മണിപ്പൂരിലെ അയൺമാൻ ഇനി മഹീന്ദ്രയുടെ കളരിയിൽ
മണിപ്പൂരിലെ അയൺമാൻ പയ്യനെ ഓർമയില്ലേ? മാർവൽ സിനിമയിലെ കഥാപാത്രമായ അയൺമാന്റെ സ്യൂട്ട് സൃഷ്ടിച്ച് വൈറലായ പ്രേം നിങ്ങോമ്പമിനെ. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എന്ന് വേണ്ട ലോകമെമ്പാടും ഉള്ള പ്രധാന ന്യൂസ് വെബ്സൈറ്റുകളിലും പ്രേം തരംഗം സൃഷ്ടിച്ചിരുന്നു.ഇപ്പോഴിതാ, തന്റെ കഴിവുകൾ തേച്ച് മിനുക്കാനായി ഹൈദരാബാദിലെ മഹീന്ദ്ര യൂണിവേഴ്സിറ്റിയിൽ സ്കിൽ ട്രെയിനിങിന് എത്തിയിരിക്കുകയാണ് പ്രേം. ഒപ്പം മഹീന്ദ്ര യൂണിവേഴ്സിറ്റിയിൽ തന്നെ മെക്കാനിക്കൽ എഞ്ചിനീയറിങിൽ പ്രേമിന്റെ തുടർ പഠനവും സാധ്യമാകും. ഒപ്പം മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ എണ്ണം പറഞ്ഞ സാങ്കേതിക വിദഗ്ധരിൽ നിന്ന് നേരിട്ടുള്ള പരിശീലനവും.

മണിപ്പൂരിലെ കുഗ്രാമത്തിൽ നിന്ന് ഹൈടെക് സിറ്റിയിലെ അത്യാധുനിക സൌകര്യങ്ങളുള്ള സ്ഥാപനത്തിലേക്കുള്ള പ്രേമിന്റെ പറിച്ചു നടൽ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ഇടപെടലോടെയാണ് സാധ്യമായത്. പൂർണമായും പ്രവർത്തനക്ഷമമായ ഒരു അയൺ മാൻ സ്യൂട്ട് നിർമിച്ച മണിപ്പൂരിന്റെ മിടുക്കന് അവൻ ആഗ്രഹിക്കുന്ന രീതിയിലുള്ള എഞ്ചിനീയറിങ് വിദ്യാഭ്യാസം നേടാൻ സഹായിക്കുമെന്ന് ആനന്ദ് മഹീന്ദ്ര വാഗ്ദാനം ചെയ്തിരുന്നു. ആനന്ദ് മഹീന്ദ്ര തന്നെയാണ് പ്രേം നിങ്ങോമ്പം ഹൈദരാബാദിലെ മഹീന്ദ്ര യൂണിവേഴ്സിറ്റിയിൽ എത്തിയ വിവരം അറിയിച്ചത്.

ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് പ്രേം ഹൈദരാബാദിലെത്തിയ വിവരം ആനന്ദ് മഹീന്ദ്ര പങ്ക് വച്ചത്. പ്രേമിന്റെ രണ്ട് ഫോട്ടോകളും അദ്ദേഹം ഷെയർ ചെയ്തു. " ഇംഫാലിൽ നിന്നുള്ള നമ്മുടെ യുവ ഇന്ത്യൻ അയൺമാൻ പ്രേമിനെ ഓർക്കുന്നുണ്ടോ? അവൻ ആഗ്രഹിക്കുന്ന എഞ്ചിനീയറിങ് വിദ്യാഭ്യാസം നേടാൻ ഞങ്ങൾ അവനെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു, അദ്ദേഹം ഹൈദരാബാദിലെ മഹീന്ദ്ര യൂണിവേഴ്സിറ്റിയിൽ എത്തിയെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തെ ഇത്രയും നന്നായി പരിപാലിക്കുന്നതിന് ഇൻഡിഗോയ്ക്ക് നന്ദി." ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. മഹീന്ദ്രയുടെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസിനെയും തന്റെ പോസ്റ്റിൽ ആനന്ദ് മഹീന്ദ്ര ടാഗ് ചെയ്തിട്ടുണ്ട്. പ്രേമിന്റെ കണ്ടുപിടിത്തങ്ങളിൽ പ്രതാപ് ബോസിനും മതിപ്പ് തോന്നിയിട്ടുണ്ട്. അദ്ദേഹം പ്രേം നിങ്ങോമ്പത്തിന്റെ മാർഗദർശിയായി പ്രവർത്തിക്കുമെന്നും മഹീന്ദ്ര പറയുന്നു.

മണിപ്പൂരിലെ ഹൈയ്റോക്ക് സ്വദേശിയായ പ്രേം നിങ്ങോമ്പം ഈ വർഷം ആദ്യമാണ് തന്റെ അതിഗംഭീരമായ കണ്ടുപിടിത്തങ്ങളുമായി സോഷ്യൽ മീഡിയയിൽ വൈറലായത്. പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് പ്രേം തന്റെ കണ്ടുപിടിത്തങ്ങളെല്ലാം നടത്തിയത്. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് ചെലവ് കുറഞ്ഞ രീതിയിൽ നിർമിച്ച അയൺമാൻ സ്യൂട്ടും. ഫിനിഷിങ് ടച്ചുകൾ കുറവാണെങ്കിലും പൂർണമായി യോജിപ്പിക്കാനും ചലിപ്പിക്കാനും കഴിയുന്ന രീതിയിലാണ് പ്രേം അയൺമാൻ സ്യൂട്ട് നിർമിച്ചിരിക്കുന്നത്. സിനിമയിലെ അയൺമാൻ തന്റെ സ്യൂട്ടുകളിൽ ഓരോ പരിഷ്കാരങ്ങൾ വരുത്തുന്നത് പോലെ പ്രേമും അയൺമാൻ സ്യൂട്ട് അപ്ഡേറ്റ് ചെയ്യാറുണ്ട്.

പത്താമത്തെ വയസ് മുതൽ തുടങ്ങിയതാണ് റോബോർട്ട്സിനോടും യന്ത്രങ്ങളോടുമുള്ള പ്രേമിന്റെ അഭിനിവേശം. മാർവൽ സിനിമകളിലെ തന്റെ ഇഷ്ടകഥാപാത്രമായ അയൺമാന്റെ വിവിധ തരം ഹെൽമെറ്റുകളും, റിയൽ സ്റ്റീൽ സിനിമകളിലെ റോബോർട്ടുകളുടെ മാതൃകകളും പ്രേം നിർമിച്ചിട്ടുണ്ട്. പ്രേം നിങ്ങോമ്പത്തിന്റെ കഴിവുകളിൽ ആകൃഷ്ടനായ ആനന്ദ് മഹീന്ദ്ര എല്ലാ പിന്തുണകളും വാഗ്ദാനം ചെയ്ത് രംഗത്ത് എത്തുകയായിരുന്നു. പ്രേമിന് തന്റെ സ്വപ്നങ്ങൾ പിന്തുടരാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത ആനന്ദ് മഹീന്ദ്ര, പ്രേമിന്റെയും സഹോദരങ്ങളുടെയും വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുത്തു.

ഇത് ആദ്യമായല്ല ആനന്ദ് മഹീന്ദ്ര, രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നും കഴിവുറ്റ കുട്ടികളെയും കണ്ടുപിടുത്തങ്ങളെയും സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുകയും അവർക്ക് വലിയ പിന്തുണയും നൽകുന്നത്. തന്റെ വാഗ്ദാനങ്ങളെല്ലാം അദ്ദേഹം പാലിച്ചിട്ടുണ്ട്. ഇത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവിങും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹൈദരാബാദിൽ എത്തുന്നതിന് മുമ്പ് തന്റെ യാത്രയുടെ ഫോട്ടോകൾ പ്രേമും പോസ്റ്റ് ചെയ്തിരുന്നു. "ഊഷ്മളമായ സ്വാഗതം" നൽകിയതിന് എയർലൈൻ കമ്പനിക്കും പ്രേം നന്ദി പറഞ്ഞു. പ്രത്യേക സീറ്റ് ഒരുക്കിയാണ് പ്രേമിന്റെ യാത്ര ഇൻഡിഗോ ആഘോഷിച്ചത്. മറ്റൊരു പോസ്റ്റിൽ, ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞുകൊണ്ട്, യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്നതിന് തനിക്ക് സ്പോൺസർഷിപ്പ് ലഭിച്ചിട്ടുണ്ടെന്നും പ്രേം അറിയിച്ചു.


Click it and Unblock the Notifications