ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും സന്തോഷവാര്‍ത്ത; കടുത്ത നിയന്ത്രണം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
ഇ-കൊമേഴ്‌സ് മേഖലയെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം നിലവില്‍ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചെറുകിട കച്ചവടക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യമറിയിച്ചത്.

ഇ-കൊമേഴ്‌സ് കമ്പനികളെ നിയന്ത്രിക്കാന്‍ ശക്തമായ സംവിധാനം വേണമെന്ന് ചെറുകിട വ്യാപാരികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിന് പ്രത്യേക നിയമം വേണമെന്നും അവര്‍ വാദിച്ചു. എന്നാല്‍ ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതല്ല പരിഹാരമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇ-കൊമേഴ്‌സ്
കേന്ദ്രസര്‍ക്കാര്‍ ദേശീയ ഇ-കൊമേഴ്‌സ് നയത്തിന്റെ കരട് തയ്യാറാക്കിയിരുന്നു. അതിര്‍ത്തികള്‍ കടന്നുള്ള ഡാറ്റയുടെ ഒഴുക്ക്, കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ രാജ്യത്ത് സ്ഥാപിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പ്രത്യേക ഡാറ്റാ അതോറിറ്റിയുടെ രൂപീകരണം എന്നിവയ്ക്കാണ് നയത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. രാജ്യത്ത് നിന്നുള്ള ഡാറ്റ ദേശീയ സ്വത്താണെന്നും അതില്‍ രാജ്യത്തിനും പൗരന്മാര്‍ക്കും പരമാധികാരമുണ്ടെന്നും നയം വ്യക്തമാക്കുന്നു. എന്നാല്‍ ഇ-കൊമേഴ്‌സ് നിയന്ത്രണ സംവിധാനത്തെക്കുറിച്ച് ഇതില്‍ കാര്യമായ പരാമര്‍ശമില്ല.

ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍
ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഇ-കൊമേഴ്‌സ് നയം നടപ്പാക്കുന്നതിന് നിയന്ത്രണ സംവിധാനം വേണമെന്ന നിലപാടിലായിരുന്നു. 'രാജ്യത്ത് എത്ര ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ ഒരു കണക്കുമില്ല. ഒരു വിധ രജിസ്‌ട്രേഷനുമില്ലാതെ ആര്‍ക്കും ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ തുടങ്ങാന്‍ കഴിയുന്ന സ്ഥിതിയാണുള്ളത്.' കോണ്‍ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഫ്‌ളിപ്പ്കാർട്ട്
വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്ന വിധത്തിലുള്ള വിലയിടല്‍, വിവേചനപരമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കുറിച്ചായിരുന്നു ചില്ലറ വ്യാപാരികളുടെ പരാതി. സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഡാറ്റ നിയമം ഈരംഗത്തെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ആമസോൺ
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രതിനിധികളുമായും ഗോയല്‍ കൂടിക്കാഴ്ച നടത്തി. 10 ദിവസത്തിനുള്ളില്‍ കരട് നയത്തിന്‍ന്മേലുള്ള അവരുടെ അഭിപ്രായം അറിയിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

പിയുഷ് ഗോയൽ
കടുത്ത നിയന്ത്രണങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുകയില്ലെന്ന നിലപാടാണ് മന്ത്രിക്കുള്ളത്. ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തില്‍ നിന്ന് ഇന്ത്യയ്ക്ക് മാറി നില്‍ക്കാന്‍ കഴിയുകയില്ലെന്ന നിലപാടാണ് വാണിജ്യ വ്യവസായ മന്ത്രലായത്തിനുമുള്ളത്.

ഇ-കോമേഴ്‌സ് വില്പന
കരട് ഇ-കൊമേഴ്‌സ് നയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയുക്കുന്നതിന് ചെറുകിട വ്യാപാരികള്‍ക്കും ചില്ലറ കച്ചവടക്കാര്‍ക്കും അഞ്ച് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.


Click it and Unblock the Notifications








