അവിടുത്തെപ്പോലെ ഇവിടെയും; മാർക്ക് മസ്കിന് പഠിക്കുന്നോ? ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയിലും 'എട്ടിന്റെപണി'!
വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി ആളുകൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് ഏറെ ഇഷ്ടപ്പെട്ട മുൻ നിര ആപ്പുകളുടെ മാതൃസ്ഥാപനമായ മെറ്റ(Meta) യിൽ കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നതായും നിരവധി പേർക്ക് ജോലി നഷ്ടമാകുമെന്നും റിപ്പോർട്ട്. ട്വിറ്റർ സ്വന്തമാക്കിയ ഇലോൺ മസ്ക് പരിഷ്കരണ നടപടികളുടെ ഭാഗമായി നടത്തിയ കൂട്ടപ്പിരിച്ചുവിടലും ജീവനക്കാരുടെ പ്രതികരണങ്ങളും ലോകമെങ്ങും ചർച്ചയാകുന്ന അവസരത്തിൽ തന്നെയാണ് മെറ്റയിലും പിരിച്ചുവിടൽ നടപടികൾ ആരംഭിക്കാൻ പോകുന്ന വിവരം പുറത്തുവരുന്നത്.

സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായാണ് കൂട്ടപ്പിരിച്ചുവിടൽ എന്നും മറ്റ് വഴികളില്ല എന്നുമായിരുന്നു മസ്കിന്റെ വാദം. ഏതാണ്ട് അതുതന്നെയാണ് മെറ്റയുടെയും നിലപാട്. അടുത്തിടെയായി ഒട്ടേറെ പ്രതിസന്ധികളെയാണ് മെറ്റ നേരിട്ടുവരുന്നത്. ഈ പ്രതിസന്ധികൾ സൃഷ്ടിച്ച സാമ്പത്തിക ബാധ്യതയ്ക്കു പുറമെ വരുമാനം വൻ തോതിൽ ഇടിഞ്ഞതും തിരിച്ചടിയായി. പറയുമ്പോൾ ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമങ്ങളുടെ ഉടമകളാണെങ്കിലും ചെലവിനൊത്ത് മുന്നേറാൻ അവയിൽനിന്നുള്ള വരുമാനം തികയുന്നില്ല എന്നതാണ് മെറ്റ നേരിടുന്ന വെല്ലുവിളി.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എൻജിനീയർമാരെ നിയമിക്കുന്നതിൽ 30 ശതമാനം വെട്ടിക്കുറയ്ക്കൽ മെറ്റ നേരത്തെ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജീവനക്കാരെ ഒഴിവാക്കാനും തയാറെടുക്കുന്നത്. നവംബർ 9 മുതൽ മെറ്റയിൽ ജീവനക്കാരെ കുറച്ച് തുടങ്ങും എന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ ഈ ആഴ്ചയിൽത്തന്നെ ആയിരക്കണക്കിന് ജീവനക്കാർ പുറത്താകും.

ആഗോള സാമ്പത്തിക വളർച്ചയിലെ ഇടിവ്, ടിക്ടോക്കിൽ നിന്നുള്ള മത്സരം, ആപ്പിളിന്റെ സ്വകാര്യത നയങ്ങളിലുണ്ടായ മാറ്റം, എന്നിവയ്ക്ക് പുറമെ മെറ്റവേഴ്സിന് വേണ്ടിയുള്ള വൻതോതിലുള്ള പണമിറക്കലും മെറ്റയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. ഈ വർഷം മെറ്റയുടെ വരുമാനത്തിൽ 1000 കോടി ഡോളറിന്റെ കുറവ് ഉണ്ടാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരുമാനത്തിൽ ഇടിവ് തുടരുമ്പോഴും മെറ്റവേഴ്സ് പ്രോജക്ടുമായി മുന്നോട്ടുപോകാനാണ് മെറ്റയുടെ തീരുമാനം.

ഭാവിയിൽ വൻ സാധ്യതയാണ് മെറ്റവേഴ്സിന് ഉണ്ടാവുക എന്ന വിലയിരുത്തലിലാണ് പ്രതിസന്ധിക്കിടയിലും മെറ്റവേഴ്സുമായി മുന്നോട്ടുപോകാൻ സക്കർബർഗിനെ പ്രേരിപ്പിക്കുന്നത്. മെറ്റവേഴ്സിൽനിന്ന് വരുമാനം ഉണ്ടാകാൻ സമയമെടുക്കും എന്നും അതിനാൽ നിലവിലെ പ്രതിസന്ധിയിൽ ജീവനക്കാരെ കുറയ്ക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നും സക്കർബർഗ് അടുത്തിടെ നടന്ന മീറ്റിങ്ങിൽ ജീവനക്കാർക്ക് സൂചന നൽകുകയും ചെയ്തിരുന്നു.

ഭാവി മുന്നിൽക്കണ്ടുള്ള നിക്ഷേപങ്ങൾക്കാണ് മെറ്റ ഇപ്പോൾ മുൻഗണന നൽകുന്നത്. അതിനാൽ ജീവനക്കാരെ കുറച്ചും പ്രവർത്തനച്ചെലവ് നിയന്ത്രിച്ചും മുന്നോട്ട് പോകേണ്ടതുണ്ട് എന്നാണ് സക്കർബർഗ് പറയുന്നത്. പിരിച്ചുവിടൽ ഈ ആഴ്ച തന്നെ ആരംഭിക്കും എന്നാണ് സൂചന. അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് മെറ്റയിലെ മാനേജർമാർ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഏകദേശം 87000 ജീവനക്കാരുള്ള മെറ്റ കാൽ ശതമാനം പേരെ പിരിച്ചുവിടുകയാണ് എങ്കിൽപോലും അടുത്തകാലത്തു നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടൽ നടപടിയാകുമത്. ജീവനക്കാരെ കുറയ്ക്കുന്നത് മെറ്റയുടെ പ്രവർത്തന ചെലവിൽ 10 ശതമാനം കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റ് റിയാലിറ്റി, ന്യൂറല്‍ ഇന്റര്‍ഫേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് മെറ്റ തയാറെടുക്കുന്നത്.

എന്നാൽ ഈ പദ്ധതികളിൽനിന്ന് ഉടനെങ്ങും വരുമാനം ഉണ്ടാകാൻ ഇടയില്ല എന്നും എങ്കിലും അഞ്ചോ പത്തോ വർഷങ്ങൾക്കുള്ളിൽ മെറ്റ വിജയിക്കുമെന്നുമാണ് സക്കർബർഗ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാൽ മെറ്റ സിഇഒയുടെ ഈ വാക്കുകളും ശുഭാപ്തിവിശ്വാസവുമൊക്കെ ഭൂരിഭാഗം നിക്ഷേപകരും മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്നതിന്റെ തെളിവാണ് മെറ്റയുടെ ഓഹരിമൂല്യത്തിൽ ഉണ്ടായിരിക്കുന്ന വൻ ഇടിവ്. ജീവനക്കാരുടെ പിരിച്ചുവിടലും പ്രതിസന്ധികളും മെറ്റയുടെ ആപ്ലിക്കേഷനുകളെയും കോടിക്കണക്കിന് ഉപയോക്താക്കളെയും ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്ന് കാത്തിരുന്ന് കാണണം.


Click it and Unblock the Notifications








