അമ്മയെ വെടിവച്ച് കൊന്നത് മറയ്ക്കാൻ കള്ളക്കഥ മെനഞ്ഞ് 16കാരൻ; രണ്ടര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടി പൊലീസ്
പബ്ജി ( ഇന്ത്യയിൽ നിലവിൽ ബിജിഎംഐ, ന്യൂ സ്റ്റേറ്റ് ) ഗെയിമിനോടുള്ള ആസക്തി രാജ്യത്ത് മറ്റൊരു ജീവൻ കൂടി കവർന്നിരിക്കുകയാണ്. തന്നെ പബ്ജി കളിക്കുന്നതിൽ നിന്നും വിലക്കിയ അമ്മയെ കൌമാരക്കാരനായ മകൻ വെടി വച്ച് കൊന്നു. ഉത്തർപ്രദേശിലെ ലഖ്നൌവിലാണ് സംഭവം. ലഖ്നൌവിലെ പിജിഐ ഏരിയയിൽ താമസിച്ചിരുന്ന സാധന ( 40 വയസ് ) ആണ് കൊല്ലപ്പെട്ടത്. 16 വയസുകാരനാണ് ഗെയിം കളിക്കാൻ അനുവദിക്കാത്തതിന് സ്വന്തം അമ്മയെ വെടി വച്ച് കൊന്നത്. സൈനിക ഉദ്യോഗസ്ഥനായ അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് മകൻ അമ്മയെ വെടി വച്ചത്. ലഖ്നൌ പൊലീസിനെ ഉദ്ധരിച്ച് വാർത്ത എജൻസിയായ എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. ഗെയിം കളിക്കാൻ വേണ്ടി മകൻ പല തവണ ഫോൺ ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. ഇതിനെത്തുടർന്നാണ് അച്ഛന്റെ തോക്ക് ഉപയോഗിച്ച് മകൻ അമ്മയെ വെടി വച്ചത്. അമ്മയെ വെടി വച്ചിട്ട ശേഷം കുട്ടി വീട്ടിലുണ്ടായിരുന്ന 10 വയസുകാരിയായ സഹോദരിയെ ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. പിന്നീടുള്ള 3 ദിവസം ലഖ്‌നൗവിലെ പിജിഐ ഏരിയയിലെ അൽഡികോ കോളനിയിലെ വീട്ടിൽ അമ്മയുടെ മൃതദേഹത്തോടൊപ്പമാണ് മകൻ കഴിഞ്ഞത്. മൃതദേഹം ജീർണിച്ച് തുടങ്ങിയപ്പോൾ ദുർഗന്ധം വരാതിരിക്കാനായി കുട്ടി റൂം ഫ്രഷ്നർ സ്പ്രേ ചെയ്ത് കൊണ്ടിരിക്കുകയും ചെയ്തു.

ദുർഗന്ധം അസഹനീയമായതോടെ കുട്ടി കൊൽക്കത്തയിൽ സൈനിക ഉദ്യോഗസ്ഥനായ അച്ഛനെ വിളിച്ച് അമ്മ കൊല്ലപ്പെട്ട വിവരം അറിയിച്ചു. പിതാവ് സംഭവം പൊലീസിലും അറിയിച്ചു. കൊലപാതകത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കുട്ടി ശ്രമിച്ചു. ഒരു ഇലക്ട്രീഷൻ വീട്ടിൽ വന്നെന്നും അയാളാണ് അമ്മയെ കൊലപ്പെടുത്തിയതെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസ് കുട്ടിയെ കൂടുതൽ ചോദ്യം ചെയ്യുകയും രണ്ടര മണിക്കൂറിനുള്ളിൽ തന്നെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

സംഭവം അറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയതെന്ന് ഈസ്റ്റ് ലഖ്നൌ എഡിസിപി ഖാസിം അബിദി പറഞ്ഞു. അന്വേഷണത്തിൽ 16 വയസുകാരനായ മകൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞു. പബ്ജി ഗെയിം കളിക്കുന്നതിൽ നിന്നും തടഞ്ഞതാണ് മകൻ അമ്മയെ കൊലപ്പെടുത്താൻ കാരണം ആയതെന്നും പൊലീസ് പറഞ്ഞു. കുട്ടി ഗെയിമിന് അടിമയാണെന്ന് മനസിലാക്കിയതിനാൽ ആണ് അമ്മ മകനെ വിലക്കിയതെന്നും വ്യക്തമായിട്ടുണ്ട്. കുട്ടിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും ഈസ്റ്റ് ലഖ്നൌ എഡിസിപി ഖാസിം അബിദി പറഞ്ഞു.

ഇതാദ്യമായല്ല ബാറ്റിൽ റോയൽ ഗെയിമിനോടുള്ള ആസക്തി രാജ്യത്ത് ജീവൻ കവരുന്നത്. സമാനമായ സംഭവം ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ മുംബൈയിലും നടന്നിരുന്നു. പബ്ജി ഗെയിം കളിക്കുന്നതിനിടെ ഉണ്ടായ ശത്രുതയാണ് അന്ന് കൊലപാതകത്തിന് കാരണമായത്. താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

വർത്തക് നഗറിലെ ജാനകി ദേവി ചാൾ സ്വദേശിയായ സ്വദേശി സഹിൽ ജാദവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ആയ പ്രണവ് മാലിയും മറ്റ് രണ്ട് പേരും ചേർന്നാണ് കൊലപാതകം നടത്തിയത്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ മൊബൈൽ ഗെയിമുകളിലൊന്നാണ് പബ്ജി. ചൈനീസ് ഗെയിമിങ് കമ്പനിയായ ടെൻസന്റും ക്രാഫ്റ്റണും ചേർന്ന് ആണ് പബ്ജി ഇന്ത്യയിൽ അവതരിപ്പിച്ചത്.

ചൈനീസ് ആപ്പുകളുമായി ബന്ധപ്പെട്ട സുരക്ഷ ഭീഷണിയെത്തുടർന്ന് ഇന്ത്യൻ ഗവൺമെന്റ് പബ്ജി അടക്കം 100 കണക്കിന് ആപ്പുകൾ നിരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് ബിജിഎംഐ, ന്യൂ സ്റ്റേറ്റ് തുടങ്ങിയ പേരുകളിൽ ഗെയിം വീണ്ടും ഇന്ത്യയിൽ അവതരിപ്പിക്കുകയായിരുന്നു. പബ്ജി മാത്രമല്ല, ഫ്രീ ഫയർ പോലെയുള്ള മറ്റ് ബാറ്റിൽ റോയൽ ഗെയിമുകളും വലിയ അഡിക്ഷന് കാരണം ആകുന്നുണ്ട്.


Click it and Unblock the Notifications