ഇങ്ങനെയും അബദ്ധമോ!; ബിയർ അടിച്ച് 'ചിൽ' ആകാൻ നോക്കിയ ഇരുപത്തിനാലുകാരന് വാട്സ്ആപ്പിലൂടെ നഷ്ടമായത് 44782 രൂപ
ഒരു ബിയർ കഴിക്കാൻ ആശിച്ച ഇരുപത്തിനാലുകാരനായ യുവാവിനെ അതിവിദഗ്ധമായി കബളിപ്പിപ്പിച്ച് വാട്സ്ആപ്പിലൂടെ 44782 രൂപ തട്ടിയെടുത്ത് ഓൺലൈൻ തട്ടിപ്പുകാർ. മുംബൈയിലെ യുവ അഭിഭാഷകൻ കൂടിയായ ഇരുപത്തിനാലുകാരനാണ് ബിയർ കുടിക്കാനുള്ള ആഗ്രഹം മൂലം കുഴപ്പത്തിൽ ചെന്ന് ചാടിയത്. 360 രൂപ വിലവരുന്ന രണ്ട് ബോട്ടിൽ ബിയർ ഓൺലൈനിൽ വാങ്ങാനുള്ള യുവാവിന്റെ ശ്രമം അക്കൗണ്ട് കാലിയാക്കിയ തട്ടിപ്പിൽ കലാശിക്കുകയായിരുന്നു.

ഓൺലൈൻ തട്ടിപ്പുകാർ ദിവസവും ഓരോ പുതിയ തട്ടിപ്പ് രീതികൾ പുറത്തെടുക്കുകയും ആളുകൾ അതിൽച്ചെന്ന് ചാടുകയും ചെയ്യുന്ന സംഭവങ്ങൾ ദിവസവും വർധിച്ചുവരികയാണ്. ആ നിരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ബിയർ തട്ടിപ്പ്. അഭിഭാഷകനായ യുവാവ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം ഒക്ടോബർ 26 ന് ആയിരുന്നു തട്ടിപ്പ് നടന്നത്.

ഗുരുഗ്രാം സ്വദേശിയായ യുവാവ് ജോലിയ്ക്കായി രണ്ടുമാസം മുമ്പാണ് മുംബൈയിൽ താമസമാക്കിയത്. ഒക്ടോബർ 26 ന് ബിയർ കഴിക്കാനുള്ള കൊതിമൂത്ത യുവാവ് ഓൺലൈനിൽ ഓഡർ ചെയ്യാനായി അടുത്തുള്ള വൈൻഷോപ്പ് ഇന്റർനെറ്റിൽ പരതി. തുടർന്ന് തൊട്ടടുത്തുള്ള ബാറിന്റെ നമ്പർ അയാൾക്ക് ലഭിച്ചു. എന്നാൽ ഈ നമ്പരിലേക്ക് ആദ്യം വിളിച്ചപ്പോൾ ആരും കോൾ എടുത്തില്ല. യുവാവ് നിരാശനായിരിക്കെ കുറച്ചുകഴിഞ്ഞ് ആ നമ്പരിൽനിന്ന് തിരിച്ച് യുവാവിന്റെ നമ്പരിലേക്ക് കോൾ എത്തി. തുടർന്ന് ബാർ ഉടമ എന്ന നിലയിൽ വിളിച്ചയാൾ വാട്സ്ആപ്പ് വഴി മദ്യം ഓഡർ ചെയ്യാൻ നിർദേശം നൽകി. ഇതനുസരിച്ച് യുവാവ് ആദ്യം ഒരു ബിയറിന് ആണ് ഓഡർ നൽകിയത്.

എന്നാൽ കുറഞ്ഞത് രണ്ട് ബിയർ എങ്കിലും വാങ്ങാതെ ഡെലിവറി നടക്കില്ല എന്നായിരുന്നു ബാറിന്റെ ഭാഗത്തുനിന്നുള്ള മറുപടി. തുടർന്ന് യുവാവ് 360 രൂപയ്ക്ക് രണ്ട് ബിയറുകൾ ഓഡർ ചെയ്തു. പണം അയയ്ക്കാനായി ഒരു ക്യു ആർ കോഡ് വാട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയാണ് ഉണ്ടായത്. ബിയറിന്റെ പണത്തിനൊപ്പം ഡെലിവറി ചാർജായി 30 രൂപ കൂടി നൽകണമെന്നും ബാർ ഉടമയുടെ നിർദേശമുണ്ടായി.
ഈ ഘട്ടത്തിലാണ് ഓൺലൈൻ തട്ടിപ്പുകാർ തങ്ങളുടെ തനി സ്വഭാവം പുറത്തെടുത്തത്.

യുവാവിനെ വീണ്ടും ഫോണിൽ വിളിച്ച് ബാർ ഉടമയെന്ന് കരുതിയയാൾ ബിൽ ഉണ്ടാക്കാനായി ഒരു പെയ്മെന്റ് ആപ്പിൽ 4999 രൂപ നിക്ഷേപിക്കാനും ഈ പണം നഷ്ടമാകില്ലെന്നും അറിയിച്ചു. ഇത് വിശ്വസിച്ച യുവാവ് പണം നിക്ഷേപിച്ചതിനു പിന്നാലെ ആദ്യം 99 രൂപയും തുടർന്ന് 4999 രൂപയും അക്കൗണ്ടിൽനിന്ന് നഷ്ടമായി. യുവാവ് പണം നഷ്ടമായെന്നും അത് തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് അയാളെ വീണ്ടും വിളിച്ചു.

ഈ ഘട്ടത്തിൽ ഒരു ക്യുആർ കോഡ് വാട്സ്ആപ്പിൽ അയച്ച് നൽകിയ ശേഷം അത് സ്കാൻ ചെയ്താൽ പണം ലഭ്യമാകുമെന്ന് യുവാവിനോട് സംസാരിച്ചുകൊണ്ടിരുന്നയാൾ നിർദേശിച്ചു. അതും കണ്ണും പൂട്ടി വിശ്വസിച്ച യുവാവ് എട്ടുതവണയോളം സ്കാൻ ചെയ്തു നോക്കി. എന്നാൽ നഷ്ടപ്പെട്ട പണം തിരികെ വന്നില്ലെന്നു മാത്രമല്ല അക്കൗണ്ടിൽ ഉണ്ടായിരുന്ന 44782 രൂപ യുവാവിന് നഷ്ടമാകുകയും ചെയ്തു. ഇതോടെ യുവാവ് ആ നമ്പരിലേക്ക് വീണ്ടും വിളിച്ചു.

എന്നാൽ അതുവരെ പ്രവർത്തിച്ചുകൊണ്ടിരുന്ന എതിർവശത്തുള്ളയാളുടെ ഫോൺ അപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബാറുടമയെ വിളിച്ചിട്ട് കിട്ടാതായപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നകാര്യം യുവാവിന് മനസിലാകുന്നത്. തുടർന്ന് അയാൾ ഉടൻതന്നെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് എത്തി പരാതി നൽകി. പോലീസുകാർ യുവാവിന്റെ ഫോണിൽനിന്ന് തട്ടിപ്പുകാരനെ വിളിച്ചുനോക്കിയെങ്കിലും അവർ യുവാവിനെ അപ്പോഴേക്ക് ബ്ലോക്ക് ചെയ്തിരുന്നു.

തുടർന്ന് തട്ടിപ്പുകാരനെ കണ്ടെത്താനായി പോലീസ് കേസ് വിവരങ്ങൾ സൈബർ പോലീസിന് കൈമാറിയിരിക്കയാണ്. എന്നാൽ തട്ടിപ്പുകാരനെ സംബന്ധിച്ച യാതൊരു വിവരവും ഇതുവരെ കണ്ടെത്താനായിട്ടില്ല. കേട്ടാൽ ആരും അമ്പരക്കുന്ന തട്ടിപ്പാണ് ബിയറിന്റെ പേരിൽ നടന്നിരിക്കുന്നത്.
ഇത്തരം തട്ടിപ്പുകൾ ആവർത്തിച്ച് വാർത്തയായിട്ടും ആളുകൾ തട്ടിപ്പുകാരുടെ വലയിൽ പോയി ചാടുന്നത് തുടരുകയാണ് എന്ന് പോലീസുകാർ പറയുന്നു.

ഓൺലൈനിൽ എന്തു വാങ്ങുമ്പോഴും ശ്രദ്ധിക്കണമെന്നും അപരിചിതർ നൽകുന്ന ക്യുആർ കോഡുകൾ ഒരു കാരണവശാലും സ്കാൻ ചെയ്യരുതെന്നും പോലീസ് പറയുന്നു. എന്തെങ്കിലും സാധനം വാങ്ങാൻ ഗൂഗിളിൽ സെർച്ച് ചെയ്യുന്നതിൽ കുഴപ്പമില്ല. എന്നാൽ കാണുന്നതെല്ലാം സത്യമാണെന്ന് ധരിക്കരുത്. ഏതെങ്കിലും കാരണവശാൽ കബളിപ്പിക്കപ്പെടുകയാണ് എന്ന് തോന്നിയാൽ ഉടൻ സൈബർ സെല്ലുമായി ബന്ധപ്പെടണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.


Click it and Unblock the Notifications








