മഹാകുംഭമേള ടെക്നോളജിയുടെയും മേള! ആൾക്കൂട്ടത്തിൽ കാണാതായവരെ കണ്ടെത്തി AI
ഇന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ പ്രയാഗ് രാജിൽ മഹാകുംഭമേള ആരംഭിച്ചിരിക്കുകയാണ്. ഓരോ 12 വർഷം കൂടുമ്പോളും പ്രയാഗ് രാജിൽ നടക്കുന്ന ഏറ്റവും സുപ്രധാനമായ പൂജയാണ് കുംഭമേള. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടത്തുന്നു. അത്തരത്തിൽ മഹാ കുംഭമേളയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അതിനാൽത്തന്നെ കോടിക്കണക്കിന് തീർഥാടകർ ഈ അപൂർവ പൂജയ്ക്ക് സാക്ഷിയാകാനും അതിന്റെ ഭാഗമാകാനും എത്തുന്നു. ഏകദേശം 450 ദശലക്ഷം തീർത്ഥാകർ ഈ മഹാകുംഭമേളയിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, ലോകത്തെ ഏറ്റവും വലിയ മനുഷ്യ ഒത്തുചേരലിനാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഒരുലക്ഷം പേർ എത്തുന്ന ഒരു പരിപാടിക്ക് ഉണ്ടാകുന്ന തിരക്ക് പോലും നിയന്ത്രിക്കുകയും ആളുകളെ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് വൻ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അങ്ങനെയുള്ളപ്പോൾ ജനുവരി 13 ന് ആരംഭിച്ച ആറ് ആഴ്ച നീണ്ടുനിൽക്കുന്ന മേളയിൽ നാലരക്കോടിയിലേറെ പേരെ കൈകാര്യം ചെയ്യുക എന്നത് അസാധ്യമാണ്. എന്നാൽ ടെക്നോളജിയെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് സർക്കാർ ഈ ജനക്കൂട്ടത്തെ നേരിടുന്നു.

തിരക്ക് വർധിക്കുമ്പോൾ ആളുകളെ കാണാതാകുക സാധാരണമാണ്. നമ്മുടെ നാട്ടിലെ ചില പ്രധാന ഉൽസവങ്ങളിൽപ്പോലും ആളുകളെ തിരക്കിനിടയിൽ കാണാതാകാറുണ്ട്. അത്തരത്തിലുള്ള കേസുകൾ മഹാകുംഭമേളയിൽ വൻതോതിൽ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട് എന്ന് തിരിച്ചറിഞ്ഞ അധികൃതർ ഇത് നേരിടാൻ എഐ ടെക്നോളജിയെ ഫലപ്രദമായി വിന്യസിച്ചിരിക്കുന്നു. തീർത്ഥാടകരുടെ സുരക്ഷ ട്രാക്ക് ചെയ്യുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനും എഐ സാങ്കേതികവിദ്യ ഇവിടെ ഉപയോഗപ്പെടുത്തുന്നു.
ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ എഐ ഫെയ്സ് ഡിറ്റക്ഷൻ ക്യാമറകൾ, അണ്ടർവാട്ടർ ഡ്രോണുകൾ, റോബോട്ടിക് ബോയ്‌കൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. അങ്ങനെ മഹാകുംഭമേള ടെക്നോളജിയുടെയും മേളയായി മാറുന്നു. "ഇതാദ്യമായി, കാണാതായവരെ കണ്ടെത്താൻ ഞങ്ങൾ ഫെയ്സ് ഡിറ്റക്ഷനും AIയും ഉപയോഗിക്കും," എന്ന് മഹാ കുംഭമേളയിൽ ടെക്നോളജി സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സീനിയർ പോലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞു.

ആൾക്കൂട്ടത്തിൽ കാണാതാകുന്ന വൃദ്ധർ, കുട്ടികൾ എന്നിവരെയൊക്കെ ട്രാക്ക് ചെയ്യാൻ സംഘാടകർ പതിറ്റാണ്ടുകളായി പൊതു അറിയിപ്പ് സംവിധാനങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ അവ അത്ര ഫലപ്രദമായിരുന്നില്ല. എന്നാലിത്തവണ എഐ ഫലപ്രദമായി ഈ ജോലി നിർവഹിക്കുന്നുണ്ട്. കാണാതായ 250-ലധികം പേരെ ആദ്യ ദിവസം തന്നെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ എഐ സഹായിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
''ഉത്സവ സ്ഥലത്തെ ഏതെങ്കിലും കൗണ്ടറുകളിൽ ഒരാൾ കാണാതായ വ്യക്തിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ, AI ഡിവൈസുകൾ വഴി കാണാതായ വ്യക്തികളുടെ ഡിജിറ്റൽ ചിത്രങ്ങൾ സൃഷ്ടിക്കുന്നു, തുടർന്ന് ആയിരക്കണക്കിന് ക്യാമറകൾ വഴി ജനക്കൂട്ടത്തെ സ്കാൻ ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. നല്ല വെളിച്ചമുള്ള മാളുകളിലോ റെയിൽവേ സ്റ്റേഷനുകളിലോ ചെയ്യുന്നതുപോലെ അത്ര ഈസിയായി ഇവിടെ സെർച്ച് സാധ്യമല്ല. കാരണം ജനക്കൂട്ടം ക്രമാനുഗതമായി നീങ്ങില്ല, എങ്കിലും മികച്ച റിസൾട്ട് ലഭിക്കുന്നുണ്ട്'' എന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നു.
കുംഭമേളയിൽ കാണാതാകുന്നവരെ കണ്ടെത്താൻ ഈ വർഷം മറ്റ് ചില ടെക്നോളജികളും ഉപയോഗിക്കുന്നുണ്ട്. എമർജൻസി കോൺടാക്റ്റുകൾ, മെഡിക്കൽ രേഖകൾ തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന RFID റിസ്റ്റ്ബാൻഡുകൾ, ആളുകൾക്ക് അവരുടെ ലൈവ് ലൊക്കേഷൻ പങ്കിടാൻ കഴിയുന്ന ഒരു മൊബൈൽ ആപ്പ് എന്നിവയും ഇതിനായി ഉപയോഗിക്കുന്നു.

ജനക്കൂട്ടത്തിൽ ആളെ തിരയാൻ മാത്രമല്ല, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നിർണായക തീരുമാനമെടുക്കാൻ അധികൃതരെ സഹായിക്കാനും എഐയും ഇവിടുത്തെ നിരീക്ഷണ ക്യാമറകളും സഹായിക്കുന്നുണ്ട്. ഇവിടെ
തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്ന, ഫെയ്സ് ടു ഫെയ്സ് ക്യാമറകൾക്ക് ജനക്കൂട്ടത്തിന്റെ വർദ്ധനവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അധികൃതർക്ക് നൽകാൻ കഴിയും. തിക്കിലും തിരക്കിലുംപെട്ട് ആളുകൾ കൊല്ലപ്പെട്ട നിരവധി സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്.
ആൾക്കൂട്ടത്തിന്റെ എണ്ണം അറിയുന്നതിലൂടെ തിരക്ക് ക്രമാതീതതമാകാതെ നിയന്ത്രണങ്ങൾ ഒരുക്കാൻ അധികൃതർക്ക് കഴിയും. അതിന് ക്യാമറകൾ സഹായിക്കുന്നു. ഇത് തിക്കിലും തിരക്കിലുമുള്ള മരണങ്ങൾ ഒഴിവാക്കാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജനം കൂടുന്നിടത്ത് കള്ളന്മാരും ഉണ്ടാകും. കുറ്റവാളികളെ ട്രാക്ക് ചെയ്യാനും AI ഡിവൈസുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ദ്വിവേദി വ്യക്തമാക്കി.
ശുചിത്വം നിരീക്ഷിക്കുന്നത് മുതൽ പ്രതിദിനം 500,000 വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കുന്നത് വരെയുള്ള നിരവധി സേവനങ്ങൾക്കും എഐ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ബംഗളുരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് Krutrim, 11 ഇന്ത്യൻ ഭാഷകളിൽ സന്ദർശകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന ഒരു AI- പവർഡ് ചാറ്റ്ബോട്ട് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിളിന്റെ AI മാപ്പുകൾ താൽക്കാലിക പരിപാടികളിലേക്കും അടിയന്തര സഹായ സൗകര്യങ്ങളിലേക്കുമുള്ള നാവിഗേഷൻ ലഭ്യമാക്കുന്നു.


Click it and Unblock the Notifications








