''ധൈര്യമുണ്ടെങ്കിൽ മലയാളത്തിൽ പറയെടാ'' എന്ന് ഇനി പറയേണ്ട! ലിപിയില്ലാ ഭാഷകൾക്കും വിവർത്തനമൊരുക്കി മെറ്റ
വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ, ഭാഷ, സംസ്കാരം, വസ്ത്രം, ഭക്ഷണം തുടങ്ങി എന്തിലും ഏതിലും ഈ വൈവിധ്യം നമുക്ക് കാണാൻ സാധിക്കും. വിവിധ സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല, ഒരു സംസ്ഥാനത്തുതന്നെ പ്രാദേശികമായിപ്പോലും ഈ പറഞ്ഞ വിവിര വൈവിധ്യങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിലുള്ള വൈവിധ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭാഷ. മനുഷ്യനെ ഒരു സാമൂഹിക ജീവിയാക്കി മാറ്റുന്നതിൽ ഭാഷയുടെ പങ്ക് വളരെ വലുതാണ്.

എന്നാൽ ഭാഷയുടെ കാര്യത്തിലും ഒട്ടേറെ വൈവിധ്യങ്ങളും സവിശേഷതകളും നമുക്ക് കാണാൻ സാധിക്കും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ എന്നപോലെ ലോകത്തെമ്പാടും ഇത്തരത്തിൽ ഭാഷാപരമായ പ്രത്യേകതകൾ കാണാം. അതിൽ ഒന്നാണ് ലിപിയില്ലാതെ വാമൊഴിയായി മാത്രം ഉപയോഗിച്ചുവരുന്ന ഭാഷകൾ. നമ്മുടെ ഇന്ത്യയിലും ഇത്തരം ലിപിയില്ലാ ഭാഷകൾ ഉണ്ട്. തുളു, കൊങ്കിണി എന്നിവയാണ് അതിന് ഉദാഹരണം.

ഏതു നാട്ടിൽ ചെന്നാലും അവിടുത്തെ ഭാഷ പെട്ടെന്ന് പഠിച്ചെടുക്കുന്നതിൽ മലയാളികൾ മിടുക്കരാണ്. വ്യക്തിപരമായ കഴിവിന് പുറമെ നമ്മുടെ ഭാഷയുടെ ശക്തിയും അതിൽ ഒരു പ്രധാനഘടകമായിരിക്കാം. ലോകത്തെമ്പാടുമായി മനുഷ്യർ ഏകദേശം 7,000 ഭാഷകൾ സംസാരിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് ഇതിൽ ഏകദേശം 4,000 ഭാഷകൾ ലിഖിത രൂപത്തിലാണെങ്കിലും 3,000 ഭാഷകൾ ഇപ്പോഴും നിയതമായ ലിപി രൂപമില്ലാത്തതും അതിനാൽത്തന്നെ പകർത്താൻ കഴിയാത്തതുമാണ്. അതിനാൽ ഈ ലിപിയില്ലാ മൊഴികൾ പലപ്പോഴും പലർക്കും വെല്ലുവിളി സൃഷ്ടിക്കാറുമുണ്ട്.

എന്തിനെയും ഏതിനെയും കീഴടക്കാൻ മത്സരിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ടെക് ലോകം. എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദിവസവും ഒട്ടേറെ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളുമൊക്കെ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശാഖയുടെ സഹായത്താൽ ലിപിയില്ലാത്ത ഭാഷകളെ മറ്റു ഭാഷക്കാർക്കായി മെരുക്കാനുള്ള മെറ്റയുടെ തയാറെടുപ്പ് ഏതാണ്ട് വിജയം കണ്ടിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സാമൂഹിക മാധ്യമരംഗത്തെ വൻ ശക്തികളായ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെയെല്ലാം കോർപറേറ്റ് മാതൃസ്ഥാപനമായ മെറ്റയാണ് ലിപിയില്ലാത്ത ഭാഷകളെ മെരുക്കാൻ സംവിധാനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കേൾക്കുന്ന ഭാഷയെ എഐ സഹായത്താൽ നമുക്ക് ആവശ്യമുള്ള ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന സംവിധാനമാണ് മെറ്റ വികസിപ്പിച്ചിരിക്കുന്നത്.

ചൈന, തായ്‌വാൻ, സിംഗപ്പൂർ, മലേഷ്യ, ഫിലിപ്പീൻസ് എന്നീരാജ്യങ്ങളിലായി ഏകദേശം 49 ദശലക്ഷം ആളുകൾ സംസാരിക്കുന്ന ഹോക്കിയെൻ ഭാഷയെ വിവർത്തനം ചെയ്യാൻ കഴിയുന്ന എഐ പിന്തുണയുള്ള ഒരു സ്പീച്ച്-ടു-സ്പീച്ച് വിവർത്തന സംവിധാനം വികസിപ്പിച്ചതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ലിപിയില്ലാത്ത ഭാഷ വിവർത്തനം ചെയ്യാൻ സാധിക്കുന്ന തങ്ങളുടെ ആദ്യത്തെ സംവിധാനമാണ് മെറ്റ തയാറാക്കിയിരിക്കുന്നത്.

എന്നാൽ ഇത് പൂർണമായി വികസിപ്പിച്ച് കഴിഞ്ഞിട്ടില്ലെന്നും ഇനിയും പരീക്ഷണങ്ങൾ ആവശ്യമുണ്ടെന്നും സക്കർ ബർഗ് പറയുന്നു. ഈ വിവർത്തന സംവിധാനം സംബന്ധിച്ച വിവരങ്ങൾ ഓപ്പൺസോഴ്സ് ചെയ്തിരിക്കുന്നതായും താൽപര്യമുള്ള ഗവേഷകർക്ക് ഇത് ഉപയോഗിച്ച് ഭാഷാ വിവർത്തനം കൂടുതൽ മെച്ചപ്പെടുത്താമെന്നും സക്കർബർഗ് അറിയിക്കുന്നു. ലിപിയില്ലാത്ത ഭാഷയുടെ വിവർത്തനത്തിൽ പുതിയ അധ്യായമായതിനാൽ ഈ സംവിധാനത്തിന് ചെറിയ പോരായ്മകൾ ഉണ്ട്.

നിലവിൽ ഒരു സമയം ഒരു ഹോക്കിയെൻ സെന്റൻസ് മാത്രമാണ് ഇതുവഴി വിവർത്തനം ചെയ്യാൻ സാധിക്കുക. വാമൊഴി വിവർത്തനം ചെയ്യാനായി വിവിധ രീതികൾ മെറ്റ വികസിപ്പിച്ചിട്ടുണ്ട്. കേൾക്കുന്ന ഭാഷയെ പ്രത്യേക തരംഗങ്ങളായി രൂപപ്പെടുത്തിശേഷം ഏതെങ്കിലും ഭാഷയുടെ ലിഖിത രൂപത്തിലേക്ക് മാറ്റുന്ന ത രീതിയിലാണ് മെറ്റ ഇപ്പോൾ ഈ വാമൊഴി വിവർത്തനം സാധ്യമാക്കുന്നത്. ഹോക്കിയെന്നിന്റെ കാര്യത്തിൽ മാൻഡ്രിൻ( Mandarin) ആണ് വിവർത്തനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

തങ്ങളുടെ യൂണിവേഴ്സൽ സ്പീച്ച് ട്രാൻസിലേഷൻ പ്രോഗ്രാം അനുസരിച്ചാണ് മെറ്റ ഈ വാമൊഴി വിവർത്തന സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ പദ്ധതിയുപയോഗിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ഭാഷകൾ വിവർത്തനം ചെയ്യാൻ സാധിക്കുന്ന വിധത്തിലേക്ക് എഐ വാമൊഴി വിവർത്തന സംവിധാനത്തെ മാറ്റാനുള്ള തയാറെടുപ്പിലാണ് മെറ്റ. ഭാഷയുടെ ആശയവിനിമയത്തിലുള്ള എല്ലാ തടസങ്ങളും പരിഹരിക്കുക എന്നാണ് ഇതിലൂടെ മെറ്റ ലക്ഷ്യമിടുന്നത്. എഐ സഹായത്തോടെ തത്സമയം വാമൊഴി വിവർത്തനം ചെയ്യുന്ന സംവിധാനം കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മെറ്റ തങ്ങളുടെ ബ്ലോഗിലൂടെ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








