അരക്കെട്ടിന് അസാധാരണ വലിപ്പം! വിൻസെന്റ് ഗോമസിന്റെയും ജാക്കിയുടെയും 'പിൻഗാമി' കസ്റ്റംസ് പിടിയിൽ!
'വിൻസെന്റ് ഗോമസ്' എന്നപേര് മലയാളി അത്ര പെട്ടെന്ന് മറക്കില്ല. കാരണം മലയാളിക്ക് അയാൾ 'രാജാവിന്റെ മകൻ' ആണ്. അണ്ടർവേൾഡ് ഡോൺ ആണ്, '2255' എന്ന ഫോൺ നമ്പറിന്റെ ഉടമയാണ്. അതെ, മലയാളിയുടെ മനം കവർന്ന 'രാജാവിന്റെ മകൻ' എന്ന സിനിമയിലെ മോഹൻലാൽ അനശ്വരമാക്കിയ കഥാപാത്രമാണ് വിൻസെന്റ് ഗോമസ്.
അതുപോലെ തന്നെ മലയാളി നെഞ്ചേറ്റിയ മറ്റൊരു മോഹൻലാൽ കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി! കള്ളക്കടത്തും അധോലോകവുമൊക്കെ പ്രമേയമാക്കിയ നിരവധി ചിത്രങ്ങൾ ഉണ്ടെങ്കിലും മലയാളിയുടെ മനസിൽ ഈ മോഹൻലാൽ കഥാപാത്രങ്ങൾ അത്രമേൽ ആഴത്തിൽ ഇടംപിടിച്ചിരിക്കുന്നു. സിനിമയിൽ ഈ കഥാപാത്രങ്ങളുടെ പെർഫോമൻസ് നമ്മെ ആവേശഭരിതരാക്കുന്നു.

എന്നാൽ സിനിമയ്ക്കപ്പുറം, യഥാർഥ ലോകത്തിലും ഒരുപാട് വിൻസെന്റ് ഗോമസുമാരും ജാക്കിമാരും ഉണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തൊഴിലാക്കിയ യഥാർഥ അണ്ടർവേൾഡിലെ കീരീടം വയ്ക്കാത്ത രാജാക്കന്മാർ. കസ്റ്റംസിന്റെയും പോലീസിന്റെയുമൊക്കെ കണ്ണുവെട്ടിച്ച് കള്ളക്കടത്ത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നവർ. സിനിമയിലേതിന് സമാനമായി ജീവിതത്തിലും കള്ളക്കടത്ത് അൽപ്പം പാട്പിടിച്ച പണിതന്നെയാണ്. അധികൃതരുടെ കണ്ണ് വെട്ടിക്കാൻ ഏതെങ്കിലുമൊക്കെ 'നമ്പരുകൾ' പുറത്തെടുത്തേ മതിയാകൂ.
നേരേ ചൊവ്വേ കൊണ്ടുവന്നാൽ പരിശോധനയിൽ പിടികൂടുമെന്ന കാര്യം ഉറപ്പാണ്. അതിനാൽ കസ്റ്റംസ് ഉൾപ്പെടെയുള്ള പരിശോധകരുടെ കണ്ണുവെട്ടിക്കാൻ ഈ കള്ളക്കടത്തുകാർ പല തന്ത്രങ്ങളും പുറത്തെടുക്കുന്നു. 'അയൻ' സിനിമയിലെ സൂര്യയുടെ കഥാപാത്രം പുറത്തെടുക്കുന്ന ട്രിക്കുകൾ ഓർമ്മയില്ലേ, എതാണ്ട് അതുപോലെ തന്നെ. എന്നാൽ ചിലപ്പോഴൊക്കെ ഈ തന്ത്രങ്ങൾ പാളി ഇവർ പിടിക്കപ്പെടുകയും ചെയ്യുന്നു.
അത്തരത്തിൽ പിടിക്കപ്പെട്ട ഒരു കള്ളക്കടത്തുകാരന്റെ വാർത്ത ഇപ്പോൾ ഐഫോൺ ആരാധകർക്കിടയിൽ പരന്നുകൊണ്ടിരിക്കുകയാണ്. കാര്യം എന്താണെന്നോ, ഇയാളിൽനിന്ന് പിടികൂടിയത് ഐഫോൺ ആയിരുന്നു എന്നതുതന്നെ! ഒന്നും രണ്ടുമല്ല, 68 ഐഫോണുകൾ ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. പക്ഷേ കസ്റ്റംസ് അധികൃതരുടെ കണ്ണ് വെട്ടിക്കാനായില്ല എന്നുമാത്രം.
ചൈനയിലെ ക്വിംഗ്‌ദാവോ തുറമുഖത്ത് ആയിരുന്നു സംഭവം നടന്നത്. പരിശോധനകൾക്കിടെ അരക്കെട്ടിന് അസാധാരണമായ ആകൃതിയുള്ള ഒരു പുരുഷൻ കസ്റ്റംസ് അധികൃതരുടെ കണ്ണിൽപ്പെട്ടു. ഒരു നേവി ബ്ലൂ ഷർട്ട് ധരിച്ചിരുന്ന അയാളുടെ ശരീരപ്രകൃതം തീർത്തും അസാധാരണമായിരുന്നു. ചില ഭാഗങ്ങളൊക്കെ പുറത്തേക്ക് അൽപ്പം അധികമായി തള്ളിനിന്നിരുന്നു.
എന്നാൽ വസ്ത്രം കൊണ്ട് അയാൾ മൂടപ്പെട്ടിരുന്നു. ആകെ മൊത്തത്തിൽ വശപ്പിശക് തോന്നിയ കസ്റ്റംസ് അധികൃതർ അയാളെ തടഞ്ഞു നിർത്തി പരിശോധിച്ചു. അയാളുടെ ഷർട്ട് ഊരിച്ച കസ്റ്റംസ് അധികൃതർ, പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. യാത്രക്കാരന്റെ ശരീരത്തിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് റാപ്പും പാക്കിംഗ് ടേപ്പും ഉപയോഗിച്ച് ചില എക്സ്ട്രാ കൂട്ടിച്ചേർക്കലുകൾ നടന്നിരിക്കുന്നു.

ഈ പൊതികൾ അഴിച്ചുനോക്കിയ അധികൃതർ ഐഫോണുകൾ കണ്ടെടുക്കുകയായിരുന്നു. അരക്കെട്ട് മാത്രമല്ല, അടിവയർ, രണ്ട് കാലിന്റെയും മുട്ടിന് താഴേക്കുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിലും ഐഫോണുകൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കെട്ടിവച്ചിരുന്നു. വളരെ സിംപിളായ കള്ളക്കടത്ത് മാർഗമായിരുന്നു അയാൾ പുറത്തെടുത്തത്. എങ്കിലും പെർഫെക്ഷൻ അത്ര പോരായിരുന്നു എന്നുമാത്രം. അരക്കെട്ടിൽ ഉൾപ്പെടെ അസാധാരണമായ ആകൃതിയിൽ പായ്ക്കിങ് പുറത്തേക്ക് തള്ളിനിന്നതാണ് പ്രശ്നമായത്.
കരിഞ്ചന്തയിൽ വിലകുറച്ച് വിൽക്കാനായി കടത്തിയതാണ് ഈ ഐഫോണുകൾ എന്നാണ് കസ്റ്റംസ് അധികൃതരുടെ നിഗമനം. നികുതി വെട്ടിച്ച് ചില രാജ്യങ്ങളിലേക്ക് ഇത്തരത്തിൽ ആപ്പിൾ ഡിവൈസുകൾ കടത്തുന്നത് ഇതാദ്യമല്ല. മുൻപ് 102 ഐഫോണുകളും 15 ഹൈ എൻഡ് വാച്ചുകളും ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ 2017 ൽ പിടിയിലായിരുന്നു.
94 ഐഫോണുകൾ ശരീരത്തിൽ ഒളിപ്പിച്ച് ചൈനയിലേക്ക് കടത്താൻ ശ്രമിച്ച ഒരാളെ 2015 ൽ ഹോങ്കോങ് അതിർത്തിയിൽവച്ച് പിടികൂടിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഐഫോൺ കടത്തുന്ന സംഭവങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് ചൈനയിലാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. യഥാർഥത്തിൽ വൻ വിലയുള്ള ഐഫോണുകൾക്ക് കള്ളക്കടത്ത് മാർക്കറ്റിൽ വൻ ഡിമാൻഡാണുള്ളത്!
Image credit: GizmoChina


Click it and Unblock the Notifications