Tech Giants: കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നു; പ്രതിസന്ധി ഉടൻ അവസാനിക്കില്ലെന്നും റിപ്പോർട്ട്
കൊവിഡാനന്തര കാലത്ത് ലോകമാകമാനം ഉള്ള ടെക് കമ്പനികൾ എല്ലാം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഏത് വിധേനെയും ചിലവ് പിടിച്ച് നിർത്തുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ടെക് കമ്പനികൾ നിലവിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി മിക്കവാറും കമ്പനികളും നിലവിൽ പുതിയ ആളുകളെ ജോലിക്കെടുക്കുന്നത് നിർത്തി വച്ചിരിക്കുകയാണ് (Tech Giants Lay Off Hundreds Of Employees).

ഒപ്പം നിലവിലുള്ള ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്യുന്നുണ്ട്. 100 കണക്കിന് ടെക്കികൾക്കാണ് ഇങ്ങനെ ഒരോ കമ്പനികളിലും ജോലി നഷ്ടമായിരിക്കുന്നത്. ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ സ്ഥാപനം ആയ ടെസ്‌ല, മൈക്രോസോഫ്റ്റ്, സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ്, ട്വിറ്റർ എന്നിവരെല്ലാം സമാനമായ പ്രതിസന്ധി നേരിടുന്നു.

മെറ്റയും ഗൂഗിളും എല്ലാം സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുകയാണ്. പുതിയ ഹയറിങ്ങുകളുടെ വേഗം കുറയ്ക്കാൻ ഇരു കമ്പനികളും തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക രംഗത്തെ അലയൊലികളിൽ നിന്ന് മാറി നിൽക്കാൻ ഗൂഗിളിന് കഴിയില്ലെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞ് കഴിഞ്ഞു. പുതിയ ജീവനക്കാരുടെ ഹയറിങിൽ 30 ശതമാനത്തിന്റെ കുറവ് വരുത്താൻ ആണ് മെറ്റയുടെ തീരുമാനം.

വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഈ കമ്പനികൾ എല്ലാം നേരിടുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രതീക്ഷിച്ചത്ര വരുമാനം ഇല്ലാത്തതും തിരിച്ചടിക്ക് കാരണമാണ്. സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട കമ്പനികൾ എതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ് അടുത്തിടെ 1800 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വിവിധ ഓഫീസുകളിൽ നിന്നാണ് ഇത്രയധികം ആളുകളെ ഒഴിവാക്കിയത്. സ്ഥാപനത്തിന്റെ ഘടനാപരമായ ഉടച്ച് വാർക്കലുകൾക്ക് വേണ്ടിയാണ് പിരിച്ചു വിടൽ എന്നാണ് കമ്പനി നൽകുന്ന വിശദീകരണം. ജൂൺ 30 ന് കഴിഞ്ഞ ഫിസ്കൽ വർഷത്തിന് ശേഷo കുറച്ച് ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

ബിസിനസ് ഗ്രൂപ്പുകളെയും ആളുകളെയും റീ അലൈൻ ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് കമ്പനി നിലപാട്. പുതിയ ജീവനക്കാരെ ഹയർ ചെയ്യുമെന്നും മൈക്രോസോഫ്റ്റ് പറയുന്നു. ഈ സാമ്പത്തിക വർഷാവസാനത്തോടെ കൂടുതൽ ജീവനക്കാർ കമ്പനിയിൽ ഉണ്ടാവും. വളരെ കുറച്ച് ജോബ് കട്ടുകൾ മാത്രമാണ് നടന്നിട്ടുള്ളത്. മൈക്രോസോഫ്റ്റിലെ ആകെ ജീവനക്കാരുടെ ഒരു ശതമാനത്തിൽ കുറവ് മാത്രമാണ് ലേ ഒഫ് നടന്നിട്ടുളളതെന്നും മൈക്രോസോഫ്റ്റ് വിശദീകരിക്കുന്നു.

നെറ്റ്ഫ്ലിക്സ്
കഴിഞ്ഞ മാസം മുന്നൂറോളം ജീവനക്കാരെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് പുറത്താക്കിയിരുന്നു. അടുത്തിടെ ഇത് രണ്ടാം തവണയാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. ഈ വർഷം മെയ് മാസത്തിൽ 150 ജീവനക്കാരെയും നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടിരുന്നു. അമേരിക്കയിലെ ഓഫീസുകളിൽ നിന്നാണ് കൂടുതൽ ജീവനക്കാരെയും ഒഴിവാക്കിയിരിക്കുന്നത്. ഈ വർഷം തന്നെ കൂടുതൽ ജീവനക്കാരെ ഒഴിവാക്കുമെന്നും കമ്പനി സൂചന നൽകിയിട്ടുണ്ട്.

ട്വിറ്റർ
ഇലോൺ മസ്ക് തുമ്മിയാൽ മൂല്യം കൂടുകയും കുറയുകയും ചെയ്യുന്ന കമ്പനിയാണ് ട്വിറ്റർ. 44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ ഉടമ്പടിയിൽ നിന്നും ഇലോൺ മസ്ക് പിന്നോട്ട് പോയതും പിന്നാലെ നിയമ നടപടിയ്ക്ക് പോകേണ്ടി വന്നതും ഒക്കെയായി ട്വിറ്ററിന്റെ സമയം ഒട്ടും നല്ലതല്ലാത്ത കാലവുമാണ്. നിലവിൽ പുതിയ ഹയറിങ്ങ് കമ്പനി നിർത്തി വച്ചിരിക്കുകയാണ്.

പിന്നാലെയാണ് ടാലന്റ് അക്വിസിഷൻ ടീമിൽ നിന്നും 30 ശതമാനം ജീവനക്കാരെ ഒഴിവാക്കുകയും ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്തായാലും വൻ പ്രതിസന്ധിയിലാണ് കമ്പനി ഉള്ളത്. മസ്കുമായുള്ള കേസിന്റെ വിധി അനുസരിച്ച് തന്നെയാകും ട്വിറ്ററിന്റെ ഭാവിയും നിർണയിക്കപ്പെടുന്നത്. അതിനാൽ തന്നെ കൂടുതൽ ലേ ഓഫുകളും പ്രതീക്ഷിക്കാവുന്നതാണ്.

ടെസ്‌ല
ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്‌ലയിലും കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല പോകുന്നത്. 100 കണക്കിന് ജീവനക്കാരെ ടെസ്‌ലയും പിരിച്ചുവിട്ടിരിക്കുകയാണ്. അമേരിക്കയിലെ ഒരു ഓഫീസ് അടച്ച് പൂട്ടിയതായും റിപ്പോർട്ടുകൾ ഉണ്ട്. ടെസ്‌ലയിലെ ഇലോൺ മസ്കിന്റെ ഓഹരികളുടെ മൂല്യം ഇടിഞ്ഞതാണ് ട്വിറ്റർ ഡീലിൽ നിന്നും മസ്ക് പിന്നോട്ട് പോകാൻ കാരണമെന്ന് നേരത്തെ ട്വിറ്റർ ബോർഡ് ആരോപിച്ചിരുന്നു.

ഈ ആരോപണങ്ങൾക്ക് പിന്നാലെയാണ് ടെസ്‌ല തങ്ങളുടെ ജീവനക്കാരെ പിരിച്ച് വിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതെന്നും ശ്രദ്ധേയമാണ്. കാലിഫോർണിയയിലെ സാൻ മറ്റേയോ ഓഫീസാണ് കമ്പനി അടച്ച് പൂട്ടിയത്. ടെസ്‌ലയുടെ ഓട്ടോ പൈലറ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും 229 ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്.

276 ജീവനക്കാർ മാത്രമുള്ള സാൻ മറ്റേയോയിലെ ഓഫീസിൽ നിന്നാണ് 229 ജീവനക്കാരെ പിരിച്ചുവിട്ടത്. ബാക്കിയുള്ള 47 ജീവനക്കാരെ ടെസ്‌ലയുടെ ബഫല്ലോ ഓട്ടോ പൈലറ്റ് ഓഫീസിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു. കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ജൂണിൽ തന്നെ ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കമ്പനി നടപടികൾ ആരംഭിച്ചതും.

സാമ്പത്തിക രംഗം വളരെ മോശം അവസ്ഥയിലേക്ക് പോകുകയാണെന്ന് കരുതുന്നതായിട്ടാണ് ജൂണിൽ ഇലോൺ മസ്ക് പറഞ്ഞത്. 10 ശതമാനം ജീവനക്കാരെ ഒഴിവാക്കുമെന്നും മസ്ക് അന്ന് പറഞ്ഞിരുന്നു. പുതിയ ജീവനക്കാരെ നിയമിക്കുന്നതും കമ്പനി താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.


Click it and Unblock the Notifications








