യൂട്യൂബ് വീഡിയോ കണ്ട് പണം ഉണ്ടാക്കാം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 40 ലക്ഷം
ഓൺലൈൻ തട്ടിപ്പിന് ഇരയായ യുവാവിന് നഷ്ടമായത് 40 ലക്ഷം രൂപ. അഹമ്മദാബാദിലെ മൊറയ്യയിൽ ആണ് സംഭവം. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന പരസ്യം വിശ്വസിച്ച് എത്തിയ ദേവാങ് ചൗഹാൻ എന്ന ത്രീഡി ഡിസൈനർക്കാണ് പണം നഷ്ടപ്പെട്ടത്. ഏപ്രിൽ 21 ന് ആണ് വാർത്തക്ക് ആസ്പദമായ സംഭവം നടക്കുന്നത്.
ഒരു അജ്ഞാതനിൽ നിന്ന് വന്ന വാട്ട്സ്ആപ്പ് മെസ്സേജിൽ നിന്നാണ് തട്ടിപ്പ് ആരംഭിച്ചത്. പാർട്ട് ടൈം ജോലിയെക്കുറിച്ചുള്ള സന്ദേശം ആയിരുന്നു മെസ്സേജിൽ ഉണ്ടായിരുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ചൗഹാൻ മെസ്സേജ് വന്ന നമ്പറിലേക്ക് വിളിച്ച് അന്വേഷിച്ചു. യൂട്യൂബ് ചാനലുകളെ പ്രമോട്ട് ചെയ്യുന്ന ജോലിയാണ് എന്നാണ് അജ്ഞാതൻ ചൗഹാനെ തെറ്റിദ്ധരിപ്പിച്ചത്.

ഓരോ വീഡിയോയും കണ്ട് ലൈക്ക് ചെയ്താൽ പണം ലഭിക്കുമെന്നാണ് ചൗഹാനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്. ഓരോ മണിക്കൂറിലും മൂന്ന് വീഡിയോ വീതം ലൈക്ക് ചെയ്യാനാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. പിന്നീട് ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനും ഇവർ ആവശ്യപ്പെട്ടിരുന്നു. ആദ്യം മൂന്ന് വീഡിയോ ലൈക്ക് ചെയ്തപ്പോൾ ഓരോ വീഡിയോക്കും 50 രൂപ വീതം ലഭിച്ചു. പ്രതിഫലമായി ആകെ ലഭിച്ചത് 150 രൂപയാണെന്നും ഇയാൾ പറയുന്നു.
പിന്നാലെ ഇയാൾ തന്നെ ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്തെന്നും നിരവധി പേര് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നെന്നും തട്ടിപ്പിനിരയായ ദേവാങ് ചൗഹാൻ കൂട്ടിച്ചേർത്തു. ജോലി ആരംഭിക്കുന്നതിന് മുമ്പ് 1500 രൂപ പ്രീപെയ്ഡ് ഫീസായി ആവിശ്യപ്പെട്ടിരുന്നു. ഈ പണം തിരികെ തരുമെന്നാണ് തട്ടിപ്പുകാരൻ പറഞ്ഞത്. പിന്നീട് 400 രൂപയും ആവിശ്യപ്പെട്ടു. പിന്നാലെ ജോലിക്ക് വേണ്ടി സൈൻ അപ്പ് ചെയ്തു എന്നും ഇയാൾ കൂട്ടിച്ചേർത്തു.

ജോലിയിൽ സൈൻ അപ്പ് ചെയ്തതിന് ശേഷം കൂടുതൽ ജോലികൾ ചെയ്യേണ്ടി വന്നു. എന്നാൽ ഈ ജോലികൾക്ക് പ്രതിഫലം ഒന്നും തന്നെ ലഭിച്ചില്ല. പിന്നാലെ ജഹാൻവി സിംഗ്, മോന, റോസാന, ലൂസി എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയ നിരവധി ഫോൺകോളുകളും തനിക്ക് വന്നു കൂടുതൽ പണം ലഭിക്കാനായി ഒരു വെബ്‌സൈറ്റ് ഉണ്ടാക്കണമെന്നും ഇതിൽ തന്റെ പേയ്മെന്റ് വിശദാംശങ്ങൾ ചേർക്കണമെന്നും ഇവർ ആവിശ്യപ്പെട്ടു.
ഇത് അനുസരിച്ച് ഇയാൾ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ വെബ്സൈറ്റിൽ ചേർത്തു. തുടർന്നും നിരവധി ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗമാക്കി നിരവധി ആളുകളുമായി സംസാരിപ്പിച്ച് ഇത് നിയമാനുസൃതമാണെന്നും കൂടുതൽ പണം സമ്പാദിക്കാമെന്നും ആത്മവിശ്വാസം നൽകി. പണം സമ്പാദിക്കുന്ന കൂടുതൽ ടാസ്കുകൾ ലഭിക്കാനായി 30 ലക്ഷം രൂപയും ഇയാൾ നൽകി. പിന്നീട് ടാസ്കുകൾ പൂർത്തിയാക്കിയിട്ടും പണം തിരികെ ലഭിച്ചില്ല.
ഒരു ക്രിപ്‌റ്റോ കറൻസി സ്ഥാപനം അവലോകനം ചെയ്യാനുള്ള ജോലിയാണ് ഇവർ അവസാനമായി യുവാവിനെ ഏൽപ്പിച്ചത്. എന്നാൽ പണം തിരികെ ലഭിക്കാത്തതിനാൽ ഇതിന് നെഗറ്റീവ് റിവ്യൂ നൽകുകയായിരുന്നു. ഇതോടെ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ തട്ടിപ്പുകാർ ഇയാളുടെ അക്കൗണ്ട് ബ്ലോക്ക് ആക്കുകയായിരുന്നു. ഇതോടെ പേയ്മെന്റും തടഞ്ഞുവെച്ചു. ഇതിന് പുറമെ ഇയാളെ ബ്ലാക്ക് മെയിൽ ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തു.
ഇതേ തുടർന്നാണ് ഇയാൾ പൊലീസിന് പരാതി നൽകിയത്. നിലവിൽ വർക്ക് ഫ്രം ഹോമിന്റെ പേരിൽ നിരവധി ഓൺലൈൻ തട്ടിപ്പുകളാണ് രാജ്യത്ത് പല ഭാഗങ്ങളിലായി നടക്കുന്നത്. അടുത്തിടെ മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിനിക്ക് സമാനമായി 15 ലക്ഷം രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടിരുന്നു. ഓൺലൈൻ തട്ടുപ്പുകാരിൽ നിന്ന് പൗരന്മാർ രക്ഷനേടാൻ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതാണ്.


Click it and Unblock the Notifications







