രഹസ്യ ആപ്പ് യുവതി അറിയാതെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ചിത്രങ്ങൾ ചോർത്തി ബ്ലാക്ക്‌മെയിലിങ്!
യുവതി അറിയാതെ അവരുടെ ഫോണിൽ വിവരങ്ങൾ ചോർത്തുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതിലൂടെ യുവതിയുടെ ചിത്രങ്ങളും വിഡിയോകളും സ്വന്തമാക്കി അതുപയോഗിച്ചുകൊണ്ട് ബ്ലാക്ക്മെയിൽ ചെയ്‌ത യുവാവിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധു കൂടിയായ ദിനേശ് കുമാർ എന്ന ഇരുപത്തിനാലുകാരൻ ഈ ചിത്രങ്ങളും വിഡിയോകളും അവർ ഭർത്താവിന് അയച്ചിരുന്ന ചാറ്റുകളും എല്ലാം തന്നെ ഉപയോഗിച്ചായിരുന്നു ബ്ലാക്ക്മെയിൽ നടത്തിയിരുന്നത്.

സ്ത്രീയുടെ ഫോണിലെ വിവരങ്ങൾ ചോർത്തിയത് ഇങ്ങനെ
ഒരാളുടെ ഫോൺ ലഭിച്ചാൽ അത് ലോക്ക് മാറ്റി വിവരങ്ങൾ എടുക്കുന്ന രീതിയായിരുന്നില്ല ഇവിടെ ഇയാൾ അവലംബിച്ചത്. പകരം ഒരിക്കൽ ഈ സ്ത്രീക്ക് ഫോണിൽ വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇയാളോട് ആവശ്യപ്പെട്ട സമയത്ത് വാട്സാപ്പിന്റെ കൂടെ സ്ത്രീ അറിയാതെ ‘Track view' എന്ന ആപ്പും പ്ളേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു.

സ്ത്രീയുടെ ഓരോ വിവരങ്ങളും യഥാസമയം ഇയാൾക്ക് ലഭിച്ചുകൊണ്ടിരുന്നു
വാട്സാപ്പ് വഴി വിദേശത്ത് ജോലിചെയ്യുന്ന തന്റെ ഭർത്താവിന് ഈ സ്ത്രീ അയച്ചിരുന്ന ചിത്രങ്ങളും വിഡിയോകളും മെസ്സേജുകളും എല്ലാം തന്നെ ഈ ആപ്പ് വഴി ഇവരുടെ ഫോണിൽ നിന്നും യുവാവിന്റെ ഫോണിൽ എത്തുകയായിരുന്നു. ഇതുപയോഗിച്ചായിരുന്നു ഇയാൾ സ്ത്രീയെ ഭീഷണിപ്പെടുത്തിയിരുന്നത്. ഇതുകൂടാതെ സ്ത്രീയുടെ എല്ലാ മൊബൈൽ ഇടപാടുകളും ഇയാൾ ചോർത്തിയിരുന്നതായും പോലീസ് പറഞ്ഞു.

ഭീഷണി കൂടെക്കിടക്കാൻ ആവശ്യപ്പെട്ടുകൊണ്ട്
തന്റെ ഫോണിൽ ഇങ്ങനെ ഒരു രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്തതും ഇയാൾ വിവരങ്ങൾ നിരന്തരമായി ചോർത്തിക്കൊണ്ടിരിക്കുന്നതും പക്ഷെ പാവം സ്ത്രീ അറിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ പെട്ടെന്ന് ഇയാൾ സ്ത്രീയും അവരുടെ ഭർത്താവും തമ്മിൽ നടത്തിയിരുന്ന ചാറ്റുകളുടെ വിവരങ്ങൾ നൽകിയതോടെ ആകെ ഞെട്ടുകയായിരുന്നു. തുടർന്ന് ഈ ചിത്രങ്ങളും വിഡിയോകളും ഓൺലൈനായി പ്രചരിപ്പിക്കും എന്നും പറഞ്ഞുകൊണ്ട് യുവതിയോട് താനുമായി ബന്ധം സ്ഥാപിക്കാൻ നിർബന്ധിക്കുകയായിരുന്നു.

മുമ്പും സ്ത്രീകളോട് മോശമായി പെരുമാറിയ ചരിത്രം ഇയാൾക്കുണ്ടായിരുന്നു
യുവതി ഈ കാര്യം തന്റെ സഹോദരിയോട് പറഞ്ഞതിനെ തുടർന്ന് രണ്ടുപേരും കൂടെ കാര്യങ്ങൾ പോലീസിനെ അറിയിക്കുകയും അതിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചെന്നൈയിലെ ഒരു ഐടി കമ്പനിയിൽ മുമ്പ് ജോലി ചെയ്തിരുന്നു എംബിഎക്കാരനായ ഈ യുവാവ്. അവിടെ ഒരു സ്ത്രീയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.

ചുമത്തപ്പെട്ട വകുപ്പുകൾ
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 294 ബി (അശ്ലീലമായ വാക്കുകൾ ഉപയോഗിക്കൽ), 356D (സ്ത്രീയെ പിന്തുടരുക), 506 (ii) (ക്രിമിനൽ ഭീഷണി), തമിഴ്‌നാട് വനിതാ ഉപദ്രവ നിയമത്തിലെ സെക്ഷൻ 4, ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 67 എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച കോടതിക്ക് മുമ്പാകെ ഹാജരാക്കിയ ഇയാളെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








