15 പ്രോ മാക്സ് ഓഡർ ചെയ്തയാൾക്ക് ആപ്പിൾ കൊടുത്തത് ഐഫോൺ പോലൊരു ആൻഡ്രോയിഡ് ഫോൺ!
ആശിച്ച് മോഹിച്ചാണ് പല ആളുകളും ഐഫോൺ വാങ്ങാൻ ഓഡർ നൽകുന്നത്. ഇങ്ങനെ വാങ്ങുന്ന ഫോണിന് പകരം ലഭിക്കുന്നത് വ്യാജ ഫോൺ ആണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ, തകർന്നത് തന്നെ! അത്തരമൊരു ഞെട്ടലിന്റെ ആഘാതത്തിലാണ് ഇംഗ്ലണ്ടിലെ സറേ സ്വദേശിയും റെഡ്ഡിറ്റ് യൂസറുമായ എഡ്.
സ്മാർട്ട്ഫോണുകൾ ഓഡർ ചെയ്യുമ്പോൾ സോപ്പുകട്ടയും ഇഷ്ടികയുമൊക്കെ കിട്ടുന്നത് ഇന്ത്യയിൽ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഭവമാണ്. ഫ്ലിപ്പ്കാർട്ട്, ആമസോൺ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴിയുള്ള അനേകം ഓഡറുകൾ കൃത്യമായി ലഭിക്കുമ്പോൾതന്നെ, ചില ഉപയോക്താക്കൾ കബളിപ്പിക്കപ്പെടുന്നുമുണ്ട്. ഈ പ്ലാറ്റ്ഫോമുകളിലെ വിശ്വസനീയതയില്ലാത്ത ആളുകളിൽനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറുള്ളത്.

ഡെലിവറി സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ചില നീക്കങ്ങളും ഇത്തരത്തിൽ ആളുകൾ കബളിപ്പിക്കപ്പെടാൻ ഇടയാക്കാറുണ്ട്. ഇവിടെ എഡിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോർ വഴിയാണ് എഡ് ഐഫോൺ 15 പ്രോ മാക്സ് ഓഡർ ചെയ്തത്. ഡൈനാമിക് പാഴ്‌സൽ ഡിസ്ട്രിബ്യൂഷൻ (ഡിപിഡി) എന്ന സ്ഥാപനമാണ് ഡെലിവറി പാർട്നറായി ഉണ്ടായിരുന്നത്.
ഫോൺ ഓഡർ ചെയ്ത ശേഷം ഡെലിവറി ചെയ്യുന്നത് വരെ ആപ്പിളിൽ നിന്നും ഡെലിവറി സ്ഥാപനത്തിൽ നിന്നും ഓഡർ ട്രാക്കിങ് സംബന്ധിച്ച മെയിലുകൾ കൃത്യമായി ലഭ്യമായതായി എഡ് പറയുന്നു. പിന്നീട് ഓഡർ എത്തിയപ്പോൾ ലഭിച്ച ഫോൺ കാഴ്ചയിൽ ഐഫോൺ 15 പ്രോ മാക്സ് പോലെ തന്നെയിരുന്നു.

എന്നാൽ തുടർന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തുകയും തനിക്ക് ലഭിച്ചത് ഐഫോണല്ല, മറിച്ച് ഐഫോൺ പോലെയുള്ള ഒരു ആൻഡ്രോയിഡ് ഫോൺ ആണ് എന്ന് എഡ് തിരിച്ചറിയുകയുമായിരുന്നു. അത് ഒരു യഥാർഥ ഐഫോൺ അല്ല എന്ന് തുറന്നുകാട്ടുന്ന നിരവധി ഘടകങ്ങൾ ഫോണിൽ എഡ് കണ്ടെത്തി.
ഡ്യൂപ്ലിക്കേറ്റ് ഐഫോണിൽ കണ്ട പ്രധാന വ്യത്യാസങ്ങൾ: 256 ജിബി സ്റ്റോറേജുള്ള ഐഫോൺ 15 പ്രോ മാക്സ് ആണ് എഡ് ഓഡർ ചെയ്തത്. കവർ തുറന്നപ്പോൾ ആദ്യം തന്നെ സ്ക്രീനിൽ ഒരു സ്‌ക്രീൻ പ്രൊട്ടക്ടർ നൽകിയിരിക്കുന്നതായി കണ്ടു. സാധാരണ ആപ്പിൾ ഐഫോണുകളിൽ ഇതുപോലെ കാണാറില്ല.
കൂടാതെ, ഫോണിന്റെ ബെസലുകൾക്ക് യഥാർഥത്തിൽ ഉള്ളതിനേക്കാൾ കട്ടിയുള്ളതായി എഡ് ശ്രദ്ധിച്ചു. സൂക്ഷ്മ പരിശോധനയിൽ ആപ്പിളിന്റെ ഐഒഎസ് ഇന്റർഫേസ് അനുകരിക്കാൻ കഴിയും വിധം രൂപകൽപ്പന ചെയ്ത ഒരു ആൻഡ്രോയിഡ് മോഡലാണ് ഫോണെന്ന് കണ്ടെത്തി. കൂടാതെ ഫെയ്സ്ബുക്ക്, യൂട്യൂബ്, ടിക്ടോക്ക് പോലുള്ള ആപ്പുകളും ഈ ഫോണിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിരുന്നു.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിൽ കർശനമായ നയം വച്ചുപുലർത്തുന്ന സ്ഥാപനമാണ് ആപ്പിൾ. മറ്റാരുടെയെങ്കിലും ആപ്പ് തങ്ങളുടെ ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്യുന്നതിനോട് ആപ്പിളിന് താൽപര്യമില്ല. അങ്ങനെയുള്ളപ്പോഴാണ് ഇവിടെ ഇവയെല്ലാം സഹിതം പുതിയ ഐഫോൺ 15 പ്രോ മാക്സ് എത്തിയത്. ഇതോടെ തനിക്ക് ലഭിച്ചത് വ്യാജ ഐഫോൺ ആണ് എന്ന് എഡ് തിരിച്ചറിയുകയായിരുന്നു.
പ്രശ്നം പരിഹരിക്കാൻ എഡ് ഉടൻ തന്നെ ആപ്പിളുമായി ബന്ധപ്പെട്ടെങ്കിലും അവരിൽ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. ഡാറ്റ മോഷണം ലക്ഷ്യമിട്ട് ആരെങ്കിലും നടത്തിയ തട്ടിപ്പാണോ ഇതെന്ന് സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ ഫോണിൽ സംശയം തോന്നിയതിനാൽ എഡ് തന്റെ ആപ്പിൾ ഐഡിയിലേക്ക് സൈൻ ഇൻ ചെയ്യുകയോ വ്യാജ ഫോണിൽ ആപ്പിൾ വാലറ്റ് ആക്ടിവേറ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല.
ആപ്പിൾ ഐഫോൺ ഓഡർ ചെയ്തപ്പോൾ കിട്ടിയത് ആൻഡ്രോയിഡ് ഫോൺ എന്നതാണ് ഈ തട്ടിപ്പിനെ മറ്റ് തട്ടിപ്പുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. സംഭവത്തിൽ ആപ്പിളിന് പങ്കുണ്ടാകാൻ സാധ്യതയില്ല. സംഭവം, ഡെലിവറി ഘട്ടത്തിൽ നടന്ന തട്ടിപ്പാകാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. സംഭവത്തിൽ സത്യം കണ്ടെത്താൻ എഡ് ആപ്പിളിന്റെ സഹായം തേടിയിട്ടുണ്ട്.


Click it and Unblock the Notifications








