്നു.

വെർച്വൽ ഹ്യൂമനിൽ കുഞ്ഞിന്റെ രോമങ്ങൾ, ചർമത്തിലെ ഫ്ലഫ് എന്നിവ പോലുള്ള മനുഷ്യസമാനമായ സവിശേഷതകളും ക്രാഫ്റ്റൺ കൊണ്ട് വന്നിട്ടുണ്ട്. "വളരെ പുരോഗമിച്ച ഫെയ്‌സ് റിഗ്ഗിങ് സാങ്കേതികവിദ്യ കണ്ണുകളുടെ ചലനം, മുഖത്തെ പേശികളുടെ ചലനം, ചുളിവുകൾ എന്നിവ സൂക്ഷ്മമായി പ്രകടിപ്പിക്കുകയും ശരീരത്തിലുടനീളം സ്വാഭാവിക സംയുക്ത ചലനം സാധ്യമാക്കുകയും ചെയ്യുന്നു," ക്രാഫ്റ്റൺ വിശദീകരിക്കുന്നു.
ഇതിലും മികച്ച സമ്മാനമേത്? ജൂൺ മാസത്തിലെ കിടിലൻ സ്മാർട്ട് വാച്ചുകൾ

അൺറിയൽ എഞ്ചിന്റെ ഹൈപ്പർ റിയലിസം പ്രൊഡക്ഷൻ ടെക്‌നോളജിയിലൂടെയാണ് അനയെ ഡെവലപ്പ് ചെയ്തിരിക്കുന്നത്. കൂടാതെ, നൂതന വോയ്‌സ് സിന്തസിസ് പോലുള്ള ഡീപ്പ് ലേണിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് അനയുടെ ശബ്ദ സംവിധാനം കമ്പനി തയ്യാറാക്കിയിരിക്കുന്നത്. ഇതിനാൽ അനയ്ക്ക് യഥാർഥ മനുഷ്യരെ പോലെ അഭിനയിക്കാനും പാടാനും ഒക്കെ സാധിക്കും.

ക്രാഫ്റ്റന്റെ സമാനതകളില്ലാത്ത സാങ്കേതികവിദ്യ സൃഷ്ടിച്ച ഒരു ഹൈപ്പർ റിയലിസ്റ്റിക് വെർച്വൽ മനുഷ്യനാണ് അന. ലോകമെമ്പാടുമുള്ള ജെൻ ഇസഡിനെ ആകർഷിക്കാനും അത് വഴി ജനപ്രിയമാകാനും അനയ്ക്ക് കഴിയുമെന്ന് കമ്പനി പ്രതീക്ഷ അർപ്പിക്കുന്നതായി ക്രാഫ്റ്റണിലെ ക്രിയേറ്റീവ് സെന്റർ മേധാവി ജോഷ് സിയോക്ജിൻ ഷിൻ പറഞ്ഞു.

അന സ്വന്തം മ്യൂസിക് ട്രാക്ക് പുറത്തിറക്കുമെന്നും ജോഷ് സിയോക്ജിൻ ഷിൻ പറഞ്ഞു. ഒരു ഇൻഫ്ലൂവൻസർ എന്ന നിലയിലായിരിക്കും അന പ്രവർത്തിക്കുന്നത്. ഇത് വഴി എൻ്റർടെയിൻമെന്റ്, ഇ സ്പോർട്ട്സ് പോലെയുള്ള വിവിധ മേഖലകളിൽ അന സ്വാധീനം വർധിപ്പിക്കുമെന്നും ജോഷ് സിയോക്ജിൻ ഷിൻ പറഞ്ഞു.

മറ്റ് വാർത്തകളിൽ, ഇന്ത്യയിൽ നിരോധിക്കപ്പെട് ക്രാഫ്റ്റൻ പബ്ജി ഗെയിം ഇന്ത്യയിൽ ഇപ്പോഴും ലഭ്യമാകുന്നതിൽ ദേശീയ ബാലാവകാശ കമ്മിഷൻ കേന്ദ്ര ഐടി മന്ത്രാലയത്തോട് വിശദീകരണം തേടി. 10 ദിവസത്തിനകം മറുപടി നൽകണം എന്നാവശ്യപ്പെട്ടാണ് ദേശീയ ബാലാവകാശ കമ്മിഷൻ കേന്ദ്ര ഐടി മന്ത്രാലയത്തിന് കത്തയച്ചത്.

പ്രായപൂർത്തിയാകാത്തവർക്ക് ഗെയിമിൽ ആക്സസ് ലഭിക്കുന്നതിലും കമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്. പബ്ജിയുമായി ബന്ധപ്പെട്ട് മകൻ അമ്മയെ കൊന്നതും വിദ്യാർഥി ആത്മഹത്യ ചെയ്തതുമായ സംഭവങ്ങൾക്ക് പിന്നാലെയാണ് ദേശീയ ബാലാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെടുന്നത്. 2020ൽ ആണ് പബ്ജി അടക്കം 200 ഓളം ചൈനീസ് ബന്ധമുള്ള ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്.

പബ്ജി നിരോധനത്തിന് ശേഷം ബിജിഎംഐ, പബ്ജി ന്യൂസ്റ്റേറ്റ് എന്നീ രൂപങ്ങളിലാണ് ഗെയിം ഇന്ത്യയിൽ ലഭ്യമാകുന്നത്. പബ്ജിയടക്കമുള്ള ബാറ്റിൽ റോയൽ ഗെയിമുകൾ വലിയ ആസക്തി സൃഷ്ടിക്കുന്നവയാണ്. പബ്ജി കളിക്കാൻ അനുവദിക്കാത്തതിനാണ് ലക്നൌവിൽ 16കാരൻ സ്വന്തം അമ്മയെ വെടിവച്ച് കൊന്നത്. ഗെയിമിലെ ശത്രുത കാരണം യുവാവിനെ കൂട്ടുകാർ ചേർന്ന് അടിച്ച് കൊന്ന സംഭവവും അടുത്തിടെയുണ്ടായിരുന്നു.


Click it and Unblock the Notifications